ലോകരാജ്യങ്ങളിലെല്ലാം അതിശക്തരായ നേതാക്കള്‍ ഭരണാധികാരികളായി തുടരുമ്പോള്‍ നയങ്ങളിലെ വലിയ മാറ്റങ്ങളും ശക്തമായ നടപടികളും ലോകശ്രദ്ധ ആകര്‍ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയവും സിറിയന്‍ സംഘര്‍ഷവും തെക്കന്‍ ചൈനാ കടല്‍ വിഷയവുമെല്ലാം സംഘര്‍ഷ ഭരിതമാക്കിയ ലോകത്തെ, പാരിസ് ഉടമ്പടി പോലുള്ള പരിസ്ഥിതി കരാറുകള്‍ ആശ്വാസമേകി. ശക്തരായ ഭരണാധികാരികള്‍ തന്നെയാണ് ഈ വര്‍ഷത്തെ ലോകക്രമം നിശ്ചയിച്ചത്.
അപ്രതീക്ഷിത വിജയി
ഡൊണാള്‍ഡ് ട്രംപ് എന്ന ബിസിനസുകാരന്റെ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള വളര്‍ച്ച 2016ന്റെ ഏറ്റവും വലിയ ആശ്ചര്യങ്ങളിലൊന്നായി. ആരും പ്രതീക്ഷ കല്‍പ്പിക്കാതിരുന്ന ട്രംപ് അവസാന ഫലം വന്നപ്പോള്‍ വൈറ്റ് ഹൗസിലെത്തിയത് അമേരിക്കന്‍ ജനതയുടെ മാറുന്ന കാഴ്ചപ്പാടുകളുടെ സൂചനയാണ്. ഡിസംബര്‍ 19ന് ഇലക്ട്രറല്‍ കോളേജ് ട്രംപിനെ ഔദ്യോഗികമായി പ്രസിഡന്റായി തെരഞ്ഞെടുത്തു കഴിഞ്ഞു. ജനുവരി 20ന് അമേരിക്കയുടെ 45-ാം പ്രസിഡന്റായി എഴുപത് കാരനായ ട്രംപ് സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റ് കൂടിയാണ് ഡൊണാള്‍ഡ് ട്രംപ്.
തനായിരുന്നു മത്സരിച്ചിരുന്നതെങ്കില്‍ ട്രംപ് ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റായി വിജയിക്കില്ലായിരുന്നു എന്നാണ് പ്രസിഡന്റ് ഒബാമ തിങ്കളാഴ്ച പറഞ്ഞത്. ട്രംപിന്റെ വിജയത്തിന് ഒരു മാസത്തിന് ശേഷവും അദ്ദേഹത്തെ അംഗീകരിക്കാന്‍ വലിയൊരു വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. ആകെ ഇലക്ട്രല്‍ വോട്ടുകളായ 538ല്‍ 289ഉം ട്രംപ് ക്യാമ്പ് നേടിയപ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലരി ക്ലിന്റന് 218 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് നേരിട്ട അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലില്‍ത്തന്നെയാണ് ഹിലരി ഇപ്പഴുമെന്നാണ് അവരുടെ പ്രതികരണങ്ങള്‍ നല്കുന്ന സൂചന.
അമ്പതു സംസ്ഥാനങ്ങളില്‍ ഇരുപത്തിയെട്ടും ട്രംപിനൊപ്പം നിലകൊണ്ടു. തങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന തോന്നലില്‍ വെളുത്തവര്‍ഗ്ഗക്കാരായ വോട്ടര്‍മാര്‍ക്കിടയിലുണ്ടായ ധ്രുവീകരണമാണ് ട്രംപിന്റെ വിജയത്തിന് വഴിവെച്ചത്. അതേസമയം ഒബാമ ഭരണത്തില്‍ തങ്ങളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ സാധിച്ചില്ലെന്ന കറുത്ത വര്‍ഗ്ഗക്കാരുടെ അതൃപ്തിയും ട്രംപിന് ഗുണം ചെയ്തു. പ്രകോപനപരവും പരുക്കനുമായ ശരീരഭാഷയുമായി അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ട്രംപിന് പക്ഷേ വെല്ലുവിളികള്‍ വലുതാണ്.
ഐക്യരാഷ്ട്രസഭയില്‍ ഇതാദ്യമായി അമേരിക്ക ഇസ്രയേലിനെ പിന്തുണയ്ക്കാതിരുന്നതും ട്രംപിന്റെ റഷ്യന്‍ ബന്ധവും തെക്കന്‍ ചൈനാ കടലിലെ പ്രതിസന്ധികളും ട്രംപിന് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അതെല്ലാം അതിജീവിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് എന്ന ബിസിനസുകാരനായ രാഷ്ട്രീയക്കാരന് സാധിക്കുമോ എന്ന് കണ്ടറിയാം. എങ്കിലും 2016ലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ട്രംപിന്റെ വിജയം തന്നെയാണ്.
അതിശക്തനായ നേതാവ്
2013 മുതല്‍ തുടര്‍ച്ചയായ നാലുവര്‍ഷം ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെന്ന സ്ഥാനത്ത് തുടരുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദമിന്‍ പുടിന്. നിലപാടുകളിലെ കാര്‍ക്കശ്യമാണ് ഈ പഴയ കെജിബി മേധാവിയുടെ കൈമുതല്‍.
സിറിയന്‍ വിഷയത്തില്‍ അമേരിക്കയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന പുടിന്റെ നിലപാട് ഐഎസ് എന്ന ഭീകര സംഘടനയുടെ വളര്‍ച്ചയെ തടയാന്‍ പര്യാപ്തമാകുന്നുണ്ട്. സിറിയന്‍ സര്‍ക്കാരിനെ പിന്തുണച്ചും വിമതരെയും ഐഎസ് ഭീകരരെയും നേരിടാന്‍ സൈന്യത്തെ അയച്ചും പുടിന് സ്വീകരിച്ച നടപടികളാണ് 2016ല്‍ ഐഎസിന് നേരിട്ട ഏറ്റവും വലിയ തിരിച്ചടി.
സിറിയയിലും യൂറോപ്പിലും അമേരിക്കയേക്കാള്‍ സ്വാധീനമുണ്ടാക്കാന്‍ പുടിന് സാധിച്ചു എന്നതും ഈവര്‍ഷത്തെ കാഴ്ചയാണ്. ഇതിനുപുറമേ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നില്‍ പുടിനും റഷ്യയുമാണെന്ന വാദം കൂടി ഉയരുമ്പോള്‍ റഷ്യന്‍ ചാരസംഘടനയുടെ ഈ പഴയ ഉദ്യോഗസ്ഥന്റെ പൊളിറ്റിക്കല്‍ ഗ്രാഫ് ഉയരുകയാണ്.
അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ അതിശക്തമായ ഭാഷയില്‍ എതിര്‍ത്ത് ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയും പാക്കിസ്ഥാനെതിരെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത പുടിന് ഭരണകൂടവുമായി ഇന്ത്യന്‍ സര്‍ക്കാരിന്റെ ബന്ധങ്ങളും കൂടുതല്‍ സജീവമാകുകയാണ്. പ്രതിരോധമേഖലയ്ക്കായി കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതടക്കം 16 പുതിയ കരാറുകളാണ് ഇന്ത്യയും റഷ്യയും ഈവര്‍ഷം ഒപ്പുവെച്ചത്.
മെര്‍ക്കലും തെരേസയും
സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം 2016ന്റെ വലിയ വേദനകളിലൊന്നായി മാറിയപ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കി ജര്‍മ്മനി മാതൃക കാട്ടി.
ആംഗല മെര്‍ക്കലിന്റെ ശക്തമായ തീരുമാനങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പിനെ മറികടന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജര്‍മ്മനിയെ പ്രേരിപ്പിച്ചത്.
എന്നാല്‍ ഇതേ അഭയാര്‍ത്ഥി പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറേണ്ടിവന്ന ബ്രിട്ടന്റെ സാരഥ്യമേല്‍ക്കേണ്ട നിയോഗമാണ് തെരേസ മെയ്ക്ക് വന്നത്.
ബ്രക്സിറ്റ് ഹിതപരിശോധനയില്‍ പരാജയപ്പെട്ട ഡേവിഡ് കാമറൂണിന് പകരക്കാരിയായി ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ജൂലൈയിലാണ് തെരേസ മെയ് ചുമതലയേറ്റത്. വനിതകളായ രാഷ്ട്രനേതാക്കള്‍ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തെ നേരിടുന്നതില്‍ ഇതുവരെ വിജയിച്ചിട്ടുണ്ട്.
എന്നാല്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ഭീകരരും യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും എത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ ഇരുവരുടേയും ദൗത്യം ദുഷ്ക്കരമാക്കുന്നു.
മോദിയുടെ ടൈം
2016ലെ വ്യക്തിത്വമായി ‘ടൈം’ മാഗസിന്റെ വായനക്കാര്‍ തെരഞ്ഞെടുത്തത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. അതിവേഗ നടപടികളും ചടുല നയതന്ത്ര നീക്കങ്ങളുമാണ് മോദിയുടെ സവിശേഷയതായി ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്. ഫോബ്സിന്റെ ശക്തരായ പത്തുവ്യക്തികളില്‍ ഇത്തവണയും മോദി സ്ഥാനം പിടിപ്പിച്ചതും ഈ പ്രശസ്തി വ്യക്തമാക്കുന്നു.
നവംബര്‍ 8ന് രാത്രിയിലെ നോട്ട് നിരോധന നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ മോദിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. ഇത്ര ശക്തമായ നടപടികളെടുക്കാന്‍ പ്രാപ്തമായ ഭരണാധികാരിയായി മോദിയെ ലോകം വിശേഷിപ്പിക്കുന്നു. കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരായ മോദിയുടെ നടപടികള്‍ ശ്രദ്ധേയമായി.
ബരാക് ഒബാമ, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് പുടിന് തുടങ്ങിയവരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിക്സ് രാജ്യങ്ങളുടെയും ജി-20 രാജ്യങ്ങളുടേയും ഉച്ചകോടികളിലെ ശക്തമായ സാന്നിധ്യമാണ്. സാര്‍ക്കിന് പകരം ബംഗാള്‍ ഉള്‍ക്കടലിന് ചുറ്റുമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റക്കിന് പ്രാധാന്യം നല്‍കിയും തെക്കന്‍ ചൈനാ കടല്‍ പ്രശ്നത്തിലെ നിലപാടിലും മോദിയുടെ നയതന്ത്രം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകരാജ്യങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാനും മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന ബ്രാന്‍ഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും മോദിയെ ശ്രദ്ധേയമാക്കി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയിലെ മോദിയുടെ പങ്കും ലോകശ്രദ്ധയാകര്‍ഷിച്ചു.
നൊബേല്‍ വേണ്ടാത്ത ബോബ് ഡിലന്
കവിയും ഗാനരചയിതാവും റോക്ക് ഗായകനുമായ ബോബ് ഡിലന് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി വാര്‍ത്തകളില്‍ നിറഞ്ഞു. നോബല്‍ സ്വീകരിക്കുമോ തിരസ്ക്കരിക്കുമോ എന്നു പോലും അറിയിക്കാതെ നോബല്‍ പുരസ്ക്കാര സമിതിക്കാരെ വെള്ളം കുടിപ്പിച്ച ബോബ് നോബല്‍ നേടുന്ന ആദ്യ റോക്ക് ഗാനരചയിതാവായി.
നോബല്‍ തനിക്കാവശ്യമില്ലെന്ന് പറയാന്‍ ബോബിന് മാത്രമേ സാധിക്കൂ. അമേരിക്കന്‍ സംഗീത പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് പുതിയ കാവ്യശൈലി ആവിഷ്ക്കരിച്ചതിനാണ് ബോബിന് പുരസ്ക്കാരം നല്‍കിയതെന്ന് സ്വീഡിഷ് അക്കാദമി പറയുമ്പോള്‍ പേജുകള്‍ക്ക് വേണ്ടിയല്ല സ്റ്റേജുകള്‍ക്ക് വേണ്ടിയാണ് ഷേക്സ്പിയര് നാടകങ്ങളെഴുതിയത് എന്ന ബോബ് ഡിലന്റെ വാക്കുകളാണ് ഓര്‍മ്മയില്‍ തെളിയുന്നത്.
പുതുതലമുറയുടെ വക്താവെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബര്‍ട്ട് അല്ലന് സിമ്മര്മാന് എന്ന ബോബ് അഞ്ചു പതിറ്റാണ്ടായി സംഗീത ലോകം നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: