കൊച്ചി: കള്ളപ്പണം വെളുപ്പിക്കുന്ന ഏജന്റുമാരാണെന്ന സംശയത്തെതുടര്‍ന്ന് നാലു പേരെ ആദായ നികുതി വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
മനുഷ്യക്കടത്ത് കേസിലെ പ്രതി ലിസി സോജന്, സഹായികളായ ഡെന്നിസ്, ബിനോയ്, ജിജോ എന്നിവരെയാണ് വ്യാഴാഴ്ച കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് നിന്ന് പിടികൂടിയത്. നാലംഗ സംഘത്തിലെ രണ്ട് പേര് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസിന്റെ സഹായത്തോടെ പിടികൂടി. വിശദ ചോദ്യം ചെയ്യലിന് ശേഷം നാലു പേരെയും പിന്നീട് വിട്ടയച്ചു.
നിരോധിച്ച നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്കുന്ന ഏജന്റുമാരായാണ് ലിസി സോജനും കൂട്ടരും പ്രവര്‍ത്തിച്ചിരുന്നതെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒരു കോടി രൂപയുടെ ചെക്ക് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയെന്ന വാര്‍ത്തയുണ്ടായെങ്കിലും പണമോ ചെക്കോ ഇവരില്‍ നിന്ന് കണ്ടെടുക്കാനായില്ല. നിരോധിച്ച 500, 1000 നോട്ടുകള്‍ക്ക് പകരം കമ്മീഷന് വാങ്ങി 2000ന്റെ പുതിയ നോട്ട് നല്‍കാനായിരുന്നു പദ്ധതിയിട്ടതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുതിയ 2000ത്തിന്റെ 41 ലക്ഷം രൂപയുമായി അഞ്ചംഗസംഘത്തെ ബുധനാഴ്ച ഇടപ്പള്ളി ഭാഗത്ത് നിന്ന് ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു. കോയമ്പത്തൂരിലെ കരാറുകാരന് രാജ്തിലക്, സഹായികളായ അബ്ദുള്‍ സലാം, സതീഷ്, ഫൈസല്‍, റിയാസ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നെത്തിച്ച പുതിയ നോട്ടുകള്‍ മാറ്റി നല്‍കാനാണ് കൊച്ചിയിലെത്തിയതെന്ന് പിടിയിലായവര്‍ ആദായ നികുതി ഉദ്യോഗസ്ഥരോട് പറഞ്ഞു. 50 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ നല്കുമ്പോള് 65 ലക്ഷത്തിന്റെ പഴയ നോട്ടുകളാണ് സ്വീകരിച്ചിരുന്നത്. 500, 1000 നോട്ടുകളാണ് ഇത്തരത്തില്‍ വാങ്ങിയിരുന്നത്.
കരാറുകാരനായ രാജ്തിലക് തന്റെ കീഴ്ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് നോട്ടുകള്‍ മാറിയിരുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് പുതിയ നോട്ടുകള്‍ കേരളത്തിലെത്തിക്കുന്നതെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: