ജനങ്ങള്‍ തന്നെ അധികാരത്തിലേറ്റിയത് നാട മുറിക്കാനും വിളക്കു കൊളുത്താനുമല്ല, രാജ്യത്തുനിന്ന് അഴിമതി തുടച്ചുമാറ്റി ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അര്‍ഹമായ സ്ഥാനം ഉറപ്പിക്കാനാണ് എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയാണ് നല്‍കിയിരിക്കുന്നത്.
കറന്‍സി അസാധുവാക്കല്‍ വഴി കള്ളനോട്ടുകളുടെ പ്രചാരത്തേയും ഭീകരവാദത്തേയും ചെറുക്കാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞ നരേന്ദ്രമോദി താന്‍ പൊള്ള വാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്നും വ്യക്തമാക്കുകയുണ്ടായി. മനുഷ്യക്കടത്ത്, ലഹരിമരുന്ന്, അധോലോകം എന്നിവയുടെയെല്ലാം പിന്നില്‍ കള്ളപ്പണമാണെന്നും ഇതിന്റെ നിരോധനം ഭൂരിപക്ഷം ജനങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകള്‍ ഒന്‍പതില്‍ നിന്ന് 12 ആക്കിയത് രാഹുല്‍ ഗാന്ധി അറിയുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ചുകോടിയാളുകള്‍ക്ക് പാചകവാതക സിലിണ്ടറുകള്‍ നല്കുകയുണ്ടായി.
തന്റെ സര്‍ക്കാര്‍ ആയിരം ദിവസത്തിനുള്ളില്‍ 12,000 ഗ്രാമങ്ങളാണ് വൈദ്യുതീകരിച്ചത്. സൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കിയതും മോദി ഓര്‍മിപ്പിച്ചു. കുടിശിക തവണകളാക്കുന്നത് അംഗീകരിച്ച് അവര്‍ സഹകരിച്ചതും മോദി അനുസ്മരിച്ചു. അലമാരകളിലും കിടക്കയുടെ അടിയിലും സൂക്ഷിപ്പിക്കുന്ന കള്ളപ്പണം ബാങ്കുകളിലെത്തുന്നു. നരേന്ദ്രമോദി പറയുന്നത് നോട്ട് അസാധുവാക്കല്‍ ഒരു ശുചീകരണ യജ്ഞമാണെന്നാണ്. അഴിമതിയെ വേരോടെ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മോദി പ്രഖ്യാപിക്കുന്നു.
നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി എന്ന വസ്തുത സ്മരിക്കുമ്പോഴും എല്ലാ ശുഭകാര്യങ്ങള്‍ക്കു മുന്‍പിലും അശുഭ സന്ദര്‍ഭങ്ങള്‍ നേരിടുക ലോകസഹജമാണ്. ഈ നടപടി കള്ളപ്പണത്തെയും അത് പ്രചോദനം നല്കുന്ന ഭീകരവാദത്തെയും തകര്‍ക്കും. ഭീകരവാദമാണല്ലൊ ഇന്ത്യ നേരിടുന്ന വന്‍ പ്രതിസന്ധികളിലൊന്ന്. കള്ളപ്പണത്തിനെതിരെ മാത്രമല്ല, ദുഷിച്ച മനഃസ്ഥിതിക്ക് എതിരെക്കൂടിയാണ് പ്രധാനമന്ത്രി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നടപടി ജനങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടും അവര്‍ സര്‍ക്കാരിനൊപ്പം നിന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.
സമൃദ്ധമായിരുന്ന ഇന്ത്യയെ നശിപ്പിച്ചത് അഴിമതിയാണ്. അഴിമതിക്കൊള്ള അവസാനിപ്പിക്കലാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും എതിര്‍ക്കുന്നത് രാഷ്ട്രീയപ്രേരിതമായാണ്. അവര്‍ നിലനില്‍പ്പിന്റെ പ്രശ്നം അനുഭവിക്കുകയാണ്. കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയാകട്ടെ സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സ്വയം പരിഹാസ്യനായിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരക്കാന്‍ തയ്യാറല്ലെന്ന് പല പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുള്ളതും രാഹുലിന് തിരിച്ചടിയാണ്.
കറന്‍സി അസാധുവാക്കലിന്റെ ഫലമായി ബാങ്കിങ് സംവിധാനവും സമ്പദ്വ്യവസ്ഥയും ശക്തിപ്പെടുമ്പോള്‍ അത് ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് മോദി ഓര്‍മിപ്പിച്ചു. കറന്‍സി ലഭ്യത സാധാരണ നിലയിലായാല്‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇപ്പോള്‍ സാമ്പത്തിക വിദഗ്ദ്ധരുടെ ചര്‍ച്ചാ വിഷയങ്ങള്‍ കൃഷി, നൈപുണ്യ വികസനം, തൊഴിലവസര സൃഷ്ടി, നികുതി നയം, വിദ്യാഭ്യാസം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ഭവന നിര്‍മാണം, ടൂറിസം മുതലായ മേഖലകളില്‍ ആവിഷ്ക്കരിക്കേണ്ട പദ്ധതിയെക്കുറിച്ചാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന നടപടികള്‍ പ്രതിപക്ഷത്തെ പരിഭ്രാന്തരാക്കുന്നുണ്ട്.
സാധാരണ ജനങ്ങളെ സഹായിക്കുന്ന നടപടികള്‍ സര്‍ക്കാരില്‍നിന്നുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം വിലപ്പോകുന്നില്ല എന്നതിന് തെളിവാണ് വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും എന്‍ഡിഎയും നേടിയ ഉജ്ജ്വല വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: