കൊച്ചി: ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ ഒപ്പിട്ട ഇടക്കാല ഉത്തരവുകളും വിധിന്യായങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിശോധിക്കാന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ചേംബറില്‍ ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മാധ്യമ – അഭിഭാഷക തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും കോടതി വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹര്‍ജികളും പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഫുള്‍ബെഞ്ചിന്റെ ഇടക്കാല വിധി. കേസിലുള്‍പ്പെട്ട കക്ഷികള്‍ക്കെല്ലാം സത്യവാങ്മൂലം നല്കാന് സമയം അനുവദിച്ച് ഹര്‍ജികള്‍ ജനുവരി 11ന് പരിഗണിക്കാന്‍ മാറ്റി.
നടുറോഡില്‍ യുവതിയെ കയറിപ്പിടിച്ച കേസില്‍ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെ പോലീസ് അറസ്റ്റു ചെയ്ത വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ടാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്. തര്‍ക്കം മറ്റു കോടതികളിലേക്കും വ്യാപിച്ചു. കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് അഭിഭാഷകര്‍ തടഞ്ഞു.
ഇതിനിടെയാണ് ഈ പ്രശ്നത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളും ഇതോടൊപ്പം ഫുള്‍ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയിലെ കോടതി മുറികളില്‍ കയറാമെങ്കിലും ജഡ്ജിമാരുടെ ചേംബറുകളോടു ചേര്‍ന്നുള്ള സെക്രട്ടറിമാരുടെ ഓഫീസുകളിലും സ്റ്റെനോ പൂളിലും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഇതോടൊപ്പം കോടതി റിപ്പോര്‍ട്ടിംഗിന് നിയമ ബിരുദം നിര്‍ബന്ധമാക്കി അക്രഡിറ്റേഷന് നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: