കോഴിക്കോട്: ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസായെന്ന് പ്രമുഖ ചരിത്രകാരനായ എംജിഎസ് നാരായണന്. 77-ാമത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കേ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ സിപിഎം പിടിമുറുക്കിയതിനെതിരെ ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു എംജിഎസ്. ചരിത്ര കോണ്‍ഗ്രസിനെ പിടിച്ചടക്കാന്‍ പല പരിശ്രമങ്ങളും നേരത്തെ നടന്നിരുന്നു.
ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെയോ ആശയത്തിന്റെയോ കീഴില്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ആവാന്‍ പാടില്ലെന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പൂര്‍ണമായും കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലായിരിക്കുകയാണ്. അവസാനമായി ഹിസ്റ്ററി കോണ്‍ഗ്രസ് കേരളത്തില്‍ നടന്നത് എല്‍ഡിഎഫ് ഭരണകാലത്ത് ഫാറൂഖ് കോളജിലായിരുന്നു. അന്നാണ് അവസാനമായി ഞാന്‍ അതില്‍ പങ്കെടുത്തത്. ഞാന്‍ അവിടുത്തെ പൂര്വ്വവിദ്യാര്ത്ഥിയായതുകൊണ്ട്, എന്നെ അവര്‍ ക്ഷണിച്ചതായിരുന്നു. അതിന് മുമ്പുതന്നെ ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ നിരവധി വര്‍ഷങ്ങളായി സിപിഎം സ്വാധീനമുള്ള ക്യാമ്പസുകളില്‍ മാത്രമായി ചരിത്ര കോണ്‍ഗ്രസ് നടത്തുന്ന സ്ഥിതിയാണുള്ളത്.
ബംഗാളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിനെ രാജ്യത്തെ എല്ലാ സര്‍വകലാശാലകളുടെ പ്രാതിനിനിധ്യമുള്ള തരത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ താനടക്കമുള്ളവര്‍ മുഖ്യപങ്കുവഹിച്ചിരുന്നു. എന്നാല്‍ പിന്നീട് അംഗത്വം നല്കുന്നതിനു പോലും നിയന്ത്രണം വന്നു. അംഗത്വം വേണമെങ്കില്‍ അക്കാദമിക യോഗ്യത മാത്രം പോര; മറിച്ച് നിലവിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങളില്‍ രണ്ടു പേരുടെ ശുപാര്‍ശയും വേണമെന്നായി നിബന്ധന. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഒഴിവാക്കാനാണ് ഇത്തരം നിബന്ധനകള്‍. ചരിത്രരംഗത്തെ പല പ്രമുഖരും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. യുജിസി മാനദണ്ഡമനുസരിച്ച് സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കുന്നവര്‍ക്ക് പ്രമോഷനും മറ്റും മുന്ഗണനയുണ്ടെന്നതിനാല് കോളജ് അദ്ധ്യാപകര്‍ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുവെന്ന് മാത്രം.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറി, ചെയര്മാന് എന്നീ തസ്തികകളിലും പ്രവര്‍ത്തിച്ച എംജിഎസ് പറഞ്ഞു.കേരള സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് വിഭാഗം ഡീന്‍ ആയ പ്രൊഫ സുരേഷ് ജ്ഞാനേശ്വര്‍ ആണ് ഇന്നു ആരംഭിക്കുന്ന ചരിത്ര കോണ്‍ഗ്രസിന്റെ സംഘാടക സെക്രട്ടറി. മതേതരത്വവും ആധുനിക ഇന്ത്യയും എന്ന വിഷയത്തിലുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സീതാറാം യെച്ചൂരി, നന്ദിതാദാസ് എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി നേരത്തെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: