തിരുവനന്തപുരം: വേദാന്തവിജ്ഞാനം ലോകം മുഴുവനും പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന് വിശ്വപൗരനാണെന്ന് സ്വാമി അധ്യാത്മാനന്ദ സരസ്വതി. വിവേകാനന്ദ ദര്‍ശനത്തിന്റെ സ്വാധീനത കേരളത്തില്‍ ശുഷ്ക്കമായിത്തീരുന്നത് പഠനവിഷയമാകേണ്ടതാണ്.
പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കാത്തത് വ്യക്തികള്‍ നിര്‍വ്വഹിക്കുന്നുവെന്ന ചരിത്രദൗത്യമാണ് വിവേകാനന്ദസ്മൃതി സന്ദേശയാത്രയിലൂടെ വ്യക്തമാകുന്നതെന്ന് അധ്യാത്മാനന്ദസരസ്വതി അഭിപ്രായപ്പെട്ടു.
സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 124-ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് പാലക്കാട് മുതല്‍ കന്യാകുമാരിവരെ നടത്തുന്ന വിവേകാനന്ദ സ്മൃതി സന്ദേശയാത്രയ്ക്കു കാലടി ബോധാനന്ദകേന്ദ്രത്തില് നല്കിയ സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഇരിങ്ങാലക്കുട മുഖ്യ പ്രഭാഷണം നടത്തി.
ബ്രഹ്മചാരി പ്രണവചൈതന്യ, സി. അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവേകാനന്ദസ്മൃതി സന്ദേശയാത്രയ്ക്ക് ഇന്ന് രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കര ആര്‍ഷവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കേരളപാണിനിയുടെ പൗത്രി പ്രൊഫ. ജെ. ലളിത യോഗത്തില്‍ മുഖ്യാതിഥിയാകും. വൈകിട്ട് 5 മണിക്ക് ശുചീന്ദ്രത്ത് നടക്കുന്ന സ്വീകരണ യോഗത്തില്‍ വെള്ളിമല വിവേകാനന്ദാശ്രമം അദ്ധ്യക്ഷന്‍ സ്വാമി ചൈതന്യാനന്ദ മുഖ്യാതിഥിയാകും.
യാത്ര വൈകിട്ട് കന്യാകുമാരിയിലെത്തും. 24, 25, 26 തീയതികളില്‍ ത്രിവേണിസംഗമം എന്ന പേരില്‍ മൂന്ന് ദിവസം നടത്തുന്ന ക്യാമ്പോടെ നവംബര്‍ 27ന് തുടങ്ങിയ യാത്രയ്ക്ക് സമാപനമാകും. സ്വാമി വിവേകാനന്ദന്റെ കേരള ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തെക്കുറിച്ചുള്ള രൂപരേഖ ക്യാമ്പില്‍ വച്ച് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: