കൊല്ലം: തേങ്ങയിടാന്‍ ഇനി ആളെത്തേടി അലയേണ്ട, തെങ്ങില്‍ക്കയറാന്‍ റോബോട്ട് തയാറായി. അമൃത സര്‍വ്വകലാശായിലെ ഗവേഷകരാണ് തെങ്ങുകയറ്റക്കാരന് റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്.
കോകോബോട്ട് എന്ന റോബോട്ടിന്റെ ചെറു മാതൃകയാണ് നിര്‍മിച്ചത്. കരുനാഗപ്പളളി അമൃതപുരി അമൃതാ സര്‍വകലാശാലയില്‍ നടന്ന റോബോട്ടുകളും യാന്ത്രികതയും മാനവികാവശ്യങ്ങള്ക്ക് എന്ന് പേരിട്ട പ്രദര്‍ശനത്തിലാണ് കോകോബോട്ടിനെ പ്രദര്‍ശിപ്പിച്ചത്. ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഇതിനെ പ്രവര്‍ത്തിപ്പിക്കാം. അതുമല്ലെങ്കില്‍ ഒരു ജോയ് സ്റ്റിക് മതിയാകും. കര്‍ഷകര്‍ക്ക് തേങ്ങയിടാന്‍ ഇനി വളരെ എളുപ്പം.
തെങ്ങുകയറ്റം ഏറെ വെല്ലുവിളി നിറഞ്ഞ ജോലിയാണ്. യാതൊരു സുരക്ഷയുമില്ലാതെയാണ് ആളുകള്‍ തെങ്ങില്‍ കയറുന്നത്. പത്ത് മുതല്‍ പതിനഞ്ച് മീറ്റര്‍ വരെ ഉയരമുളള തെങ്ങുകളില്‍ ഇവര്‍ കയറുന്നു. കാലൊന്ന് വഴുതിയാല്‍ താഴെയ്ക്ക് പതിക്കും. പല കുടുംബങ്ങളും വഴിയാധാരമാകുകയും ചെയ്യുന്നു. ഇതിന് ഒരു പരിഹാരമുണ്ടാക്കണമെന്ന ചിന്തയാണ് ഈ കണ്ടുപിടിത്തത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് സര്‍വകലാശാലയിലെ ഗവേഷകനായ ആദിത്യ സുരേഷ് പറയുന്നു. ഹ്യുമാനിറ്റേറിയന്‍ ടെക്നോളജീസ് ലാബിന്റെ തലവന്‍ രാജേഷ് കണ്ണന് മഹാലിംഗത്തിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.
അമരന് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറിലുളള ആപ്പിന്റെ പേരും ഇത് തന്നെ. രണ്ട് തരം റോബോട്ടുകളെയാണ് ഇവര്‍ പ്രധാനമായും വികസിപ്പിച്ചത്. ഒന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റൊന്ന് കാര്‍ഷികാവശ്യങ്ങള്‍ക്കും വേണ്ടിയുളളതാണ്.
നാലോ അഞ്ചോ തെങ്ങ് കൊണ്ട് മാത്രം കഴിയുന്ന കുടുംബങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും തേങ്ങയിടാന്‍ ആളെക്കിട്ടാത്ത സാഹചര്യമാണുളളത്.
റോബോട്ടിക് കയ്യും നിയന്ത്രണ സംവിധാനവുമുളള വലിയ ആട്ടോമാറ്റിക് സംവിധാനമാണ് ഈ റോബോട്ട്. രണ്ട് പേരുടെ സഹായം ഇതിന് ആവശ്യവുമുണ്ട്. തെങ്ങിന് ചുറ്റുമായി ഇതിന്റെ ശരീരം ഘടിപ്പിക്കുകയും ഇതിന്റെ ചലനം നിയന്ത്രിക്കുകയും വേണം. റോബോട്ട് തെങ്ങില്ക്കയറിക്കഴിഞ്ഞാല് തേങ്ങയിടാനുളള നിര്‍ദേശം നല്‍കാം. ഇതിലുളള വൈഫൈ ക്യാമറയിലൂടെ മൂപ്പെത്തിയ തേങ്ങ മനസിലാക്കി പറിയ്ക്കാനും സാധിക്കും.
തെങ്ങിന് ഉയരമുളളതിനാല് തേങ്ങ കാണാന്‍ സാധിക്കില്ല. ഇത് പരിഹരിക്കാനാണ് ക്യാമറയും ചേര്‍ത്തത്. ഇതിനൊപ്പം ബ്ലൂടൂത്തുമുണ്ട്.
ക്യാമ്പസിലെ തെങ്ങില്‍ നിന്ന് ഫലപ്രദമായി തേങ്ങയിട്ട് ഇതിന്റെ പരീക്ഷണവും നടത്തി.
ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാക്കാനല്ല ഇതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അമ്മച്ചി ലാബ്സ് മേധാവി റാവു ആര് ഭവാനി പറയുന്നു. മറിച്ച് അവരുടെ ജോലി ഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം.
സമ്മേളനം അടിയന്തര ശ്രദ്ധ ആവശ്യമുളള പല വിഷയങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്തു. ദുരന്ത നിവാരണം, കയറ്റിറക്കല്‍, നാട്ടിന് പുറങ്ങളിലെ ഖനനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: