രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പെങ്ങും കാണാത്ത ധീരമായ നടപടിയുമായി എന്‍ഡിഎ സര്‍ക്കാര്‍ മുന്നേറുകയാണ്. പതിനഞ്ച് ദിവസത്തിലൊന്ന് എന്ന നിലയില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. പ്രഖ്യാപിക്കുന്ന വേഗത്തില്‍ അവ ആരംഭിക്കുന്നു. രണ്ടര വര്‍ഷത്തിന്റെ പതിവ് കാഴ്ചയാണിത്. എന്നാല്‍ 2016 നവംബര്‍ എട്ടിന് നടന്നതുപോലൊരു പ്രഖ്യാപനവും നടപടിയും മറ്റൊരു കാലത്തും കണ്ടില്ല. 500, 100 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം അന്നാണ് നടന്നത്. രാജ്യത്തിനകത്തും പുറത്തും പരക്കെ സ്വാഗതം ചെയ്യപ്പെട്ട ഈ പ്രഖ്യാപനം ഏതാനും രാഷ്ട്രീയ നേതാക്കളെയും അവരുടെ കറവപ്പശുക്കളായ കള്ളപ്പണക്കാരെയുമാണ് അമ്പരപ്പിച്ചത്. അവര്‍ ജനങ്ങളെ ഇളക്കിവിട്ട് കലാപം നടത്താന്‍ ആവുംവിധം അദ്ധ്വാനിച്ചു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കള്ള പ്രചാരവേല നടത്തി.
എന്നാല്‍ ജനങ്ങള്‍ ഒന്നടങ്കം നോട്ട് മരവിപ്പിക്കല്‍ നടപടിയെ സ്വാഗതം ചെയ്തു. ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലും ക്യൂ നില്ക്കേണ്ടിവന്നെങ്കിലും തീരുമാനത്തെ എതിര്‍ക്കാനോ മറ്റ് പല രാജ്യങ്ങളിലും സംഭവിച്ചതുപോലെ കലാപത്തിലേക്ക് തിരിയാനോ ജനങ്ങള്‍ തയ്യാറായില്ല. സര്‍ക്കാര്‍ നടപടി നല്ലതാണെന്ന് മണിക്കൂറുകളോളം ക്യൂവില്‍ നിന്നവരും സമ്മതിക്കുന്നു. ഇതില്‍ രാഷ്ട്രീയമില്ല. നല്ലത് ചെയ്ത സര്‍ക്കാരിനെ ജനങ്ങള്‍ അംഗീകരിക്കുമെന്നതിന്റെ തെളിവാണിത്.
യുപിഎ ഭരണകാലത്ത് പന്ത്രണ്ട് ലക്ഷം കോടിയുടെ അഴിമതിക്ക് നേതൃത്വം നല്കിയ കോണ്‍ഗ്രസാണ് കേന്ദ്രസര്‍ക്കാരിനെതിരെ കലാപം നടത്താന്‍ പ്രേരിപ്പിച്ചത്. ദേശീയ തലത്തില്‍ ജനങ്ങള്‍ ഇതിനെ തള്ളിക്കളഞ്ഞു. കേരളത്തിലാകട്ടെ സിപിഎമ്മിനായിരുന്നു നേതൃത്വം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നവര്‍ക്കേ നോട്ട് മരവിപ്പിക്കല്‍ നടപടിയില്‍ അലോരസമുണ്ടായിട്ടുള്ളൂ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപനമെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ഇത്തരം നടപടികള്‍ സ്വീകരിക്കും മുമ്പ് എല്ലാവരെയും വിളിച്ചുകൂട്ടി അടുത്തമാസം നോട്ട് മരവിപ്പിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചാല്‍ സ്ഥിതി എന്താകും?
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കള്ളപ്പണത്തിനെതിരായ മുന്നൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. ജന്‍ധന്‍ യോജന അതിന്റെ ആദ്യ സംരംഭമാണ്. പാവപ്പെട്ടവരെ ബാങ്ക് ഇടപാടുമായി ബന്ധിപ്പിക്കുകയും രുപൈ കാര്‍ഡുകള്‍ ലഭ്യമാക്കുകയും ചെയ്തതുമൊക്കെ അതിന്റെ ഉദാഹരണമാണ്. നോട്ട് മരവിപ്പിക്കല്‍ നടപടി അല്പം പ്രയാസം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചതാണ്. 50 ദിവസം കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇന്ന് 50 ദിവസം തികയുകയാണ്. നാളെ പ്രധാനമന്ത്രി രാഷ്ട്രത്തോട് പ്രക്ഷേപണം നടത്തുമെന്നറിയിച്ചിട്ടുണ്ട്. അതെന്തെന്നറിയാന്‍ പോലും കാത്തിരിക്കാതെ പുലഭ്യം പറയുന്നത് അന്തസ്സില്ലാത്ത നടപടിയാണ്.
മാര്‍ക്സിസ്റ്റുകാര്‍ നോട്ട് മരവിപ്പിക്കലിനെതിരെ കൈകോര്‍ത്ത് നടത്തിയ സമരാഭാസത്തിനിടയില്‍ നടത്തിയ പ്രസ്താവനകള്‍ തരംതാണതാണെന്ന് പറയാതിരിക്കാനാവില്ല. അസാധുനോട്ടിന്റെ അവസ്ഥയാണ് നരേന്ദ്രമോദിയെ കാത്തിരിക്കുന്നതെന്നാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആക്ഷേപിച്ചത്. ‘വൈദ്യരേ സ്വയം ചികിത്സിക്കൂ’ എന്നാണ് അതിന് ചേരുന്ന മറുപടി. മുഖ്യമന്ത്രിയാകാന്‍ മത്സരിച്ച് ജയിച്ചതിനുശേഷം അച്യുതാനന്ദനെ മൂലയ്ക്കിരുത്തിയ കാര്യമെങ്കിലും അദ്ദേഹം ഓര്‍മ്മിക്കണമായിരുന്നു. നരേന്ദ്രമോദിയാണ് എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കിയിരുന്നു.
നരേന്ദ്രമോദിക്കനുകൂലമായി ഉണ്ടായ ജനവിധി അട്ടിമറിക്കാന്‍ ബിജെപി തയ്യാറായില്ല. ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിച്ച് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കി. വിഎസ് അച്യുതാനന്ദന് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണ പരിഷ്ക്കാരക്കമ്മിറ്റി ചെയര്‍മാനാകാനാണോ ? അല്ലല്ലോ? മുഖ്യമന്ത്രിയാകുമെന്നുറപ്പിച്ചതല്ലെ. എന്നിട്ടെന്തായി? അരിശം ബിജെപിയോടോ നരേന്ദ്രമോദിയോടോ പ്രകടിപ്പിച്ചിട്ട് കാര്യമില്ല. നോട്ടിനൊപ്പം എടുക്കാ ചരക്കായത് വിഎസ് അച്യുതാനന്ദനും കൂടിയാണെന്ന് മനസ്സിലാക്കാത്തത് സ്ഥിരബുദ്ധി കൈമോശം വന്നതുകൊണ്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഏതായാലും 2016 അച്യുതാനന്ദന് നഷ്ടക്കച്ചവടമാണ്. ഔദാര്യം പോലെ വച്ചുനീട്ടിയ പദവിക്കനുയോജ്യമായ കസേരപോലും ലഭിച്ചില്ല. പാര്‍ട്ടികേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹവും ആശീര്‍വാദവുമുണ്ടെന്ന് അഹങ്കരിക്കുന്ന വിഎസിന് ഇക്കുറി എം.എം. മണിക്കുള്ള പരിഗണനപോലും ലഭിച്ചില്ലെന്നതും പ്രസ്താവ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: