ന്യൂദല്‍ഹി: ജ്ഞാനപീഠം പുരസ്ക്കാരം നേടുന്ന ആറാമത്തെ ബംഗാളി സാഹിത്യകാരനാണ് ശംഖ ഘോഷ്. ബംഗാള്‍ സാഹിത്യ അക്കാദമി ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുള്ള ശംഖ ഘോഷിന് 2011ല്‍ പദ്മഭൂഷണും ലഭിച്ചിട്ടുണ്ട്. ബംഗാളി സാഹിത്യത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശംഖ ഘോഷ് നിരവധി സര്‍വ്വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ ചാന്ദ്പൂരില്‍ 1932ല്‍ ജനിച്ച ശംഖ ഘോഷ് കൊല്‍ക്കത്തയിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദവും കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ബംഗാളിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് അധ്യാപകനായി വിരമിച്ചു. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബംഗാളില്‍ നിന്നുള്ള സാഹിത്യകാരന് അവാര്‍ഡ് സമ്മാനിക്കുന്നത് എന്ന പരിഗണനയും ജ്ഞാനപീഠ അവാര്‍ഡ് നിര്‍ണ്ണയ സമിതി സംഖ ഘോഷിന് നല്കി.
പുരസ്ക്കാരത്തിനായി മഹാകവി അക്കിത്തത്തിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും ജൂറിയംഗങ്ങളില്‍ ഭൂരിപക്ഷ പിന്തുണ നേടാനായില്ലെന്ന് അവാര്‍ഡ് സമിതിയംഗം കൂടിയായ സി. രാധാകൃഷ്ണന് പറഞ്ഞു. കലാകാരന്റെ നിലവാരവും സൃഷ്ടിയുടെ മൂല്യവും അവാര്‍ഡ് നിര്‍ണ്ണയ സമിതി ചര്‍ച്ച ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്കിത്തത്തിന് അവാര്‍ഡ് ലഭിക്കാത്തതില്‍ വലിയ വിഷമമുണ്ട്. എന്നാല്‍ ഇതൊരു നീതികേടായി കാണേണ്ടതില്ലെന്നും രാജ്യത്തെ 24 ഭാഷകളെയും പരിഗണിക്കേണ്ടി വരുന്നതാണ് പ്രശ്നമെന്നും സി. രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: