തിരുവനന്തപുരം : അഴിമതി ആരോപണം ഉന്നയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവത്സകുമാറിനെ പിരിച്ചുവിട്ട നടപടിയില്‍ പാര്‍ട്ടിയില്‍ ഭിന്നത. ശ്രീവത്സകുമാറിനെ അഴിമതിക്കാരനായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഇതിനേക്കാള്‍ വലിയ അഴിമതിക്കാര്‍ പാര്‍ട്ടിയിലുണ്ടെന്നുമാണ് ശ്രീവത്സവകുമാറിനെ കടകംപള്ളിയുടെ സ്റ്റാഫിലേക്ക് ശുപാര്‍ശ ചെയ്ത മുന്‍ എംഎല്‍എ ശിവന്‍കുട്ടിയുടെയും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും വാദം.
കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു സ്വകാര്യവ്യക്തിയുമായി നടന്ന കേസില്‍ അവിഹിതമായി ഇടപെട്ടുവെന്നതാണ് ശ്രീവത്സകുമാറിനെ പുറത്താക്കാന്‍ കാരണം. ശ്രീവത്സകുമാര്‍ സ്വകാര്യ വ്യക്തിക്കനുകൂലമായി നിലപാടെടുക്കാന്‍ വന്‍തുക വാഗ്ദാനം ചെയ്തിരുന്നുവെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ ഗവ. പ്ലീഡര്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കടകംപള്ളി സ്വന്തം നിലയില്‍ പാളയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഷീലാരമണിയുടെ മകന് പ്രവീണിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പാളയം ഏര്യാകമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നില്‍ വി. ശിവന്‍കുട്ടിയായിരുന്നു. പ്രവീണിനെ എതിര്‍ത്തിന് പ്രതികാരമായി ശ്രീവത്സകുമാറിനെ പുറത്താക്കുകയായിരുന്നുവെന്നാണ് ശിവന്‍കുട്ടിപക്ഷം പറയുന്നത്.
കടകംപള്ളിയുടെ ഓഫീസിലെ വിവരങ്ങള്‍ ശ്രീവത്സകുമാര്‍ വഴി ശിവന്‍കുട്ടിയിലെത്തുന്നു എന്ന സംശയവും പുറത്താക്കലിനു പിന്നിലുണ്ട്. എന്നാല്‍ ശ്രീവത്സകുമാറിനെ പുറത്താക്കിയിട്ടില്ലെന്നും അപകടത്തില്‍ പരിക്കേറ്റതിനാല്‍ സ്വയം പിരിഞ്ഞുപോയെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്തായാലും ഭൂമി ഇടപാടില്‍ അവിഹിതമായ ഇടപെട്ട സ്റ്റാഫിനെച്ചൊല്ലി പാര്‍ട്ടിയില്‍ പോരു മുറുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: