തിരുവനന്തപുരം : രാഷ്ട്രീയ പ്രവര്‍ത്തനം മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുക മാത്രമല്ല, ജനങ്ങളെ സഹായിക്കുക എന്നതുകൂടിയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ദീനദയാല്‍ ഉപാധ്യായ ഹെല്‍പ്പ് ഡെസ്ക്, ഡിജിറ്റല്‍ ബാങ്കിംഗ്, ജല സ്വരാജ് എന്നിവ സംബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ എല്ലാവിഭാഗം ജനങ്ങളിലുമെത്തണം. മുദ്രാബാങ്ക് പോലുള്ള വലിയ പ്രയോജനങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും പോലുള്ള പാര്‍ട്ടികള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും പൊതുജനമധ്യത്തില്‍ കുപ്രചരണം അഴിച്ചുവിടുകയുമാണ് ചെയ്യുന്നത്. ചില ഉദ്യോഗസ്ഥരും കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് കിട്ടാതിരിക്കാന്‍ പരിശ്രമിക്കുന്നണ്ട്.
രാഷ്ട്രീയരംഗത്തെ കള്ളനാണയങ്ങള്‍ക്കും കള്ളപ്പണക്കാര്‍ക്കും ഏറ്റവും വലിയ തിരിച്ചടിയായി നോട്ടുനിരോധനം മാറി. നാടിന്റെ സാമ്പത്തിക രംഗത്തെ ബാധിച്ചിരുന്ന രോഗത്തിനുള്ള ചികിത്സയാണ് പ്രധാനമന്ത്രി ഇപ്പോള്‍ നടപ്പാക്കുന്നത്. നോട്ടുകള്‍ അസാധുവാക്കുന്നത് പുതിയ കാര്യമല്ല. ഇന്ദിരാഗാന്ധിയുടെ കാലത്തും ഈ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് നടപ്പാക്കിയില്ല. വെനിസ്വേല, പാക്കിസ്ഥാന് പോലുള്ള ശക്തമായ ഭരണസംവിധാനമില്ലാത്തിടത്ത് മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. ഭാരതത്തില്‍ അതല്ല സ്ഥിതി.
സാധാരണക്കാരന്റെ വേദനയും മനസ്സും മനസ്സിലാകുന്ന സാധാരണക്കാരനാണ് നമ്മുടെ പ്രധാനമന്ത്രി. അതുകൊണ്ട് വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടാണ് തീരുമാനം. കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് തീരുമാനത്തില്‍ അസ്വസ്ഥത. കേരളത്തില്‍ തന്നെ കഴിഞ്ഞ ദിവസം ഒരു മന്ത്രിയുടെ കള്ളപ്പണം ഉണ്ടെന്ന് വാര്‍ത്ത വന്ന ബാങ്കിന്റെ മാനേജരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനേജറുടെ മുകളില്‍ അമിത സമ്മര്‍ദ്ദം വന്നു.
നോട്ടുനിരോധനം മൂലം നാടിനെ ബാധിച്ചിരുന്ന മഹാരോഗമായ ഭീകരവാദത്തിന് തടയിടാനായി. നോട്ടുനിരോധിച്ച് രണ്ട് ദിവസത്തിനകം പട്ടാളക്കാര്‍ക്കെതിരായ പ്രക്ഷോഭം കാശ്മീരിലവസാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നടപടി സാധാരണക്കാര്‍ സ്വീകരിച്ചു എന്നു തന്നെയാണ് നോട്ടു നിരോധനത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വ്യക്തമാക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി പോഷക സംഘടനാ ഭാരവാഹികളായ ഡോ. പി.പി. വാവ, വെള്ളനാട് കൃഷ്ണകുമാര്‍, ബിജു ബി. നായര്‍, പാപ്പനംകോട് സജി, പൂന്തുറ ശ്രീകുമാര്‍, സിമി ജ്യോതിഷ്, വെങ്ങാനൂര്‍ ഗോപന്, ജി.പി. ശ്രീകുമാര്‍, മുക്കംപാലമൂട് ബിജു, ആര്. മിനി, ബീന ആര്.സി., ലതാകുമാരി, ഹേമലത, അഞ്ജന, സുധര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: