ഇടുക്കി: അടിമാലി പടിക്കപ്പ് കുടിയില്‍ വനവാസികളെ മര്ദ്ദിച്ചോടിച്ച് വീട് കത്തിച്ച് കപ്പയിട്ട സംഭവത്തിലെ അന്വേഷണം അട്ടിമറിച്ചു. കേസ് അന്വേഷിച്ചുകൊണ്ടിരുന്ന മൂന്നാര്‍ ഡിവൈഎസ്പി അനിരുദ്ധന് ശബരിമല ഡ്യൂട്ടി തരപ്പെടുത്തി പോയതോടെ കേസിന്റെ അന്വേഷണം നിലച്ചിരിക്കുകയാണ്.
അപൂര്‍വ്വമായ ഈ കേസ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ജില്ലാ പോലീസിന്റെ സ്പൈഡര്‍ സ്ക്വാഡും അന്വേഷണത്തിന് രംഗത്തുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലത്തില്ലാതായതോടെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. കഴിഞ്ഞ 11ന് രാത്രിയാണ് പടിക്കപ്പ് കുടിക്കാരായ പൊന്നപ്പന്, മകള്‍ വിമല പൊന്നപ്പന്റെ സഹോദരി ഒടയക്കാളി എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പൊന്നപ്പന്റെയും വിമലയുടെയും വീടാണ് കത്തിച്ചത്.
ബോബന് എന്ന ഭൂമാഫിയ തലവന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ആക്രമണം നടത്തിയത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച കേസ് അന്വേഷിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്തില്ല. കേസിലെ മുഖ്യ പ്രതി ബോബനെ പിടികൂടിയാല്‍ മറ്റ് പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് കുടിക്കാര് പറയുന്നത്. ബോബന്റെ വീട്ടിലെത്തി പരിശോധന നടത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ബോബന് പ്രദേശത്ത് തന്നെ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം.
കേസ് അന്വേഷണത്തിലെ വീഴ്ച കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൂഴ്ത്തി വച്ചിരിക്കുകയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമളിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിക്കുകയുണ്ടായി. ഇടത്-വലത് മുന്നണികള്‍ ഭൂമി കയ്യേറ്റക്കാര്‍ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: