കൊച്ചി: തൃശൂര്‍ അതിരൂപതയ്ക്കു കീഴിലുള്ള ബോണ്‍ നത്താലെ ക്രിസ്മസ് ഘോഷയാത്രയ്ക്കായി നഗരത്തിലെ റോഡുകള്‍ തടഞ്ഞ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നഗരത്തിലെ റോഡ് ഗതാഗതം തടസപ്പെടുത്തി ഡിസംബര്‍ 27 ന് നടത്തുന്ന ഘോഷയാത്രയും ആഘോഷവും തടയണമെന്നാവശ്യപ്പെട്ട് പൂത്തോള്‍ സ്വദേശി സിജെ ഇട്ടിയച്ചന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
2013 മുതല്‍ തുടങ്ങിയ ക്രിസ്മസ് ഘോഷയാത്രയും ആഘോഷവും പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും തൃശൂരിന്റെ സാംസ്കാരിക ചരിത്രത്തിലില്ലാത്ത ആഘോഷം ആചാരത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ ഭാഗമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്കാന് സര്‍ക്കാര്‍ അഭിഭാഷകന് കൂടുതല്‍ സമയം തേടി. ഘോഷയാത്ര പാതയോര പൊതുയോഗ നിരോധന നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും വ്യവസ്ഥകള്‍ക്കു വിധേയമായിട്ടായിരിക്കുമെന്ന് കേസില്‍ എതിര് കക്ഷികളായ തൃശൂര്‍ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: