ഹരിദ്വാര്‍: കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുമായി യോഗ ഗുരു ബാബ രാംദേവ്. അടുത്ത സാമ്പത്തിക വര്‍ഷം ദക്ഷിണേന്ത്യയില്‍ പതഞ്ജലി ഗ്രൂപ്പ് ഫുഡ് പാര്‍ക്കോ ഭക്ഷ്യസംസ്കരണ യൂണിറ്റോ സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളവും ഇതിനായി പരിഗണനയിലുണ്ട്. കേരളത്തില്‍ യോഗാ പ്രചാരണത്തിനായി നൂറ് യുവാക്കളെ പരിശീലനം നല്കി മാസശമ്പളത്തില്‍ നിയോഗിക്കുമെന്നും ഹരിദ്വാറില്‍ പതഞ്ജലി ആസ്ഥാനത്ത് ‘ജന്മഭൂമി’ക്ക് നല്കിയ അഭിമുഖത്തില്‍ രാംദേവ് പറഞ്ഞു. ആസാം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളില്‍ നിലവില്‍ ഫുഡ് പാര്ക്കിന് തറക്കല്ലിട്ടിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഉത്പാദനം ആരംഭിക്കും. 1700 കോടി രൂപ വരെയാണ് ഓരോ പദ്ധതിയിലെയും നിക്ഷേപം.
എണ്ണായിരത്തിനും പതിനായിരത്തിനും ഇടയില്‍ യുവാക്കള്‍ക്ക് ജോലി ലഭിക്കും. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും. ഇവിടേക്കാവശ്യമായ ഔഷധച്ചെടികളും മറ്റും വളര്‍ത്തുന്നതിന് കര്‍ഷകര്‍ക്ക് വായ്പകള്‍ നല്‍കും. പദ്ധതിയിലെ ലാഭം അതാത് സംസ്ഥാനത്തിന്റെ വികസനത്തിനായും ചെലവഴിക്കും. സര്‍ക്കാര്‍ പിന്തുണ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന്, പിന്തുണച്ചില്ലെങ്കിലും എതിര്‍ക്കാതിരുന്നാല്‍ മതിയെന്ന് രാംദേവ് പറഞ്ഞു.
യോഗ പ്രചരിപ്പിക്കാനും യുവതലമുറയിലേക്ക് പകരാനും നടപ്പാക്കുന്ന യോഗ് പ്രചാരക് പദ്ധതിയിലാണ് കേരളത്തിലെ നൂറ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. 21,000 രൂപ വരെ ശമ്പളം നല്കി ഇവരെ യോഗാപ്രചാരണത്തിന് നിയോഗിക്കും. പതഞ്ജലിയുടെ വെബ്സൈറ്റ് വഴി ഇതിനായി അപേക്ഷിക്കാം. യോഗയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍കും. ആയുര്‍വ്വേദത്തിന്റെ നാടായ കേരളത്തില്‍ പതഞ്ജലിക്ക് ഏറെ സാധ്യതയുണ്ട്. ആത്മീയതയും സമാധാനവും കേരളത്തിന്റെ പ്രത്യേകതയാണ്. ജനങ്ങള്‍ അധ്വാനിക്കുന്നവരും സത്യസന്ധരുമാണ്. പതഞ്ജലി ഉത്പന്നങ്ങള്‍ കേരളത്തിലും വന്‍തോതില്‍ സ്വീകരിക്കപ്പെടുന്നുണ്ട്. സ്റ്റാളുകളും വില്‍പ്പനയും വര്‍ദ്ധിച്ചുവരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര കുത്തക കമ്പനികളുടെ ഇന്ത്യയിലെ ആധിപത്യം തടയുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. ഇന്ത്യയെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മാതൃകയാണ് അന്താരാഷ്ട്ര കമ്പനികള്‍ പിന്തുടരുന്നത്. കഴിഞ്ഞ നാല് വര്‍ഷം നൂറ് ശതമാനത്തിലേറെ വളര്‍ച്ച പതഞ്ജലി കൈവരിച്ചു. 2016-17 സാമ്പത്തിക വര്‍ഷം പതിനായിരം കോടിയുടെ വിറ്റുവരവും 2020ല്‍ ഒരു ലക്ഷം കോടിയുടെ ഉത്പാദനവുമാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം അമ്പതിനായിരം കോടിയിലെത്തിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ ലോകവ്യാപകമാക്കും. ടെക്സ്റ്റൈല്‍ മേഖലയിലേക്ക് അടുത്തു തന്നെ കടക്കും. വൈനും ബിയറും പുറത്തിറക്കുമെന്ന പ്രചാരണം നിഷേധിച്ച രാംദേവ് ആരോഗ്യത്തിന് ഹാനികരമോ അധാര്‍മ്മികമോ ആയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് വ്യക്തമാക്കി.
മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി രാംദേവ് ചൂണ്ടിക്കാട്ടി. വോട്ട് ബാങ്ക് രൂപീകരിക്കാനല്ല മോദിയുടെ പ്രവര്‍ത്തനം. ഡിജിറ്റല്‍ ഇന്ത്യ, സ്വഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഡവലപ്മെന്റ് തുടങ്ങിയ പദ്ധതികള്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുകയാണ്.
നോട്ട് റദ്ദാക്കിയ നടപടി ഭീകരരുടെയും മാവോയിസ്റ്റുകളുടെയും അടിത്തറയിളക്കി. താത്കാലികമായുള്ള പ്രശ്നങ്ങള്‍ ഭാവിയില്‍ രാജ്യത്തിന്റെ നേട്ടമാകും. ദേശീയഗാനം സംബന്ധിച്ച സുപ്രീംകോടതി വിധി അനുസരിക്കാത്തവര്‍ ദേശീയതയില്ലെങ്കില്‍ രാജ്യമില്ലെന്ന് തിരിച്ചറിയണമെന്നും രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: