പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അട്ടപ്പാടി പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ടതായി വാര്‍ത്തകണ്ടു. എത്രയോ പാക്കേജുകള്‍ നടപ്പാക്കി സഹസ്രകോടികള്‍ ചൊരിഞ്ഞതാണ് അട്ടപ്പാടിയിലും ഇതര ആദിവാസി മേഖലകളിലും. പക്ഷെ കിംഫലം? അരിവാള്‍ രോഗം, ടി.ബി. ക്യാന്‍സര്‍, ത്വക്രോഗം, വിളര്‍ച്ച തുടങ്ങി അവര്‍ക്കില്ലാത്ത രോഗങ്ങളൊന്നുമില്ല. വന്ധ്യത ചില ഊരുകളില്‍ 50 ശതമാനം! എന്നിട്ടും ആദിവാസികളെ വന്ധ്യംകരിക്കാന്‍ ആരോഗ്യവകുപ്പ് ഇപ്പോഴും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. എന്നിട്ട് ആരോഗ്യവകുപ്പുതന്നെ വിലപിക്കുന്ന ആദിവാസികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന്!
12 പഞ്ചവത്സര പദ്ധതികളിലായി 60 വര്‍ഷംകൊണ്ട് ആദിവാസികള്‍ക്കുവേണ്ടി ചെലവഴിച്ച തുകയ്ക്ക് കൈയും കണക്കുമില്ല. എന്നിട്ടും ആ വിഭാഗത്തിന് ദുരിതം തന്നെ. ഇനിയെങ്കിലും ഈ പാക്കേജ് പരിപാടി നിര്‍ത്തരുതോ? വൃഥാ വീണ്ടും കോടികള്‍ പാഴാക്കല്ലേ. വിവിധ വകുപ്പുകളുടെ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെയുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എസ്ടി പ്രമോട്ടര്‍മാര്‍ തുടങ്ങി നൂറുകണക്കിന് വേറെയും. ഇനിയും കൂടുതലായി ഒരാള്‍ പോലും വേണ്ട.
വനവാസികളില്‍നിന്ന് തട്ടിയെടുത്ത ഭൂമി തിരിച്ചുനല്‍കുക; അവന്റെ പെണ്ണിനെ അപഹരിക്കാതിരിക്കുക. ആ മണ്ണില്‍ കൃഷി ചെയ്തു ജീവിച്ചാല്‍ അവരുടെ പല പ്രശ്നങ്ങളും തീരും. അവരുടെ പോഷകാഹാരം അവര്‍ക്കറിയാം. ആരോഗ്യസംരക്ഷണം ആയുഷ്വകുപ്പിനെ ഏല്‍പ്പിക്കുക. ഇത്രയും ചെയ്താല്‍ ആദിവാസികള്‍ രക്ഷപ്പെടും. കൃഷി ഭൂമി നല്‍കാനുള്ള പാക്കേജ് ആദ്യം നടപ്പാക്കുക.
കെ.വി. സുഗതന്, എരമല്ലൂര്‍
നോട്ട് നിരോധനം വിജയത്തിലേക്ക്
നോട്ട് നിരോധനം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയും സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയും, പുത്തന്‍ തലമുറ അതംഗീകരിക്കുന്നു എന്നു കണ്ടറിഞ്ഞ പ്രതിപക്ഷം ഇപ്പോള്‍ അങ്കലാപ്പിലാണ്. അതിനെ പ്രതിരോധിക്കാന്‍ ഭാരതത്തിലെ നല്ലൊരു ഭാഗവും നിരക്ഷരരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ന് വാഹനങ്ങള്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ നല്ലൊരു വിഭാഗം നിരക്ഷരര്‍ ഉണ്ടെന്നുള്ള വസ്തുത മറക്കരുത്.
കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അത് തകര്‍ത്തവരാണ് സിപിഎം. നിരക്ഷരര്‍ അധികവും ഇന്ന് പശ്ചിമബംഗാളിലാണ്, അതിനാരാണ് ഉത്തരവാദി? വലിയ നോട്ടുകള്‍ ബഹിഷ്കരിക്കുകയും ചെറുനോട്ടുകള്‍ സാധാരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. ഇത് പൂഴ്ത്തിവെയ്ക്കലിന് തിരിച്ചടിയാകുകയും ചെയ്യും.
വിനയന്, കാവനാല്‍, കാണക്കാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: