ചീമേനി: കേന്ദ്രപദ്ധതികളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനായി എന്‍ഡിഎ ചീമേനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനു നേരെ സിപിഎം ക്രിമിനല്‍ സംഘം മാരകായുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടു.
ചീമേനിയില്‍ ബിജെപിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും പരിപാടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറിലധികം വരുന്ന സിപിഎം ക്രിമിനലുകള്‍ യോഗ സ്ഥലത്തെത്തി അക്രമം നടത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ നേരിടാന്‍ തയ്യാറായില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ സമരം ചെയ്യുന്ന മാളത്തുംപാറ കോളനിവാസികളുമായി ഇന്നലെ അഡ്വ.പി.സുധീര്‍ അനുരഞ്ജന ചര്‍ച്ച നടത്തിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതെന്നും കാസര്‍കോട് ജില്ലയിലേക്ക് കണ്ണൂര്‍ മോഡല്‍ അക്രമം വ്യാപിപ്പിക്കുവാനുള്ള സിപിഎമ്മിന്റെ ശ്രമമാണിതെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു.
പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്കുമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ. കൈയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്കരന്, ബിജെപി ജില്ലാകമ്മിറ്റിയംഗം ടി.സി.രാമചന്ദ്രന്, കര്‍ഷകമോര്‍ച്ച തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സുരേഷ്കുമാര്‍, ബിജെപി. നീലേശ്വരം മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, മണ്ഡലം കമ്മിറ്റിയംഗം പി.രാജീവന്, പി.പത്മനാഭന്, സുനില്‍കുമാര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം അക്രമം കാടത്തം: അഡ്വ.കെ.ശ്രീകാന്ത്
കാസര്‍കോട്: എന്‍ഡിഎയുടെ നേതൃത്വത്തില്‍ ചീമേനിയില്‍ നടത്തിയ കള്ളപ്പണ മുന്നണിക്കെതിരെയുള്ള പ്രതിഷേധ പരിപാടിക്കു നേരെ സിപിഎം നടത്തിയ അതിക്രമം കാടത്തമാണെന്ന് എന്‍ഡിഎ ജില്ലാ ചെയര്മാന് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ആശയപ്രചാരണം നടത്തുന്നതിനെയെതിര്ക്കുന്നത് ജനാധിപത്യ വിരുദ്ധവും, ഭരണഘടനാ ലംഘനവുമാണ്. ആശയ പ്രചരണങ്ങളെ പ്രതിരോധിക്കുന്നത് കൈയ്യൂക്ക് കൊണ്ടല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. ഏകാധിപത്യ മനോഭാവത്തോടെ കായിക ബലം കൊണ്ട് നേരിടാനുള്ള സിപിഎമ്മിന്റെ ഇത്തരം നിലപാട് വിലപ്പോവില്ല, വളരെ സമാധാനപരമായി യോഗം നടക്കുമ്പോള്‍ അതിനെ അക്രമിക്കുന്നത് സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയമാണ്.
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള ഇത്തരം അക്രമണങ്ങള്‍ നടത്തുന്നത് സിപിഎമ്മിന്റെ ഉന്നതരായ നേതാക്കളുടെ വ്യക്തമായ അറിവോടെയും അവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങളുടെയും ഭാഗമായിട്ടാണ്. ആശയം നഷ്ടപ്പെട്ട സിപിഎമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞു പോകുന്നതിന് തടയിടാന്‍ വേണ്ടി മനപൂര്‍വ്വം അക്രമമുണ്ടാക്കി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ഇത്തരം ഗൂഡനീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ.ശ്രീകാന്ത് പറഞ്ഞു. എന്‍ഡിഎ പൊതുയോഗം നടക്കുന്ന സ്ഥലത്ത് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ഭാരതീയ ജനത എസ്.എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ സുധീര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചീമേനിയില്‍ എന്‍ഡിഎ യോഗത്തിനു നേരെ നടന്ന സിപിഎം അക്രമത്തില്‍ എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ ഗണേഷ് പാറക്കട്ട ശക്തമായ പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: