അമ്പലപ്പുഴ: സുദാമാ – ശ്രീകൃഷ്ണ സംഗമം നല്കുന്ന സന്ദേശം ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കുക എന്നതാണന്ന് ‘കാപ്പ’ ചെയര്മാന് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള പറഞ്ഞു. സുദാമാ – ശ്രീകൃഷ്ണ സംഗമസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉച്ചനീചത്വങ്ങള്‍ എല്ലാ കാലഘട്ടത്തിലും നിലനിന്നിരുന്നു. എന്നാല്‍ ശ്രീകൃഷ്ണ പരമാത്മാവിന്റെ കാലഘട്ടത്തില്‍ ഇത് കാണാന്‍ സാധിക്കുന്നില്ല. ഇവര്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നും നിലനില്‍ക്കുന്ന മൈത്രീബന്ധമായിരുന്നു. കൃഷ്ണനെ കാണണമെന്ന ആഗ്രഹത്തോടെ സുദാമാവ് യാത്ര തിരിച്ചപ്പോള്‍ സുദാമാവിനെ കാണണമെന്ന് കൃഷ്ണനും ആഗ്രഹിച്ചിരുന്നു. ഇത്തരം ബന്ധങ്ങള്‍ എല്ലാവരിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഹൈന്ദവര്‍ സ്വന്തം മതം പഠിക്കാന്‍ തയാറാകണമെന്നും എന്നാല്‍ ഇന്ന് എന്തും രാഷ്ട്രീയക്കണ്ണുകൊണ്ട് കാണുന്ന ഈ കാലത്ത് ഇത് കുഴപ്പമായി കാണുന്ന സമൂഹവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തില്‍ നിന്ന് അകലുമ്പോഴാണ് ദാരിദ്യം ഉടലെടുക്കുന്നതെന്നാണ് സുദാമാവിന്റെ ദാരിദ്യം തെളിയിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാലടി സര്‍വ്വകാലശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ പറഞ്ഞു. കൃഷ്ണനില്‍ നിന്നും സുദാമാവ് അകന്നപ്പോഴായിരുന്നു അദ്ദേഹത്തില്‍ ദാരിദ്യം കടന്നു കൂടിയത്. ഇവിടെ സ്വന്തം പത്നിയാണ് കൃഷ്ണനെ കാണുവാന്‍ സുദാമാവിനെ ഉപദേശിച്ചത്. ഇക്കാരണത്താല്‍ പത്നി തന്നെ ഗുരുനാഥയായ സന്ദേശം ഇവിടെ വ്യക്തമാക്കുന്നു.
അമൃതകീര്‍ത്തി പുരസ്കാരം നേടിയ ഡോ. അമ്പലപ്പുഴ ഗോപകുമാറിനെ ചടങ്ങില്‍ ആദരിച്ചു. ഡോ. ചന്ദ്രികാ ശങ്കരനാരായണന് ഗോകുലാചാര്യ പുരസ്കാരം നല്കി. അഡ്വ. എസ്. രാമകൃഷ്ണന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം നല്കി. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, വൈക്കം ഗോപകുമാര്‍, സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തിനു ശേഷം ആണ്‍കുട്ടികളുടെ കോല്‍കളി, തിരുവാതിര കളി, സമ്മാനദാനം എന്നിവയും നടന്ന ജനറല്‍ കണ്‍വീനര്‍ പി. പ്രേമകുമാര്‍ സ്വാഗതവും, ടി.ആര്. രാജീവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: