തിരുവനന്തപുരം: ശങ്കര്‍റെഡ്ഡിക്ക് ഡിജിപി പദവി നല്‍കിയത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് വിജിലന്‍സ് കോടതി. നിയമനം സംബന്ധിച്ച് പായ്ച്ചിറ നവാസ് എന്നയാള്‍ നല്കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് വിധി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ക്രമവിരുദ്ധമായി എഡിജിപി ആയിരുന്ന ശങ്കര്‍ റെഡ്ഡിയെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്കി വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാല് എഡിജിപി മാരെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്‍കണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ആവശ്യമുള്ള നാല് ഡിജിപി സ്ഥാനം ഉണ്ടെന്നും ഇനിയും ഡിജിപിമാരെ ആവശ്യമില്ലെന്നും കാട്ടി കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നിരസിച്ചു.
അതിന് ശേഷം സംസ്ഥാന മന്ത്രിസഭകൂടിയാണ് നാല് എഡിജിപിമാരെ ഡിജിപി ആക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോ നിയമനം ക്രമവിരുദ്ധമാണെന്ന് കാട്ടി മുന്നറിയിപ്പ് നല്കി. ഇതെല്ലാം മറികടന്നായിരുന്നു നിയമനം.
സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയതായും കോടതി വിലയിരുത്തി, നിലവിലെ നാല് ഡിജിപിമാരില്‍ ആരെയെങ്കിലും വിജിലന്‍സ് ഡയറക്ടറാക്കാമെന്നും കോടതി കണ്ടെത്തി.
അന്തിമ വിധി പറയുന്നതിന് കേസ് ഡിസംബര്‍ 30ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: