തിരുവനന്തപുരം: കേരളത്തിലെ റെയില്‍ വികസനം സാധ്യമാക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന് കൈമാറി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച.
നേമം ഡിപ്പോ, തിരുവനന്തപുരത്ത് റയില്‍വേ മെഡിക്കല്‍ കോളേജ്, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ഡബിള്‍ ഡക്കര്‍, അയ്യങ്കാളിയുടെ പേരില്‍ ബംഗളൂരുവിലേക്ക് പ്രതിദിനതീവണ്ടി, ശബരി റെയില്‍പാതയുമായി ബന്ധപ്പെട്ട് പ്രത്യേകപാക്കേജ്, പാലക്കാട് കോച്ച് ഫാക്ടറി, വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കല്‍, ട്രെയിനുകളുടെ ദൂരംകൂട്ടല്, മൂകാംബികയിലേക്ക് വിജയദശമി എക്സ്പ്രസ്സ് തുടങ്ങി നിരവധി ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും മന്ത്രിക്ക് കൈമാറിയ നിവേദനത്തിലുണ്ട്.
കേരളത്തിന്റെ ആവശ്യങ്ങള്‍ അടുത്ത ബജറ്റില്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. സംസ്ഥാനസര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതാണ് അനുവദിക്കപ്പെട്ട പദ്ധതികള്‍ പോലും പ്രവര്‍ത്തനം തുടങ്ങാത്തതിന് കാരണമെന്നും മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാനവക്താവ് ജെ.ആര്. പത്മകുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, മേഖലാ ഉപാദ്ധ്യക്ഷന്‍ വെങ്ങാനൂര്‍ സതീഷ് എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: