ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിക്കും മുമ്പുണ്ടായ അപകടം വല്ലാത്ത ഉത്കണ്ഠയും വേദനയുമാണുയര്‍ത്തിയിരിക്കുന്നത്. ലക്ഷോപലക്ഷങ്ങള്‍ കാനനവാസനെ കണ്ടുതൊഴുത് നിര്‍വൃതിയടയാന്‍ വരുന്ന തീര്‍ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന ഏതൊരു അനിഷ്ട സംഭവവും സമൂഹത്തില്‍ വല്ലാത്തൊരു അസ്വാസ്ഥ്യമാണുണ്ടാക്കുക. ബന്ധപ്പെട്ട ആളുകള്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ എടുക്കാറുണ്ടെന്ന് ആണയിടുമ്പോഴും ഇതൊക്കെ സംഭവിക്കുന്നു എന്നത് ദുഃഖകരമാണ്.
ജനകോടികളുടെ ആശ്വാസ കേന്ദ്രമായി പരിലസിക്കുന്ന ശബരിമല തീര്‍ഥാടന കേന്ദ്രത്തെ ഭരണകൂടങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതാണ് പ്രധാനപ്പെട്ട സംഗതി. പണം പലതരത്തില്‍ ഊറ്റിയെടുക്കാനുള്ള സംവിധാന ഒരുക്കുന്നതില്‍ ഒരു അവധാനതയും വരുത്താത്തവര്‍ ഭക്തരുടെ സൗകര്യങ്ങള്‍ക്കു നേരെ എന്നും കണ്ണടയ്ക്കുന്ന സമീപനമാണ് വെച്ചുപുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ ഇടത്, വലത് മുന്നണി സര്‍ക്കാരുകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. വലത് മുന്നണി കൈയിട്ടുവാരാന്‍ കിട്ടുന്ന അവസരങ്ങള്‍ കഴിയുന്നത്ര ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇടത് സര്‍ക്കാര്‍ ഈ കേന്ദ്രത്തെ മൊത്തം തകര്‍ക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചാണ് ആലോചിച്ച് കാര്യങ്ങള്‍ പരുവപ്പെടുത്തുന്നത്.
ഇത്തവണത്തെ തീര്‍ഥാടനത്തിന് തുടക്കമാവും മുമ്പ് പമ്പയില്‍ ചേര്‍ന്ന ദേവസ്വം ബോര്‍ഡ്-സര്‍ക്കാര്‍ സംയുക്ത യോഗത്തില്‍ തന്നെ ശബരിമലയ്ക്ക് നേരെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് ഭക്തകോടികള്‍ കണ്ടതാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാദഗതികളെ പുച്ഛിച്ചുതള്ളുന്ന ധാര്‍ഷ്ട്യ സമീപനമാണ് അന്ന് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. അത് പക്ഷേ, പുതുമയൊന്നുമല്ല. ഒരമ്പലം നശിച്ചാല്‍ അത്രയും നല്ലതെന്ന് അഭിപ്രായപ്പെട്ടവരുടെ പിന്‍ഗാമികള്‍ ഭരണത്തിലിരിക്കുമ്പോള്‍ ആധ്യാത്മിക കേന്ദ്രങ്ങള്‍ പുഷ്കലമാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാവും. എന്നാല്‍ സംസ്ഥാനത്തിന്റെ മൊത്തം ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ പെരുമാറുന്നതാണ് ഭക്തരില്‍ സംശയവും ഭീതിയും ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം വാരിക്കൂട്ടുന്ന കേന്ദ്രം കൂടിയാണ് ശബരിമല എന്ന താല്‍പ്പര്യം പോലും സര്‍ക്കാരിനുണ്ടാവുന്നില്ല.
കഴിഞ്ഞ ദിവസം മണ്ഡലപൂജയ്ക്ക് മുമ്പ് മാളികപ്പുറത്തുണ്ടായ അപകടവും തുടര്‍ സംഭവങ്ങളും വളരെയേറെ ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കിയിരിക്കുന്നത്. അയ്യപ്പന് തങ്ക അങ്കി അണിയിച്ച് ദീപാരാധന നടത്തുമ്പോള്‍ അതു കണ്ട് നിര്‍വൃതിയടയാന്‍ ഭക്ത സഹസ്രങ്ങളാണ് സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരുന്നത്. അവരെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ പൊലീസിന്റെ ഭാഗത്ത് അക്ഷന്തവ്യമായ അലംഭാവമാണുണ്ടായത്. ഇത്രയേറെ ജനങ്ങള്‍ തിങ്ങിനിറയുന്ന സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ നിന്നു തന്നെ കാര്യങ്ങള്‍ ഏതാണ്ട് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരവാദിത്തപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ മുഴുവന്‍ സന്നിധാനത്തും ശ്രീകോവിലിനടുത്തും ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നുവത്രെ.
ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ഒരു ശ്രമം ഏതൊക്കെയോ കോണുകളില്‍ നിന്ന് ഉണ്ടായിരുന്നു എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പതിനെട്ടാംപടിക്കടുത്തും ശ്രീകോവിലിനു മുന്നിലും സാധാരണഗതിയില്‍ പരിചയ സമ്പന്നരായ പൊലീസുകാരെയാണ് നിയമിക്കാറ്. എന്നാല്‍ ഇത്തവണ അങ്ങനെയല്ലെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. മാത്രവുമല്ല, ശബരിമല ഡ്യൂട്ടിക്ക് ഇഷ്ടമില്ലാത്തവരെപോലും നിര്‍ബന്ധിച്ച് നിര്‍ത്തിയിരുന്നത്രെ. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവന്നത് ആയിരക്കണക്കായ അയ്യപ്പ ഭക്തന്മാരാണ്.
സാധാരണ ആള്‍ക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്നതുപോലെയാണ് പൊലീസുകാര്‍ ഭക്തരോട് പെരുമാറിയത്. വടികൊണ്ടും കയറുകൊണ്ടും നിരന്തരം മര്‍ദ്ദിക്കുന്നത് അവര്‍ക്കൊരു ഹരമായി മാറിയിരുന്നു. മാധ്യമപ്രവര്ത്തകന്മാര് വരെ ഇത്തരം മസില്പ്രിയരായ പൊലീസുകാരുടെ മൂന്നാം മുറയ്ക്ക് വിധേയരാവുകയുണ്ടായി. ഉയര്‍ന്ന ഉദ്യോഗസ്ഥരാരും തന്നെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കാത്തതും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. മാളികപ്പുറത്തെ അപകടത്തില്‍ 31 ഓളം ഭക്തര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരിലേറെയും ഇതര സംസ്ഥാനക്കാരാണ്. ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിച്ച് പരിചയമുള്ള ദ്രുതകര്‍മ്മ സേനാംഗങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രശ്നങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ തലയില്‍ വെച്ചുകെട്ടി കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇരുകൂട്ടരും പരസ്പരം പഴിചാരി രക്ഷപ്പെടുമ്പോള്‍ അയ്യപ്പനെ ദര്‍ശിച്ച് സായുജ്യമടയാനുള്ള ഭക്തര്‍ കണ്ണീരുകുടിക്കുകയാണ്. ശബരിമല ഉള്‍പ്പെടെയുള്ള പുണ്യ സങ്കേതങ്ങളെ തകര്‍ക്കാനുള്ള അജണ്ടയുമായി നീങ്ങുന്ന സര്‍ക്കാര്‍ മകരവിളക്കുകാലത്ത് സന്നിധാനത്ത് എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയണം. ജനലക്ഷങ്ങള്‍ മകരവിളക്കുദര്ശിക്കാനെത്തുമ്പോള് ലജ്ജാകരമായ ഇതേ സമീപനം തന്നെ തുടരുമോ എന്ന ആധിയിലാണ് ഭക്തരും സമൂഹവും. ഏതെങ്കിലും വിഭാഗത്തിന്റെയോ വകുപ്പിന്റെയോ തലയില്‍ ഉത്തരവാദിത്തം കെട്ടിയേല്പ്പിച്ച് തലയൂരുന്ന സ്വഭാവം ഇനിയെങ്കിലും സര്‍ക്കാര്‍ ഉപേക്ഷിക്കണം. ശബരിമലയില്‍ ഇനിയൊരു ഭക്തന്റെ കണ്ണീര് വീഴാതിരിക്കാന്‍ തക്ക നടപടി സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: