തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തു. ഇതുവരെയും കാലാവധി ദീര്‍ഘിപ്പിക്കാത്ത ലിസ്റ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കാലാവധി ദീര്‍ഘിപ്പിക്കലിന്റെ ഗുണം രണ്ടു തരത്തിലായിരിക്കും ലഭിക്കുക.
ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ക്ക് ആറുമാസത്തെ സമയം ലഭിക്കുമ്പോള്‍ 2017 മാര്‍ച്ചില്‍ കാലാവധി കഴിയുന്ന ലിസ്റ്റുകള്‍ക്ക് മൂന്ന് മാസമെ അധികമായി ലഭിക്കൂ. മന്ത്രിസഭാ തീരുമാനം അടിയന്തിരമായി പിഎസ്സിക്ക് കൈമാറും. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പിഎസ്സി യോഗം ചേര്‍ന്നായിരിക്കും ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. പിഎസ്സിയുടെ അടിയന്തിര യോഗം നാളെ ചേരുന്നുണ്ട്.
റാങ്ക് ലിസ്റ്റുകള്‍ ദീര്‍ഘിപ്പിക്കാനുള്ള ശുപാര്‍ശയില്‍ പിഎസ്സിയും ആശയക്കുഴപ്പത്തിലാണ്. മുന്‍കാലങ്ങളില്‍ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള ലിസ്റ്റുകള്‍ ഏതൊക്കെയാണെന്ന് നിര്‍ദ്ദേശം നല്‍കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ കൂറെ കാലങ്ങളായി കാലാവധി കഴിഞ്ഞ ലിസ്റ്റുകള്‍ എന്ന പ്രഖ്യാപനം മാത്രമെ നടത്താറുള്ളൂ. ഇത്തരത്തില്‍ കാലാവധി ദീര്ഘിപ്പിക്കേണ്ട ലിസ്റ്റുകള്‍ ഏതൊക്കെയെന്ന കൃത്യമായ കണക്കെടുപ്പ് പിഎസ്സിയും നടത്തിയിട്ടില്ല. യോഗം കഴിഞ്ഞതിനു ശേഷമേ ഏതൊക്കെ ലിസ്റ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിക്കുക എന്ന് അറിയാന്‍ സാധിക്കൂ. 162 ലിസ്റ്റുകളുടെ കാലാവധിയാണ് തീരുന്നത്. മന്ത്രിസഭാ ശുപാര്‍ശ അനുസരിച്ച് എഴുപതോളം ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടല്‍.
ലിസ്റ്റുകള്‍ നീട്ടുന്നതിനായി വിവിധ റാങ്ക് ഹോള്‍ഡേഴ്സ് സംഘടനകള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കഴിഞ്ഞ ഒരാഴ്ചയായി സമരം നടത്തി വരികയായിരുന്നു. യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും പ്രതിഷേധവുമായി നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ സമരം നടത്തിവരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദീര്‍ഘിപ്പിക്കലിന്റെ ഗുണം ലഭിക്കില്ല.
ഇവരുടെ ലിസ്റ്റുകള്‍ കഴിഞ്ഞ തവണ നീട്ടിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറി ഉടനെ ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് ദീര്‍ഘിപ്പിച്ചെങ്കിലും നിയമനം നടത്താതെ അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: