വടകര: സര്‍ഗ്ഗാത്മകതയാണ് യുവത്വത്തിന്റെ കരുത്തെന്ന് സംബോധ് ഫൗണ്ടേഷന് ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി . ബാലഗോകുലം സംസ്ഥാന ഭഗിനി ശില്‍പ്പശാല വടകര അമൃത വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനും, പ്രകൃതിയും തമ്മില്‍ ചാലിച്ചെടുത്ത ആത്മബന്ധമാണുള്ളത്.
ധര്‍മ്മാധര്‍മങ്ങള്‍ വര്‍ത്തമാന ജീവിതത്തെ സ്വാധീനിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. തിരുത്തേണ്ടതിനെ തിരുത്തി മുന്നേറാനുള്ള കരുത്ത് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം. കേരളത്തിലെ സമീപകാല ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നത് മക്കളെ ഓര്‍ത്തുള്ള ആശങ്കകള്‍ മാത്രമാണ്. ഇതിനുള്ള പരിഹാരം കുട്ടികളെ ത്സാന്‍സി റാണിമാരും ഉണ്ണിയാര്‍ച്ചമാരും ആക്കുകയാണ് വേണ്ടത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്ത്രീകളുടെ അംഗബലം കുറയാനുള്ള കാരണം മാതാപിതാക്കളുടെ ആശങ്കയാണ്. ധര്‍മ്മനിഷ്ഠ കുടുംബജീവിതത്തിന്റെ കരുത്താണ്.
അനീതിക്കെതിരേ പൊരുതാനുള്ള സ്വാമി വിവേകാനന്ദന്റെ ആഹ്വാനം നാം മറന്നുകൂടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പാലക്കാട് വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ടി. സരസു, രാഷ്ട്രപതി ഭവന് റിട്ട. അണ്ടര്‍ സെക്രട്ടറി പി. രതി എന്നിവര്‍ ആശംസ നേര്‍ന്നു. സംസ്ഥാന ഭഗിനി പ്രമുഖ് ആശാ ഗോപാലകൃഷ്ണന് സ്വാഗതവും സംസ്ഥാന സഹഭഗിനി പ്രമുഖ് സുധാകുമാരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: