തിരുവനന്തപുരം: നാളികേരത്തെ എണ്ണക്കുരുവായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ശക്തിയായി പിന്തുണച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിനു ശേഷം ചീഫ്സെക്രട്ടറി എസ്എം വിജയാനന്ദ് പറഞ്ഞു.
നാളികേര കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായങ്ങളും നികുതിയിളവുകളും വായ്പയും എണ്ണ ഇറക്കുമതി ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇത് സഹായകരമാകും. ഇത് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസ്കോളര്ഷിപ്പ് വിഹിതം തടസമില്ലാതെ വിതരണം ചെയ്യാന്‍ നടപടിയുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ നികുതിയുടെ പരമാവധി പരിധി 2,500 രൂപയില്‍ നിന്ന് ഉയര്‍ത്തും. ഇതിന് ചട്ടഭേദഗതി വരുത്തും. മംഗലാപുരം – ചെന്നൈ വരെ നടപ്പാക്കാനുദ്ദേശിക്കുന്ന പെനിന്‍സുലാര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ കൊച്ചി വരെ വ്യാപിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.
കാസര്‍കോഡ് വരെ നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ ഇടനാഴി മംഗലാപുരം ഉഡുപ്പി വരെ നീട്ടുക, മത്സ്യതൊഴിലാളികള്‍ക്ക് ബയോമെട്രിക് കാര്‍ഡ്, സൗത്ത് സോണ്‍ ടൂറിസം ട്രെയിനുകള്‍ അനുവദിക്കുക, പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് അറിയിപ്പും ജാഗ്രതാനിര്‍ദ്ദേശവും സംസ്ഥാനങ്ങള്‍ പങ്കിടുക, ഭവനനിര്‍മ്മാണ മേഖലയെ അടിസ്ഥാനസൗകര്യവികസനത്തില്‍ ഉള്‍പ്പെടുത്തുക, അധികമായി ഉത്പാദിപ്പിക്കുന്ന വിന്‍ഡ് പവര്‍, ഹൈഡ്രോപവര്‍ എന്നിവ അയല്‍ സംസ്ഥാനങ്ങള്‍ പങ്കിടുക എന്നീ വിഷയങ്ങളും യോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടു. 22 ഇന അജണ്ടയില്‍ 16 എണ്ണത്തില്‍ തത്വത്തില്‍ തീരുമാനമായതായും ചീഫ് സെക്രട്ടറി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി, ലഫ്.ഗവര്‍ണര്‍ കിരണ്‍ബേദി, ആന്ധ്രാപ്രദേശ് ധനമന്ത്രി വൈ.രാമകൃഷ്ണഡു, കര്‍ണാടക നിയമമന്ത്രി ടി.ബി. ജയചന്ദ്ര, തെലുങ്കാന ആഭ്യന്തരമന്ത്രി നയ്നി നരസിംഹറെഡ്ഡി, തമിഴ്നാട് വനംമന്ത്രി ഡിണ്ടിഗല്‍ സി. ശ്രീനിവാസന്, കൗണ്‍സില്‍ സെക്രട്ടറി നയിനി ജയശീലന്‍, തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജവൈദ്യനാഥന്, തുടങ്ങിയവരും കേന്ദ്രവകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: