തിരുവനന്തപുരം: ഭരണത്തണലില്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് അധ്യാപകസംഘടന വളര്‍ത്താന്‍ സിപിഎം. കലാപഠനത്തിന് സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കാനുള്ള നടപടിയില്‍ വെള്ളംചേര്‍ത്താണ് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷ(കെഎസ്ടിഎ)നെ വളര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നത്.
വിദ്യാഭ്യാസ അവകാശനിയമപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കലാപഠനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് എംഎച്ച്ആര്‍സി നിര്‍ദ്ദേശിച്ചിരുന്നു. ജില്ല തിരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് എസ്എസ്എ നടത്തിയ അഭിമുഖത്തില്‍ ദേശീയാംഗീകാരം നേടിയവരുള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളും പങ്കെടുത്തു.
യോഗ്യരായവരെ തഴഞ്ഞ് സിപിഎമ്മിന്റെയും കെഎസ്ടിയുടെയും താത്പര്യത്തിനനുസരിച്ചുള്ള പട്ടിക തയ്യാറാക്കിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഓരോ ജില്ലയിലും പ്രത്യേകം അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്താനാണ് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സര്‍വശിക്ഷാ അഭിയാന്റെ ചുമതലയില്‍ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി.
ഈ ലിസ്റ്റില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തങ്ങളുടെ അനുഭാവികളെയും പ്രവര്‍ത്തകരെയും പാര്‍ട്ടി തിരുകി കയറ്റിയതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. യോഗ്യരായ അധ്യാപകരെ തഴഞ്ഞ് അനര്‍ഹര്‍ക്ക് നിയമനം നല്കാന് കെഎസ്ടിഎയും സിപിഎമ്മും നീക്കം നടത്തുന്നെന്ന് കേരളത്തിലെ കലാസാംസ്കാരിക സംഘടനകളും കുറ്റപ്പെടുത്തുന്നു. പ്രാവീണ്യം കുറഞ്ഞവരും വേണ്ടത്ര യോഗ്യത ഇല്ലാത്തവരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ടെന്നും അവരും ആരോപിക്കുന്നു.
സ്പെഷ്യലിസ്റ്റ് അധ്യാപകന്റെ ഒരുമാസത്തെ ഏകീകരിച്ച ശമ്പളം 29,000 രൂപയാണ്. ഇതിന്റെ മൂന്നില്‍ രണ്ടുഭാഗം കേന്ദ്ര മാനവവിഭവശേഷിവകുപ്പും ബാക്കി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് നല്‍കുന്നത്. അതിനാല്‍ തന്നെ മറ്റ് അധ്യാപകസംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇടതുമുന്നണിയുടെ പ്രമുഖ ഘടകകക്ഷിയില്‍ നിന്നുതന്നെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: