പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഴിമതി വെളിപ്പെടുത്തി ഭൂകമ്പം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വായ തുറന്നപ്പോള്‍ പുറത്തുവന്നത് കാറ്റുമാത്രം.
പണ്ട് രാജസദസ്സുകളില്‍ വിദൂഷകന്മാര് ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ യുവരാജാവായ രാഹുലും ഇത്തരമൊരു വിദൂഷകനായി മാറിയിരിക്കുകയാണ്. ഗാന്ധി കുടുംബം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ ആരോപണവിധേയരാണ്. അത് മറയ്ക്കാനുള്ള വൃഥാശ്രമമായിരുന്നു മോദിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസംഗം.
ഉരുളയ്ക്കുപ്പേരിപോലെ മോദി ഇതിന് മറുപടിയും പറഞ്ഞു. ”പ്രസംഗിക്കാന്‍ അറിയില്ല എന്ന പ്രതിഛായ ഉണ്ടായിരുന്ന രാഹുല്‍ സംസാരിക്കാന്‍ പഠിച്ചതില്‍ സന്തോഷമുണ്ടെന്നാണ് നരേന്ദ്ര മോദി ഇന്നലെ വരാണസിയില്‍ നടത്തിയ പ്രസംഗത്തില്‍ പരിഹസിച്ചത്. 10 കൊല്ലം ഭരിച്ച മന്‍മോഹന്‍സിങ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുകയായിരുന്നു. ഇന്ത്യയിലെ ദാരിദ്ര്യം മന്മോഹന് സിങ്ങിന്റെ സംഭാവനയാണെന്ന് പറയാം. പ്രശാന്ത് ഭൂഷണ് മോദിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സുപ്രീംകോടതി തള്ളിയിരുന്നു. അതേ ആരോപണങ്ങള്‍ തന്നെയാണ് രാഹുല്‍ ആവര്‍ത്തിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് നരേന്ദ്രമോദിയുടെ പ്രതികരണം. മോദി പ്രവചിച്ച യഥാര്‍ത്ഥ ഭൂകമ്പം വരുമ്പോള്‍ ഗാന്ധി കുടുംബത്തിന് ഇറ്റലിയിലേക്ക് പലായനം ചെയ്യേണ്ടിവരുമോ?
രാഹുലിന്റെ വെളിപ്പെടുത്തല്‍ തെളിയിച്ചത് നേരെചൊവ്വേ പ്രസംഗിക്കാന്‍പോലും അറിയില്ലെന്നാണ്. ഇന്ത്യയുടെ ഭരണം ഇദ്ദേഹത്തിന്റെ കൈയില്‍ എത്തിയാലുണ്ടാകുന്ന പ്രത്യാഘാതം ഓര്‍ക്കുമ്പോള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ഭൂമി കുലുക്കം ഉണ്ടാകുന്നത്. മോദിയുടെ അഴിമതി തെളിയിക്കുമെന്ന് രാഹുല്‍ വെല്ലുവിളിച്ചത് യാതൊരു ഗൃഹപാഠവും ചെയ്യാതെയാണെന്ന് വ്യക്തം. അല്ലെങ്കില്‍ സുപ്രീംകോടതിപോലും തള്ളിയ കേസ് വലിയ ഒരു പ്രശ്നമായി അവതരിപ്പിക്കുമായിരുന്നോ.
രാഹുലിന്റെ ബുദ്ധിശൂന്യതയ്ക്ക് മറ്റ് തെളിവുകള്‍ ആവശ്യമില്ല. നരേന്ദ്രമോദി സഹാറ-ബിര്‍ള ഗ്രൂപ്പില്‍ നിന്ന് ഗുജറാത്ത് ഭരണകാലത്ത് പണം വാങ്ങി എന്ന് ആരോപിച്ചാണ് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് അഴിമതിക്ക് തെളിവല്ലെന്ന് പറഞ്ഞ് കോടതി കയ്യോടെ തള്ളുകയായിരുന്നു. സുപ്രീംകോടതി നിരാകരിച്ച ഒരു കാര്യം തെളിവായി വിളിച്ചുകൂവുന്ന രാഹുലിന്റെ തലയില്‍ കളിമണ്ണാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനൊക്കുമോ?
മോദിക്ക് പണം നല്‍കിയെന്ന് ആരോ രേഖ ചമച്ചുവെന്നല്ലാതെ പണം കൈമാറിയതിന് യാതൊരു തെളിവുമില്ല. ഈ രേഖ വ്യാജമാണെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. സഹാറയുടെ തലവന്‍ സുബ്രദോ റോയി അഴിമതിക്കേസില്‍ പ്രതിയായി ജയില്‍വാസം അനുഷ്ഠിക്കുന്നയാളാണ്. മോദിക്കെതിരെ എസ്ഐടി അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷണന്റെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു. ഈ കേസ് നല്‍കിയത് പ്രശാന്ത് ഭൂഷണ് നയിക്കുന്ന എന്‍ജിഒ ആയിരുന്നു. വ്യക്തമായ യാതൊരു തെളിവുമില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീകോടതി ഹര്‍ജി നിരസിച്ചത്.
മോദിക്കെതിരെ വലിയ വെളിപ്പെടുത്തല്‍ നടത്തുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബിജെപി ചുട്ടമറുപടി നല്കുകയുണ്ടായി. രാഷ്ട്രീയ തട്ടിപ്പുകാരനായ രാഹുല്‍ പരിഹാസ്യ കഥാപാത്രമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഗൗരവത്തിലെടുക്കുന്ന ആളല്ല അദ്ദേഹമെന്നും ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹറാവു വ്യക്തമാക്കുകയുണ്ടായി. ഗാന്ധി കുടുംബത്തിന്റെ അഴിമതികള്‍ അക്കമിട്ട് നിരത്തിയ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത് നരേന്ദ്രമോദി ഗംഗപോലെ പരിശുദ്ധമാണെന്നാണ്.
യുപിഎ ഭരണകാലത്ത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇറ്റലിയുമായി കരാറുണ്ടാക്കിയതിന് ഗാന്ധി കുടുംബത്തിന് കോടികള്‍ കൈക്കൂലി നല്‍കിയെന്ന് ഇടപാടിന്റെ ഇടനിലക്കാരന്തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തി ഇറ്റലി കോടതി കമ്പനി മേധാവികളെ ശിക്ഷിക്കുകപോലും ചെയ്തു. അഴിമതിപ്പണം നല്കിയവര് ശിക്ഷിക്കപ്പെട്ടെങ്കിലും പണം വാങ്ങിയവര്‍ രക്ഷപ്പെട്ടു. കേസ് വീണ്ടും അന്വേഷിച്ചാല്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെ ഗാന്ധി കുടുംബം ജയിലിലാകുമെന്നുറപ്പാണ്.
മോദിക്കെതിരെ അഴിമതിയാരോപണമുന്നയിച്ച് കേസ് അന്വേഷിക്കുന്ന സിബിഐയെ പിന്മാറ്റാമെന്ന് സോണിയാ ഭക്തര്‍ വ്യാമോഹിക്കുന്നുണ്ടാവും. ഇതിനാണ് രാഹുല്‍ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: