റാഗിങ് സംഭവങ്ങള്‍ അതത് കലാലയങ്ങളിലെ അധികൃതര്‍ അറിയുന്നില്ല എന്നാര്‍ക്കും കരുതാനാവില്ല . അവര്‍ ബോധവാന്മാരാണ്, പക്ഷെ പ്രതികരിക്കുവാന്‍ ഭയക്കുന്നു, അല്ലെങ്കില്‍ വെറുതെ എന്തിനു പൊല്ലാപ്പില്‍ പെടണമെന്ന ചിന്തയില്‍ വഴിമാറി പോകുന്നു. ഫലമോ? എത്രയെത്ര യുവജനങ്ങളുടെ ജീവിതമാണ് തകര്‍ത്തെറിയപ്പെടുന്നത്! ഈ ചിന്താഗതിയും രീതികളും എന്നെങ്കിലും മാറുമോ?
എല്ലാ അനിഷ്ടസംഭവങ്ങളും നടന്നുകഴിഞ്ഞ് ഒന്നോ രണ്ടോ പ്രതികളെ സസ്പെന്‍ഡ് ചെയ്യുന്ന നടപടിയില്‍ കാര്യങ്ങള്‍ ഒതുങ്ങും. ഈ കാര്യപരിപാടികള്‍ എത്ര നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നു!അധികൃതര്‍ കര്ക്കശമായാല് തീര്‍ത്തും ഒഴിവാക്കുവാന്‍ പറ്റുന്നതല്ലേ, കാംപസുകളിലെ ക്രൂര റാഗിങ്ങുകള്‍? കോളജ് അധികൃതര്‍ക്കും അവിടെയുള്ള അധ്യാപകര്‍ക്കും അതിനുള്ള ചുമതല ഇല്ലേ? റാഗിങ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കലാലയങ്ങള്‍ക്കു എന്തെങ്കിലും ശിക്ഷാവിധികള്‍ കൊടുത്തു തുടങ്ങണം എന്നാണെന്റെ അഭിപ്രായം. എന്നിരുന്നാലേ അവര്‍ക്കും ഇതിനെക്കുറിച്ചൊരു മുന്‍കരുതല്‍ ഉണ്ടാവൂ.
റാഗിങ്ങുകള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഭവമാകുന്നതില്‍ ഒട്ടും അതിശയിക്കാനില്ല. ദൃക്സാക്ഷികളായിരുന്നവര്‍ സാക്ഷിമൊഴി പറയുവാന്‍ ധൈര്യപ്പെട്ടില്ലെങ്കില്‍ പിന്നെ, പരാതി പറയുന്ന കുട്ടിക്ക് എങ്ങനെ നീതി ലഭിക്കും? ഇപ്പോഴത്തെ ചുറ്റുപാടില്‍ കണ്ടുവരുന്നത്, പ്രതികള്‍ പിടിക്കപ്പെട്ടാലും രാഷ്ട്രീയ സ്വാധീനംകൊണ്ടും മറ്റും രക്ഷപെട്ടു പോകുന്നതായാണ്.
കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചു പേടിച്ചു മാളത്തിനകത്തു കയറി ഇരുന്നാല്‍, നമുക്കീ നാട് നന്നാക്കുവാന്‍ സാധിക്കുമോ? ഒറ്റയ്ക്ക് മുന്‍പോട്ടു വന്നു തെളിവ് കൊടുക്കാനും സാക്ഷി പറയുവാനും ധൈര്യമില്ലെങ്കില്‍, ഒരു ഗ്രൂപ്പായി എങ്കിലും, ഇങ്ങനെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളെ ചോദ്യംചെയ്യുവാനുള്ള സന്മനസ്സ് കാണിക്കണം. പ്രതികരണശേഷിയുള്ള കുറച്ചെങ്കിലും ആള്ക്കാര് മുന്നിട്ടിറങ്ങി വന്നിരുന്നുവെങ്കില്‍ എന്നാശിച്ചു പോവുന്നു.
ഇങ്ങനെയൊക്കെ ജീവിക്കുവാനാണെങ്കില് വിദ്യാഭ്യാസം നമുക്കെന്തിന്? വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ്? ഗാന്ധിജി പറഞ്ഞിട്ടുള്ള മഹാവാക്യം ഓര്‍ത്തുപോകുന്നു, ‘നിങ്ങള്‍ മനുഷ്യനായതുകൊണ്ടു മാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത്.’
സുശീല തുളസി,
കടവന്ത്ര, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: