നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ റാഗിങ്ങിന് ഇരയായ അവിനാശ് വൃക്കകള്‍ തകര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്.റാഗിങ് എന്ന ശാപം ബ്രിട്ടീഷുകാര്‍ കൊളോണിയല്‍ കാലത്ത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതാണ്. അവിടെ റാഗിങ് ചരിത്രമായിട്ടും ഇന്ത്യയില്‍ അഭ്യസ്തവിദ്യരെന്നും സംസ്കാരമുള്ളവരെന്നും കരുതപ്പെടുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഈ പൈശാചിക പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഇരയാണല്ലൊ അവിനാശ്.
റാഗിങ് കുറ്റകൃത്യമാണെന്ന് പല കോളജുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. പക്ഷേ ഇത് പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണല്‍ കോളജുകളിലാണ് ഈ ദുരന്തം. അസഭ്യം പറയുക, മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പറയുന്ന പണികള്‍ ചെയ്യുക മുതലായവ ഇപ്പോഴും ഇവിടങ്ങളില്‍ തുടരുന്നു.
ഇത് ഇരകളില്‍ ശാരീരികമായും മാനസികമായും കടുത്ത വേദനയും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു. റാഗിങ്ങില്‍ ചിലപ്പോള്‍ മരണംപോലും സംഭവിക്കുന്നു. നാഷണല്‍ ആന്റി റാഗിങ് ഹെല്പ്പ്ലൈന് സുപ്രീംകോടതിയുടെ ഉത്തരവിന്‍പ്രകാരം നിലവിലുണ്ട്. അത് അധികം ഉപയോഗപ്പെടുന്നില്ലെന്ന് വേണം കരുതാന്‍. റാഗിങ് നടന്നാല്‍ ഇരകള്‍ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് ആന്റി റാഗിങ് സെല്ലിന് ഉപദേശിക്കാം. യുജിസി റെഗുലേഷന് പ്രകാരം പോലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.
റാഗിങ്ങിന്റെ ദുരിതം ഒന്നാം കൊല്ലം അനുഭവിച്ചവര്‍തന്നെ പിന്നീട് വരുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത് സായുജ്യമടയുന്നത് ഒരുതരം പ്രതികാരബുദ്ധിയോടെയാണ്.
തമിഴ്നാട്ടില്‍ റാഗിങ്ങിനെതിരെ നിയമമുണ്ട്. തമിഴരെക്കാളും അഭ്യസ്തവിദ്യര്‍ എന്ന് അഹങ്കരിക്കുന്ന മലയാളികള്‍ ഇത് നടപ്പാക്കാന്‍ സന്നദ്ധമല്ല. സുപ്രീംകോടതി റാഗിങ് തടയാന്‍ ഏഴംഗ ആന്റി റാഗിങ് സ്ക്വാഡ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതുപോലെ റാഗിങ് തടയാനുള്ള മാര്‍ഗ്ഗരേഖ രൂപീകരിക്കാന്‍ മനുഷ്യവിഭവശേഷി മന്ത്രാലയത്തിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇന്ത്യയ്ക്ക് ഇപ്പോള്‍ വളരെ അത്യാവശ്യമുള്ളത് ഒരു ആന്റി-റാഗിംഗ് മൂവ്മെന്റ് ആണ്. പക്ഷേ കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന കേരളത്തില്‍ അതിനുള്ള ശ്രമം നടക്കുന്നില്ല. ‘നൊ റാഗിംഗ് ഫൗണ്ടേഷന്’ എന്ന എന്‍ജിഒ നിലവിലുണ്ട്. ഇവര്‍ക്കുകീഴില്‍ സൊസൈറ്റി എഗെയ്ന്‍സ്റ്റ് വയലന്‍സ് ഇന്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (മെ്ല)എന്ന സ്ഥാപനവുമുണ്ട്.
2015 ല്‍ അനു എന്ന പെണ്‍കുട്ടി അവളുടെ അര്‍ദ്ധനഗ്ന ഫോട്ടോ പ്രദര്‍ശിപ്പിച്ച് റാഗ് ചെയ്ത കാരണം ആത്മഹത്യ ചെയ്തു. ഇതേവര്‍ഷം തന്നെ 19 കാരി കൃഷ്ണ എന്ന പെണ്‍കുട്ടിയും റാഗിങ് സഹിക്കാതെ ജീവനൊടുക്കി.
റാഗിങ്ങില്‍ പീഡനം, ലൈംഗിക പീഡനം മുതലായവയാണ് സീനിയര്‍ കുട്ടികള്‍ ഒന്നാംവര്‍ഷക്കാര്‍ക്കെതിരെ പ്രയോഗിക്കുന്നത്. ഇരകള്‍ ആന്റി റാഗിങ് സെല്ലിനെയോ പോലീസിനെയോ സമീപിക്കാത്തത് ആത്മവീര്യം തകര്‍ന്നതിനാലാണ്. ഇവര്‍ അകാരണമായ ഭീതി, പഠിത്തത്തില്‍ മോശമാകുക മുതലായവയ്ക്കിരയാകും. രക്ഷകര്‍ത്താക്കളും അദ്ധ്യാപകരുംകൂടി കുട്ടികളുടെ മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്.
കോളജുകളില്‍ റാഗിങ് കുറ്റകരമാണെന്നും ഇത് തടഞ്ഞിട്ടുണ്ടെന്നും പരസ്യങ്ങളില്‍ കാണിക്കണം. കോളജുകള്‍ ആന്റി റാഗിങ് കമ്മിറ്റി റാഗിങ് നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. റാഗ് ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും വേണം.
യൂണിവേഴ്സിറ്റികളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനെപ്പറ്റി ബോധവല്‍ക്കരിക്കുകയും അതിനെതിരെ നടപടി എടുക്കുവാന്‍ സന്നദ്ധരാക്കുകയും വേണം. ക്രൂരത എന്നത് മലയാളികളുടെ മാനസിക പ്രശ്നമാണെന്ന് തോന്നിക്കുംവിധമാണ് വര്‍ഷാവര്‍ഷം റാഗിങ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ”റാഗിംഗിന്റെ ഓമനപ്പേര് ഓറിയന്റേഷന്‍ ആണ്” എന്ന് കൊച്ചി യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. ശാരദാ രാജീവന് പറയുന്നു.
എന്തുകൊണ്ട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കുന്നില്ല. കോളജ് അധികൃതരും പോലീസില്‍ റിപ്പോര്‍ട്ടുചെയ്യാന്‍ വൈമുഖ്യം കാണിക്കുന്നു. അതുകാരണം കേസെടുക്കുന്നുമില്ല. ഇപ്പോള്‍ വൃക്കയ്ക്ക് നാശം സംഭവിച്ച് ആശുപത്രിയില്‍ കഴിയുന്ന അവിനാശിന് സംഭവിച്ച ദുരന്തം ജനശ്രദ്ധയാകര്‍ഷിച്ചു. പക്ഷെ ഈ വിഷയം ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്തുകൊണ്ട്?
ഇന്ത്യക്ക് പുറത്ത് റാഗിങ് തടയാന്‍ നിയമങ്ങളുണ്ട്. റാഗിങ് ഇരകള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, ഇത് പുറത്തുപറയാന്‍ മടിക്കുന്നു. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പേഴ്സണാലിറ്റി ഓറിയന്റേഷന്‍ നിര്‍ബന്ധമാക്കണം. പെണ്‍കുട്ടികള്‍ ജീന്‍സും ഷര്‍ട്ടും ഇടുന്നത് പോലും റാഗിങ്ങിന് കാരണമാകുന്നു. ക്യാമ്പസിന് അകത്ത് ഒന്നിച്ചുനില്‍ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം.
നാട്ടകം റാഗിങ്ങിനെതിരെ ബിജെപിയാണ് ആദ്യം പ്രതിഷേധിച്ചത്. കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ തങ്ങളുടെ വോട്ടുബാങ്ക് നിലനിര്‍ത്താനല്ലാതെ ഈ മാനസികരോഗം നിയന്ത്രിക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ല എന്നത് ഖേദകരമാണ്.
ഇങ്ങനെ പീഡനം അനുഭവിച്ച് പഠിച്ച് പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് എങ്ങനെ മാനസിക ശാക്തീകരണം സാധ്യമാകും? അവര്‍ സാഡിസ്റ്റുകളായി മാറാനാണ് സാധ്യത. മറ്റൊരു കുറ്റകരമായ അനാസ്ഥ അധ്യാപകരുടേതാണ്. അവര്‍ പഠിപ്പിച്ചുവിടുന്നത് മാനസിക ബലഹീനത ബാധിച്ച കുട്ടികളെയാകും.
നാട്ടകം റാഗിങ്ങിന്റെ പശ്ചാത്തലത്തിലെങ്കിലും അധ്യാപകര്‍ റാഗിങ് സംഭവങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ തയ്യാറാകണം. റാഗിങ്ങിനെതിരെ കൂട്ടായ്മതന്നെ ഉണ്ടാക്കാനാണ് അനുഭവസ്ഥര്‍ ശ്രമിക്കേണ്ടത്. അല്ലാതെ തങ്ങള്‍ അനുഭവിച്ച ദുരന്തവും മാനസിക സംഘര്‍ഷവും ഒന്നാംവര്‍ഷക്കാര്‍ക്ക് നല്‍കിയല്ല.
പിടിഎ പോലെയുള്ള സംഘടനകള്‍ ഈ പ്രശ്നത്തില്‍ എന്തുകൊണ്ട് മൗനം അവലംബിക്കുന്നു? തങ്ങളുടെ മക്കള്‍ക്ക് റാഗിങ് അനുഭവിക്കേണ്ടിവരാത്തിടത്തോളം മറ്റുള്ള കുട്ടികള്‍ റാഗ് ചെയ്യപ്പെടുന്നതില്‍ എന്തിന് പ്രക്ഷുബ്ധരാകണം എന്നതാണ് മലയാളി മനഃസ്ഥിതി.
കേരളത്തില്‍ ആണ്-പെണ് കുട്ടികള്‍ക്ക് ഒരുപോലെ ഇല്ലാത്തത് മാനസിക ശാക്തീകരണവും പ്രതികരണശേഷിയുമാണ്. ഭയം ഒരു മാനസിക പ്രശ്നമാണ്. ഭയം വെടിഞ്ഞ് സ്വരക്ഷയും സുഹൃത്തുക്കളുടെ രക്ഷയും ഉറപ്പാക്കാന്‍ കുട്ടികള്‍ ഐക്യത്തോടെ മുന്നേറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: