ആലപ്പുഴ: രാജാ കേശവദാസ് നീന്തല്‍ക്കുളം കായികമേഖലയിലെ അഴിമതിയുടെ സാക്ഷ്യപത്രമായി മാറി. കോടിക്കണക്കിന് രൂപ ചെലവിട്ടതായി രേഖകളിലുണ്ടെങ്കിലും നീന്തല്‍ക്കുളം നോക്കുകുത്തിയായി അവശേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ദേശീയ ഗെയിംസിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്പ്പെടുത്തി കുളത്തിന് ഒരു കോടിയിലധികം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നീന്തല്‍ക്കുളം നവീകരിച്ചു വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി.
അനുവദിച്ച പണം ഉപയോഗിച്ച് നവീകരണ പ്രവൃത്തി നടത്തിയെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍, വൈദ്യുതി ലഭിക്കുന്നതിനടക്കമുള്ള തടസങ്ങള്‍ മൂലം നീന്തല്‍ക്കുളം വീണ്ടും പഴയ അവസ്ഥയില്‍. നടന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ഉണ്ടെന്നും ആക്ഷേപമുയര്‍ന്നു. ഒന്നര പതിറ്റാണ്ടിലധികമായി പ്രവര്‍ത്തനമില്ലാതിരുന്ന കുളം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു.
ദേശീയ ഗെയിംസ് സ്പോര്‍ട്സ് ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച പണം ഉപയോഗിച്ച് തകര്‍ന്ന ടൈലുകള്‍ അടക്കം മാറ്റിയതിനുശേഷവും അധികൃതര്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കാന്‍ തയാറാകാത്തതാണ് പഴയ രീതിയിലേക്കു വീണ്ടും പോകാന്‍ കാരണം. അധികൃതരുടെ നടപടികള്‍ കുളവും ചേര്‍ന്നുള്ള മുറികളും സാമൂഹ്യവിരുദ്ധരുടെ കൈയിലേക്ക് വീണ്ടുമെത്തിച്ചു. കെട്ടിടത്തിലെ മുറികളുടെ കതകുകളും ജനാലകളും വയറിങ്ങുമൊക്കെ തകര്‍ന്ന നിലയില്‍. പല മുറികളിലേക്കും വള്ളികളും പടര്‍ന്നു.
1997ലാണ് സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴയില്‍ രാജാകേശവദാസിന്റെ പേരില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. ഒരേസമയം 60 പേര്‍ക്കു നീന്തല്‍ പരിശീലിക്കാനുള്ള സൗകര്യമായിരുന്നു അന്നു ലഭ്യമാക്കിയിരുന്നത്. 250 രൂപയായിരുന്നു പ്രതിമാസം പരിശീലനത്തിനീടാക്കിയിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലെ പരിശീലകനു ശമ്പളം കുടിശികയായതോടെ അദ്ദേഹം ജോലി വിട്ടു. ഇതോടെയാണ് കുളത്തിനു ശനിദശ തുടങ്ങിയത്.
പിന്നീട് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതരും വൈമസ്യം കാണിച്ചു. 2001ല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ക്കുളത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിനു കൈമാറി. പരിശീലനത്തിനിടെ മുങ്ങി മരണമുണ്ടായതോടെ കുളം അടച്ചു. പിന്നീട് ദേശീയ ഗെയിംസ് നടക്കുന്ന വേളയിലാണ് നവീകരണമെന്ന ചിന്ത അധികൃതരുടെ ശ്രദ്ധയിലേക്കു വന്നത്. ലക്ഷങ്ങള്‍ ഇതിനായി ചെലവഴിച്ചെങ്കിലും കുളത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ജലശുദ്ധീകരണ യന്ത്രം സ്ഥാപിക്കാനോ ഇതിനാവശ്യമായ വൈദ്യുതി എത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രദ്ധയുണ്ടായില്ല.
ദേശീയ ഗെയിംസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നടന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും നേര്‍സാക്ഷ്യങ്ങളിലൊന്നാണ് ആലപ്പുഴ ബീച്ചിനു സമീപത്തെ നീന്തല്‍ക്കുളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: