കൊച്ചി: കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് ചട്ടത്തില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ പാര്‍പ്പിട സമുച്ചയത്തെ വാണിജ്യ സമുച്ചയമാക്കുന്നത് അനുവദിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി നഗരസഭാ സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവ് പറയുന്നു.
പാര്‍പ്പിട സമുച്ചയത്തെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാക്കി മാറ്റാന്‍ അനുമതി തേടിയുള്ള അപേക്ഷ തൃശൂര്‍ കോര്പ്പറേഷന് നിരസിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആലുക്കാസ് ജൂവലേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ എ.വി. ജോസ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. പാര്‍പ്പിട സമുച്ചയത്തിനും വാണിജ്യ സമുച്ചയത്തിനും പ്രത്യേകം വ്യവസ്ഥകളാണ് കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് ചട്ടത്തിലുള്ളത്. പാര്‍പ്പിട സമുച്ചയത്തെ വാണിജ്യ സമുച്ചയമാക്കി മാറ്റുന്നതിനെക്കുറിച്ച് ചട്ടത്തില്‍ പറയുന്നുമില്ല. ഈ സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ലെന്നാണ് തൃശൂര്‍ നഗരസഭ വാദിച്ചത്. കൂടാതെ ടൗണ്‍ പ്ലാനിംഗ് സ്കീമില്‍ ഗാര്‍ഹിക മേഖലയായി അടയാളപ്പെടുത്തിയ സ്ഥലത്താണ് കെട്ടിടം നില്‍ക്കുന്നതെന്നും നഗരസഭ ചൂണ്ടിക്കാട്ടി.
എന്നാല്‍ പാര്‍പ്പിട സമുച്ചയത്തെ വാണിജ്യ സമുച്ചയമാക്കി മാറ്റാന്‍ പാടില്ലെന്ന് ചട്ടത്തില്‍ പറയുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ടൗണ്‍ പ്ലാനിംഗ് സ്കീമിനു വിരുദ്ധമായി ഈ മേഖലയില്‍ ധാരാളം വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രേഖകള്‍ പരിശോധിച്ചു വിലയിരുത്തി. തുടര്‍ന്നാണ് ചട്ടത്തില്‍ പറയുന്ന പാര്‍ക്കിംഗ് സൗകര്യം, തുറസായ സ്ഥലം തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ചാല്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാക്കി മാറ്റാന്‍ അനുമതി നല്‍കാമെന്ന് ഉത്തരവിട്ടത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: