ന്യൂദല്‍ഹി: നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും ന്യായീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം. മാവോയിസ്റ്റുകള്‍ ആയുധമെടുത്ത് അക്രമം നടത്തുന്നവരാണെന്നും നിരവധി സിപിഎം പ്രവര്‍ത്തകരെ ഇവര്‍ കൊലപ്പെടുത്തിയതായും പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസി ആരോപിച്ചു.
പോലീസ് ഭാഷ്യം വിശദീകരിക്കുന്ന മുഖപത്രം കൊലപാതകത്തെ വിമര്‍ശിച്ച സിപിഐക്കെതിരെയും രംഗത്തുവന്നു. മാവോയിസ്റ്റുകള്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പോരാടുന്നതെന്ന സിപിഐ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം സിപിഎമ്മിനില്ല. രാഷ്ട്രീയമായും ആശയപരമായും മാവോയിസ്റ്റുകളെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ സിപിഎം പോരാടും. മുഖപത്രം വ്യക്തമാക്കി. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൈകാര്യം ചെയ്യുന്ന ‘തിങ്കിങ്ങ് ടുഗെതര്‍’ എന്ന പംക്തിയിലാണ് പാര്‍ട്ടി നിലപാട് വിശദീകരിച്ചത്. പോലീസിനെച്ചൊല്ലി പിണറായി സര്‍ക്കാരിനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷണന് തന്നെ രംഗത്തെത്തുമ്പോഴാണ് കേന്ദ്രനേതൃത്വത്തിന്റെ ന്യായീകരണം.
പോലീസിനെ വിമര്‍ശിക്കാനോ കൊലപാതകത്തെ തള്ളിപ്പറയാനോ തയ്യാറാകാത്ത മുഖപത്രം മാവോയിസ്റ്റുകളെ തുടച്ചുനീക്കാനുള്ള വ്യാജഏറ്റുമുട്ടലുകള്ക്ക് എതിരാണ് സിപിഎമ്മെന്നും വിശദീകരിക്കുന്നു. എന്നാല്‍ നിലമ്പൂര്‍ കൊലപാതകത്തെ എതിര്‍ക്കാതെ ഇത്തരം സംഭവങ്ങള്‍ക്ക് ഛത്തീസ്ഖണ്ഡിനെയാണ് മുഖപത്രം വിമര്‍ശിക്കുന്നത്. മജിസ്ട്രേറ്റ് തലത്തിലും ക്രൈംബ്രാഞ്ചും സംഭവം അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിഗമനത്തിലെത്താനില്ലെന്നും പീപ്പിള്‍സ് ഡമോക്രസി വ്യക്തമാക്കി.
ആന്ധ്ര, ബിഹാര്‍, ഒഡിഷ, ഢാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് 200 പ്രവര്‍ത്തകരെ കൊലപ്പെടുത്തി. കേരളത്തില്‍ റിസോര്‍ട്ടുകളും വനംവകുപ്പിന്റെ ഓഫീസും നശിപ്പിച്ചു. മുഖപത്രം ആരോപിച്ചു. ഇടത്നയങ്ങളില് നിന്ന് വ്യതിചലിച്ചാണ് കേരളത്തില്‍ പോലീസിന്റെ പ്രവര്‍ത്തനമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആരോപണമുയരുമ്പോഴാണ് സര്‍ക്കാരിനും പോലീസിനും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ. നേരത്തെ ദേശീയഗാന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര നേതൃത്വം നിലപാടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: