ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് എടിഎമ്മുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം 30 വരെ മാത്രമേയുണ്ടാകുകയുള്ളുവെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകളുടെ കൈവശം ആവശ്യത്തിന് നോട്ടുകളുണ്ട്. ധനസഹമന്ത്രി സന്തോഷ് ഗാങ്ങ്വാര്‍ അറിയിച്ചു. ഇപ്പോള്‍ 2500 രൂപയാണ് ഒരു ദിവസം എടിഎമ്മില്‍ നിന്ന് എടുക്കാവുന്ന പരിധി. അതിനിടെ കടലാസില്‍ മാത്രമുള്ള ചില ചെറുകിട രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷണത്തിലാക്കി.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക പോലും ചെയ്യാത്ത ഇത്തരം 200ലേറെ പാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആദായ നികുതി വകുപ്പിനോട് നിര്‍ദ്ദേശിക്കും. 2005 മുതല്‍ ഒരു തെരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാത്ത 200ലേറെ പാര്‍ട്ടികളെ കമ്മീഷന് കണ്ടുവച്ചിട്ടുണ്ട്. ഇവ വന്‍ തുകകള്‍ സംഭാവന സ്വീകരിച്ച് കള്ളപ്പണം വെളിപ്പിച്ചു നല്‍കിയിട്ടുണ്ടെന്നാണ് കമ്മീഷന്റെ നിഗമനം. ഈ പാര്‍ട്ടികളുടെ പട്ടിക കമ്മീഷന് ആദായ നികുതി വകുപ്പിന് കൈമാറും.
അതിനിടെ വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം ചെക്കായോ ഇലക്ട്രോണിക്ക് സംവിധാനം വഴിയോ നല്കാന് ഓര്‍ഡിനനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതിനായി 1936 ലെ ശമ്പള നിയമത്തില്‍ ദേദഗതി വരുത്തിയുള്ള ഓര്‍ഡിനനന്‍സ് കൊണ്ടുവരാനാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഈ മാസം 15ന് ലോക്സഭയില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചിരുന്നു. ആറുമാസമാണ് ഓര്‍ഡിനനന്‍സിന്റെ കാലാവധി. അതിനു മുന്‍പ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാരിന്റെ പരിപാടി.
അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ നിയന്ത്രണമില്ല
ന്യൂദല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചു. ഡിസംബര്‍ 30 വരെ എത്ര നോട്ടുകള്‍ വേണമെങ്കിലും നിക്ഷേപിക്കാം. ഇത്ര നാളും നോട്ടുകള്‍ നിക്ഷേപിക്കാതിരുന്നത് സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥരോട് വിശദീകരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി.
കെവൈസി ഇല്ലാത്ത അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് വിശദീകരിക്കേണ്ടി വരും.
5000 രൂപക്ക് മുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്നത് ഒറ്റത്തവണയാക്കി നിയന്ത്രിച്ച് തിങ്കളാഴ്ചയാണ് ആര്‍ബിഐ ഉത്തരവിറക്കിയത്. ഇത് വിമര്‍ശനത്തിനിടയാക്കി. പലയിടത്തും ബാങ്കുകള്‍ അയ്യായിരത്തിന് മുകളില്‍ നിക്ഷേപം സ്വീകരിക്കാത്ത സ്ഥിതിയും ഉണ്ടായി. ഡിസംബര്‍ 30ന് പഴയ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: