തിരുവനന്തപുരം: അന്നവും വെള്ളവും മണ്ണും തൊഴിലും നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും എം.എം. മണിയുടെ രാജി ആവശ്യപ്പെട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ 24 മണിക്കൂര്‍ ഉപവസിക്കും.
സമരം ബിജെപി ദേശീയ വക്താവും ദേശീയ പട്ടികജാതി കമ്മീഷന് മുന്‍ ചെയര്‍മാനുമായ ബിസോയ് സോങ്കാര്‍ ശാസ്ത്രി ഉദ്ഘാടനം ചെയ്യും. ഓ.രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. വ്യാഴാഴ്ച്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ പത്ത് വരെയാണ് ഉപവാസം. ദേശീയ ജനാധിപത്യ സഖ്യം നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, പി.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്തുണയുമായി വിവിധ സാമൂഹ്യസാംസ്കാരിക നായകന്മാര് സമരപ്പന്തലിലെത്തും. സാധാരണക്കാരുടെ പ്രശ്നങ്ങളെ അവഗണിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കുമിഞ്ഞ് കൂടിയിട്ടും പാവങ്ങള്‍ക്ക് വിതരണം ചെയ്യാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തൊഴില്‍ തര്‍ക്കം മൂലം കിട്ടിയ അരിപോലും ഗോഡൗണുകളില്‍ നിന്ന് വിതരണം ചെയ്തിട്ടില്ല.
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങി. പിണറായി വിജയന് അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ ദളിത് പീഡനം സര്‍വകാല റെക്കോര്‍ഡിലെത്തി.
ഇതിനെതിരെ ചെറുവിരലനക്കാന്‍ പോലും സര്‍ക്കാരിനാകുന്നില്ല. കേരളം വന്‍ വരള്‍ച്ച അഭിമുഖീകരിക്കാന്‍ പോകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും സര്‍ക്കാര്‍ നിഷ്ക്രിയമാണ്. 25 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്ത് അധികാരത്തിലെത്തിയ പിണറായി വിജയന് തൊഴിലിനായി യുവാക്കളെ തെരുവിലിറക്കുന്നു.
കൊലക്കേസ് പ്രതിയെപ്പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു.
ഇത്തരം വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ കേന്ദ്രത്തിനെതിരെ സമരം നടത്തുന്ന സര്‍ക്കാര്‍ നടപടി ജനദ്രോഹമാണെന്നും ബിജെപി ആരോപിച്ചു. സിപിഎമ്മിന്റെ കപടമുഖം തുറന്നു കാട്ടാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉപവസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: