ആലപ്പുഴ: ‘ദൈവമേ കാത്തുകൊള്‍കങ്ങ്….’ എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശകം’ ശ്രീനാരായണ ഗുരുദേവന് രചിച്ചിട്ട് 102 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമായി പ്രഖ്യാപിക്കാന്‍ സര്ക്കാന് തയ്യാറാകുന്നില്ല. നമുക്ക് ജാതിയില്ലെന്ന് ഗുരു പ്രഖ്യാപിച്ചെന്നു പറഞ്ഞ് ആഘോഷങ്ങള്‍ നടത്തുന്ന ഇടതുസര്‍ക്കാരും മൗനം പാലിക്കുകയാണ്. 84-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ഗുരുദേവ ഭക്തര്‍ ഇക്കാര്യത്തില്‍ നിരാശരാണ്.
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ഗുരുദേവന് നല്കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’. അദ്വൈതത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ് ദൈവദശകത്തിലും. 1914 ല്‍ ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക് ചൊല്ലാനാണ് ‘ദൈവദശകം’ രചിച്ചത്. എട്ടക്ഷരം വീതമുള്ള പത്ത് ശ്ലോകങ്ങളാണ് ഇതില്‍. ആകെ 40 വരികള്‍. കൊച്ചുകുട്ടികള്‍ക്ക് വരെ ആയാസരഹിതമായി അര്‍ത്ഥമറിഞ്ഞ് ആലപിക്കാന്‍ കഴിയും.
അവരവര്‍ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സില്‍കണ്ട് പ്രാര്‍ത്ഥിക്കാന്‍ ദൈവദശകത്തിന്റെ ആലാപനത്തിലൂടെ കഴിയും. സരളവും പ്രസാദാത്മകവുമായ കൃതി മാനവരാശിക്ക് മുഴുവന്‍ വേണ്ടിയുള്ളതാണ്. ഗുരുദേവനെ വിശ്വഗുരുവായും ദൈവദശകത്തെ വിശ്വപ്രാര്ത്ഥനയുമായും പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് ആലപ്പുഴ ആര്യാട് സ്വദേശി സുമേരുവില്‍ കെ.എം. ജയസേനന് നിവേദനം നല്‍കിയിരുന്നു. ദൈവദശകം ദേശീയപ്രാര്‍ത്ഥനാ ഗീതമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ടും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഗുരുദേവനെ കേരള സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ഗുരുവായും ദൈവദശകം പ്രാര്‍ത്ഥനാ ഗീതമായും പ്രഖ്യാപിക്കണം.
കേരള സര്‍ക്കാര്‍ 2009 ല്‍ ദൈവദശകം ദേശീയ പ്രാര്‍ത്ഥനാഗീതമായി അംഗീകരിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷ തീര്‍ത്ഥാടന വേളയില്‍ ജയസേനനെ ശിവഗിരി മഠം ആദരിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഇക്കാര്യം പരസ്യമായി ഉന്നയിച്ചെങ്കിലും ചിരിച്ചൊഴിയുകയായിരുന്നു.
സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കുന്നില്ല. ദൈവദശകം വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ പോലും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: