കൊലക്കേസില്‍ പ്രതിയായ എം.എം. മണിയെ മന്ത്രിസഭയില്‍നിന്നു മാറ്റണമെന്ന് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനായി കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരിക്കയാണ്. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതിവിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നുമാണ് ‘കേരള കാസ്ട്രോ’യുടെ ആവശ്യം. ഇ.പി ജയരാജന് നില്‍ക്കക്കള്ളിയില്ലാതെ രാജിവച്ചതിന് ധാര്‍മ്മികതയുടെ മൂടുപടം കൊടുത്ത സിപിഎം മണിയോട് എന്തുനിലപാട് സ്വീകരിക്കും എന്നാണ് അറിയേണ്ടത്.
അച്യുതാന്ദന്റെ ആവശ്യത്തിന് പാര്‍ട്ടി എന്തു വിലകല്പിക്കുമെന്ന് അറിയേണ്ടതുണ്ട്. പുല്ലുവില ആകാനാണ് സാധ്യത. അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതോടെ മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമായിരുന്നു.ധാര്‍മ്മികതയും സദാചാര ബോധവും അവശേഷിക്കുന്നുണ്ടെങ്കില്‍ സിപിഎം മണിയോട് രാജി ആവശ്യപ്പെടണം. കൊലക്കേസില്‍ പ്രതിസ്ഥാനത്താണ് മണി. കേസ് അട്ടിമറിക്കാനാണ് പ്രതിയെ മന്ത്രിസ്ഥാനത്തെത്തിച്ചതുതന്നെ. ജനപ്രതിനിധികളെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും ശാരീരികമായും മാനസികമായും നശിപ്പിക്കുക എന്നത് ശീലമാക്കിയ പലരും മണിയെ മന്ത്രിയാക്കുന്നത് ശരിയല്ലെന്ന് അന്നേ പറഞ്ഞതാണ്.
മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടപ്പെട്ട വകുപ്പാണല്ലോ വൈദ്യുതിവകുപ്പ്. വകുപ്പുകളിലെ ചക്കരക്കുടമാണ് വൈദ്യുതി വകുപ്പെന്ന് നല്ല ബോദ്ധ്യമുള്ള മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് എം.എം. മണിയെ മന്ത്രിയാക്കിയത്. മണിയെ മുന്നില്‍ നിര്‍ത്തി പിന്‍സീറ്റ് െ്രെഡവ് നടത്താനുള്ള നീക്കമായിരുന്നു. മന്ത്രിയായ ഉടന്‍ മണി നടത്തിയ പ്രസംഗങ്ങളും ആക്ഷേപങ്ങളും അത് ശരിവയ്ക്കുകയും ചെയ്തു. ആരേയും എന്തും വിളിച്ചുപറയുകയും മണിയല്ലേ എന്ന പരിഗണനയില്‍ രക്ഷപ്പെടുകയുമായിരുന്നു. കൊലക്കേസില്‍ നിന്ന് വിടുതല്‍ ലഭിക്കും എന്ന അമിതവിശ്വാസം മൂലമാണ് കോടതിയെ സമീപിച്ചത്. നിയമം നോക്കിയ കോടതി വിടുതല്‍ നല്‍കിയില്ലെന്നുമാത്രമല്ല സിപിഎം ജില്ലാ സെക്രട്ടറിയെക്കൂടി പ്രതിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. രാജി വയ്ക്കില്ലെന്നും വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നുമാണ് മണിയുടെ പ്രഖ്യാപനം. മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യമില്ല.
സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍നിന്ന് വിധി സമ്പാദിക്കുന്നതുവരെ മണിക്ക് കോടതി കയറേണ്ടി വരും. കൊലക്കേസ് പ്രതി പോലീസ് സന്നാഹത്തോടെ കോടതിയില്‍ എത്തുമ്പോള്‍ മണിക്കെതിരായ കുരുക്ക് മുറുക്കുന്നത് സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരെ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രോസിക്യൂട്ടര്‍ കേസ് വാദിക്കുമ്പോള്‍ സര്‍ക്കാരും സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാകും. ഈ സാഹചര്യം നിയമ സംവിധാനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തും.
സര്‍ക്കാരിന്റെ ആനുകൂല്യം പറ്റിക്കൊണ്ട് കോടതിയില്‍ എത്തുന്ന മന്ത്രി കേസ് നടപടികളെ സ്വാധീനിക്കുമെന്ന ആക്ഷേപവുമുയരും. ഇതൊഴിവാക്കപ്പെടണം. എം.എം. മണിക്ക് പിന്തുണയുമായി സിപിഐ രംഗത്ത് വന്നത് കൗതുകമായി കണ്ടാല്‍ മതി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മണിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് വിചാരണ നേരിടുന്നതില്‍ തെറ്റില്ലെന്നാണ് കാനത്തിന്റെ അഭിപ്രായം. മണിയുടെ വായില്‍നിന്നുള്ള പൂരപ്പാട്ട് ഒഴിവാക്കാനാണ് ഈ സോപ്പിടല്‍. കോടതി പരാമാര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ചവരുടെ പാരമ്പര്യം നമുക്കുണ്ട്.
മുമ്പ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിന് കെ. കരുണാകരന്, ആര്. ബാലകൃഷ്ണപിള്ള, കെ.എം. മാണി തുടങ്ങിയവര്‍ രാജിവച്ചിരുന്നു. ഇഎംഎസ് മന്ത്രിസഭയിലെ മന്ത്രിമാരെ ആരോപണത്തിന്റെ പേരില്‍ രാജിവയ്പിച്ച പാരമ്പര്യവും ഉണ്ട്. കേസുകളില്‍ പ്രതിയായതിന് രാജി എന്തിന്, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എത്രപേര്‍ ഇതിന്റെ പേരില്‍ രാജിവച്ചു എന്നൊക്കെയാണ് സിപിഎം നേതാക്കള്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടേയോ കെ. ബാബുവിന്റേയോ നിലപാടല്ല ശരിയെന്ന് ജനം വിധിയെഴുതിയതാണ്. ഇതെങ്കിലും ഓര്‍ത്ത് മണിയുടെ രാജിയ്ക്ക് അരനിമിഷം പോലും കളയാതിരിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: