പാലക്കാട്: കഞ്ചിക്കോട്ട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം ആക്രമണം. ചടയന്‍കലായിയില്‍ ബിജെപിയുടെ മുന്‍ പഞ്ചായത്തംഗം കണ്ണന്റെ സഹോദരന് രാധാകൃഷ്ണന്റെ വീടിനു നേരെയയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരമാണ്.
ചടയന്കലായിയിലുളള കണ്ണന്റെയും സഹോദരന്മാരുടെയും വീടുകള്‍ ഒരേ വളപ്പിനകത്താമണ്. ഇതില്‍ ഏറ്റവും മുമ്പിലുളള രാധാകൃഷ്ണന്റെ വീടിന് നേരെയായിരുന്നു ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ആക്രമണം ഉണ്ടായത്. രാധാകൃഷ്ണന്, കണ്ണന്, ഭാര്യ വിമല മറ്റൊരു സഹോദരന് ശെല്‍വന്റെ മകന് ശരത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശരത് ഒഴികെ മൂന്നുപേരെയും തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊളളലേറ്റത്.
ബൈക്കില്‍ വന്ന നാലംഗ അക്രമിസംഘം വീടിന് പുറത്തുണ്ടായിരുന്ന ബൈക്കുകള്‍ക്ക് തീ വയ്ക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തീ ജനലിലൂടെ വീടിനകത്തേക്ക് പടര്‍ന്നു. അടുക്കളയോട് ചേര്‍ന്ന ഭാഗത്തായതിനാല് തീ ഗ്യാസില്‍ പിടിച്ചു. തൊട്ടടുത്തുണ്ടായിരുന്ന വൈക്കോല്‍ കൂനയ്ക്കും തൊഴുത്തിനും ഇവര്‍ തീവെച്ചു. ശബ്ദം കേട്ട് രാധാകൃഷ്ണന് പുറത്തു വരുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു.
തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെയും ആടുകളെയും പെട്ടെന്ന് അഴിച്ചുവിട്ടതിനാല്‍ അവ രക്ഷപ്പെട്ടു. ബൈക്കുകളും വയ്ക്കോല് കൂനയും തൊഴുത്തും പൂര്‍ണ്ണമായും കത്തിനശിച്ചു. രാധാകൃഷ്ണന്റെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മകളെ ഇതിനകം രക്ഷപ്പെടുത്തി.
മുക്രോണി സ്വദേശി വിനേഷ്, ജയന്, അനീഷ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇതില്‍ വിനേഷ് നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ഒന്നര മാസമായി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം നടത്തുന്ന ആക്രമണത്തില്‍ ഇതിനകം 11 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ഒരു കാറും നിരവധി വീടുകളും നശിപ്പിക്കുകയുണ്ടായി. സിപിഎമ്മിന്റെ പ്രധാന പ്രതികളില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം ഒരു ബിജെപി പ്രവര്‍ത്തകനു നേരെ കാപ്പ നിയമപ്രകാരം കേസെടുത്തിട്ടുമുണ്ട്. ആര്.എസ്.എസ് വിഭാഗ് പ്രചാരക് കെ. മഹേഷ്, ശാരീരിക് പ്രമുഖ് സി. രവീന്ദ്രന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് എന്‍. ഷണ്മുഖന്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന് എന്നിവര്‍ സ്ഥലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: