ന്യൂദല്‍ഹി: ഭൂകമ്പ പരാമര്‍ശത്തില്‍ രാഹുലിനെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവനേതാവ് പ്രസംഗിക്കാന്‍ പഠിച്ചതില്‍ തനിക്ക് അതിരില്ലാത്ത സന്തോഷം തോന്നുന്നുവെന്ന് രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. ”ഒരു യുവനേതാവുണ്ട്. അദ്ദേഹം പ്രസംഗിക്കാന്‍ പഠിക്കുകയായിരുന്നു. ഇപ്പോള്‍ സംസാരിച്ച് തുടങ്ങിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. യുവനേതാവ് പ്രസംഗിച്ചിട്ടും ഭൂകമ്പമുണ്ടായില്ല. അദ്ദേഹം സംസാരിച്ചില്ലായിരുന്നെങ്കില്‍ ഇവിടെ ഭൂകമ്പമുണ്ടായേനെ. അടുത്ത പത്ത് വര്‍ഷം ജനങ്ങള്‍ അനുഭവിക്കേണ്ടി വരുമായിരുന്ന ഭൂമി കുലുക്കം”. വാരാണസിയില്‍ പൊതുയോഗത്തില്‍ മോദി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സഹാറയില്‍ നിന്ന് കോഴ വാങ്ങിയെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. പ്രശാന്ത് ഭൂഷണ് നേരത്തെ ഉന്നയിച്ചിരുന്ന ഈ ആരോപണം സുപ്രീംകോടതി തള്ളിയതാണ്. പ്രധാനമന്ത്രിക്കെതിരെ അഴിമതിക്ക് തെളിവുണ്ടെന്നും താന്‍ സംസാരിച്ചാല്‍ ഭൂമി കുലുങ്ങുമെന്നും രാഹുല്‍ അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ മന്മോഹന് സിങ്ങിനെയും ചിദംബരത്തെയും മോദി വിമര്‍ശിച്ചു. ”രാജ്യത്തെ അമ്പത് ശതമാനം ജനങ്ങള്‍ പാവപ്പെട്ടവരായതിനാല്‍ കറന്‍സിരഹിത സംവിധാനം പൂര്‍ണമായും നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മന്മോഹന് സിങ് പറയുന്നു. 1970 മുതല്‍ രാജ്യത്തെ സാമ്പത്തിക രംഗത്തെ നിയന്ത്രിച്ച ഒരാള്‍ ഇപ്രകാരം വിമര്‍ശനമുന്നയിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. രണ്ട് തവണ പ്രധാനമന്ത്രിയും ഒരിക്കല്‍ ധനമന്ത്രിയുമായിരുന്നു മന്മോഹന് സിങ്.
സ്വന്തം ഭരണത്തിന്റെ നേട്ടമാണ് മന്മോഹന് പറയുന്നത്. അമ്പത് ശതമാനം ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലെന്ന് മുന്‍ ധനമന്ത്രിയായ ചിദംബരം പറയുന്നു. ഞാനാണോ ഗ്രാമങ്ങളിലെ വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇത് അവരുടെ ഭരണത്തിന്റെ നേട്ടമാണ്. എന്റെയല്ല”. മോദി പറഞ്ഞു.
പ്രതിപക്ഷം പാക്കിസ്ഥാനെപ്പോലെ
ന്യൂദല്‍ഹി: നോട്ട് വിഷയത്തില്‍ പാര്‍ലമെന്റ് തടസപ്പെടുത്തിയ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്ത് നുഴഞ്ഞുകറുന്ന ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാനെപ്പോലെ പ്രതിപക്ഷം അഴിമതിക്കാരെ രക്ഷപ്പെടുത്തുകയാണെന്ന് മോദി പറഞ്ഞു.
നോട്ട് റദ്ദാക്കുമ്പോഴുള്ള പ്രത്യാഘാതം സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നാണ് വിമര്‍ശനം. അഴിമതിക്കാരെ സംരക്ഷിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും രംഗത്തെത്തിയത് മാത്രമാണ് താന്‍ കണക്കിലെടുക്കാതിരുന്നത്. കള്ളപ്പണത്തിനു പുറമെ ചിലരുടെ തെറ്റായ താത്പര്യങ്ങളും നോട്ട് റദ്ദാക്കലിലൂടെ പുറത്തുവന്നതില്‍ സന്തോഷമുണ്ട്, മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: