ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമായി ഇന്ത്യയുടെ മാതൃക സ്വീകരിച്ച് നോട്ടുകള്‍ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാനും. പാക്കിസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 5,000 രൂപാ നോട്ടുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ നിരോധിക്കണമെന്ന് പാക്ക് സെനറ്റ് പ്രമേയം പാസാക്കി.
പാക്കിസ്ഥാന് മുസ്ലിംലീഗിലെ ഉസ്മാന് സെയ്ഫ് ഉള്ളാഖാന്‍ അവതരിപ്പിച്ച പ്രമേയം ബഹുഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണയോടെയാണ് സെനറ്റ് പാസാക്കിയത്.
അയ്യായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നത് ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്നും അക്കൗണ്ടുകളിലല്ലാതെ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ അളവ് കുറയ്ക്കുമെന്നുമാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.
എന്നാല്‍ വിപണിയിലുള്ള 5000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നിയമ മന്ത്രി സഹീദ് ഹമീദിന്റെ നിലപാട്. നടപടി സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നും നിയമമന്ത്രി കുറ്രപ്പെടുത്തി.
പാക്കിസ്ഥാനില്‍ വിപണിയിലുള്ള 3.4 ലക്ഷം കോടി നോട്ടുകളില്‍ 1.02 ലക്ഷം കോടി നോട്ടുകളും 5,000 രൂപയുടേതാണ്.
ഉയര്‍ന്ന മൂല്യമുള്ള നോട്ട് അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ്ണമായും പിന്‍വലിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. ഇന്ത്യ 50 ദിവസം കൊണ്ട് 15ലക്ഷംകോടിയിലധികം നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വിജയിപ്പിച്ച സാഹചര്യത്തില്‍ തീരുമാനം നടപ്പാക്കാനുള്ള ദൈര്‍ഘ്യം കുറയ്ക്കണമെന്ന അഭിപ്രായം പാക്കിസ്ഥാനില്‍ ശക്തമായിട്ടുണ്ട്. പ്രതിപക്ഷമായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി സെനറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: