തിരുവനന്തപുരം: പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ബിജെപി ഏറ്റെടുക്കുന്നു. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാരസമരം താത്കാലികമായി അവസാനിപ്പിച്ചു.
ലിസ്റ്റിന്റെ കാലാവധി ആറുമാസത്തേക്ക് നീട്ടിയ പശ്ചാത്തലത്തിലാണ് യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് അഡ്വ കെ.പി. പ്രകാശ്ബാബു, ജനറല്‍ സെക്രട്ടറി അഡ്വ ആര്.എസ്. രാജീവ് എന്നിവര്‍ നടത്തിവന്ന നിരാഹാരസമരം ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് കരിക്കിന്നീരു നല്കി അവസാനിപ്പിച്ചത്.
പിഎസ്സി റാങ്ക് ഹോള്ഡേഴ്സിന്റ സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും സമരം ബിജെപി ഏറ്റെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. സര്‍ക്കാര്‍ പാവപ്പെട്ട ഉദ്യോഗാര്ഥികളടെ കാര്യത്തില്‍ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നത്. യുവമോര്‍ച്ചയുടെ സമരത്തിന്റെ ഭാഗമായി 70 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സാധിച്ചത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്കുന്നു.
ജനുവരി 8 മുതല്‍ സംസ്ഥാന തലത്തില്‍ സര്‍ക്കാരിന്റെ യുവജന ദ്രോഹങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 70 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കെങ്കിലും നീട്ടാന്‍ സാധിച്ചത് യുവമോര്‍ച്ചയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള മറ്റു യുവജന സംഘടനകള്‍ കാര്യമായി സമരരംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്.
ഒരാഴ്ചയായി യുവമോര്‍ച്ച സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിവരികയായിരുന്നു. പോലീസിനെ ഉപയോഗിച്ച് സമരം തല്ലിത്തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തികച്ചും സമാധാനപരമായി മുന്നേറിയ സമരം വിജയിച്ചു. യുവമോര്‍ച്ച നേതാക്കളായ പ്രഫുല്‍ കൃഷ്ണ, ആര്.എസ്. സമ്പത്ത്, അജി തോമസ്, അഡ്വ ആര്.എസ്. പ്രശാന്ത്, കെ.പി. ഹരീഷ്, ജെ.ആര്. അനുരാജ്, സനില്‍, അഖില്‍, സിബി സാം, ബിജെപി നേതാക്കളായ വി. മുരളീധരന്, സി. ശിവന്‍കുട്ടി, അഡ്വ ജെ.ആര്. പദ്മകുമാര്‍, ഡോ പി.പി. വാവ, വെള്ളാഞ്ചിറ സോമശേഖരന്‍, അഡ്വ എസ്. സുരേഷ് എന്നിവര്‍ സമരപ്പന്തലിലെത്തി നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: