ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സമാജ്വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയാണ് ഇപ്പോഴത്തെ പോര്. തന്റെ അനുയായികള്‍ക്ക് ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്വന്തം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി.
167 സ്ഥാനാര്‍ത്ഥികളെയാണ് അഖിലേഷ് മത്സരിപ്പിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഉള്‍പ്പെടെ സ്വതന്ത്രരായി മത്സരിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങാന്‍ അഖിലേഷ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കി. അച്ഛനും ദേശീയ അധ്യക്ഷനുമായ മുലായം സിങ്ങുമായും സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. അഖിലേഷും അമ്മാവനായ ശിവ്പാല്‍ യാദവും തമ്മില്‍ ദിവസങ്ങള്‍ നീണ്ട തര്‍ക്കം അടുത്തിടെയാണ് ഒതുക്കിത്തീര്‍ത്തത്.
മുലായം സിങ്ങും ശിവ്പാല്‍ യാദവുമാണ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആകെയുള്ള 403 സീറ്റില്‍ 325 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. അഖിലേഷിനൊപ്പമുള്ള നേതാക്കളെ തഴഞ്ഞപ്പോള്‍ 44 ക്രിമിനല്‍ കേസുകള്‍ നേരിടുന്ന മാഫിയാ തലവന്‍ അതീഖ് അഹമ്മദിന് ഉള്‍പ്പെടെ ടിക്കറ്റ് നല്കി.
176 സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും. അഖിലേഷ് പക്ഷത്തുള്ള മന്ത്രിമാരായ പവന് പാണ്ഡെ, രാംഗോവിന്ദ് ചൗധരി, അരവിന്ദ് സിംഗ് ഗോപെ എന്നിവര്‍ക്കും ടിക്കറ്റ് നല്‍കിയില്ല. അമ്പത് സിറ്റിംഗ് എംഎല്‍എമാരെയും ഒഴിവാക്കി. നേരത്തെ അഖിലേഷ് മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയ പത്ത് മന്ത്രിമാര്‍ പട്ടികയിലുണ്ട്. അഖിലേഷിനെ ഒഴിവാക്കിയാണ് മുലായവും ശിവ്പാലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതും പത്രസമ്മേളനം വിളിച്ചതും. പാര്‍ട്ടിയില്‍ അവസാന തീരുമാനം തന്റേതാണെന്നും ഒരാളെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് നേരിടില്ലെന്നും മുലായം പറഞ്ഞു. ഇത് അഖിലേഷിനുള്ള വ്യക്തമായ മറുപടിയായിരുന്നു.
ശിവ്പാലിന്റെ അനുയായികളായ രണ്ട് നേതാക്കളെ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി അഖിലേഷ് തിരിച്ചടിച്ചു. ഇന്നലെ രാവിലെ അനുയായികളുടെ യോഗം വിളിച്ചുചേര്‍ത്ത അഖിലേഷ് അര്‍ഹതപ്പെട്ടവര്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് ഉറപ്പ് നല്കി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് വ്യക്തമായതോടെ മുലായം അഖിലേഷിനെയും ശിവ്പാലിനെയും തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച ചെയതിരുന്നു. ഇതും ഫലം കണ്ടില്ല. തനിക്കൊപ്പമുള്ളവരെ തഴഞ്ഞതില്‍ അഖിലേഷ് കടുത്ത പ്രതിഷേധം അറിയിച്ചു. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന അഖിലേഷിന്റെ നിലപാടിനെയും മുലായം എതിര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: