ആലപ്പുഴ: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുല്യ അവകാശവും, അധികാരവും എന്നതാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നയമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ബിജെപി ആലപ്പുഴ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷവും സ്നേഹ വിരുന്നും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളും സൗഹാര്‍ദ്ദമായി കഴിയണം. രാഷ്ട്രീയ പ്രതിയോഗികള്‍ ബിജെപിയെ കുറിച്ച് സമൂഹത്തില്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബിജെപിയും പൂര്‍വരൂപമായ ജനസംഘവും എന്നും മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും വേണ്ടിയാണ് നിലക്കൊണ്ടിട്ടുള്ളത്.
ലോകത്തെ ഏറ്റവും പുരാതനഗ്രന്ഥമായ വേദങ്ങള്‍ ഉദ്ഘോഷിക്കുന്നത് ഏകം സത് വിപ്രാ ബഹുദാ വദന്തി എന്നാണ്. എല്ലാ മതങ്ങളും നയിക്കുന്നത് സത്യത്തിലേക്കാണെന്ന മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്നു നല്കിയ നാടാണ് ഭാരതം. ഇവിടെ മതവിദ്വേഷത്തിനോ, സംഘര്‍ഷത്തിനോ സ്ഥാനമില്ല. എന്റെ മതം മാത്രമാണ് ശരിയെന്ന നിലപാട് ഭാരതത്തിന്റേതല്ല, ഏതു മതം സ്വീകരിക്കാനും തള്ളാനും ആര്‍ക്കും അധികാരം ഉണ്ട്. രാജഗോപാല്‍ പറഞ്ഞു.
സംഹിതി ഡയറക്ടര്‍ ഫാ. ആന്റണി ജേക്കബ് ക്രിസ്തുമസ് സന്ദേശം നല്കി. വികസനത്തില്‍ ഭാരതം കുതിച്ചുയരുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനെതിരായി ചിന്തിക്കുന്ന ചിലരും ഇവിടെയുണ്ടെന്നത് നിര്‍ഭാഗ്യകരമാണ്. അവര്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒ. രാജഗോപാല്‍ മതത്തിന് അതീതനായ മാര്‍ഗദര്‍ശിയാണെന്നും ഫാദര്‍ പറഞ്ഞു.
ഫാ. പോള്‍ അറയ്ക്കല്‍, ഫാ. തോമസ് പീലിയാനിക്കല്‍, ഫാ. ഷാജി. കെ. ജോര്‍ജ്, ഫാ. ജോണ്സന്, ബ്രഹ്മകുമാരീസ് ജില്ലാ കോര്‍ഡിനേറ്റര്‍ ബ്രഹ്മകുമാരി ദിഷ. ബ്രദര്‍ മാത്യു ആല്ബിന്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീര്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹസംഘചാലക് വി.എന്‍. രാമചന്ദ്രന്, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് രാജന് കണ്ണാട്ട്, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. വാസുദേവന്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി എല്‍. പി. ജയചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: