ഇതിഹാസങ്ങളുടെ കണ്ണീരിന് മധുരത്തിന്റെയും കയ്പ്പിന്റെയും രുചിക്കൂട്ടുകള്‍ നിറച്ചാണ് 2016 വിടവാങ്ങുന്നത്. ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസത്തിന്റെ പേരിലാകും ഈ വര്‍ഷം ഓര്‍മകളില്‍ തിളങ്ങി നില്ക്കുക. ഫുട്ബോള്‍ മൈതാനത്തെ നിത്യവൈരികളില് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ വര്‍ഷമാണിത്. ലയണല്‍ മെസിക്കാകട്ടെ നഷ്ടങ്ങളുടേതും. ടെന്നീസിലെ ആധിപത്യം ആന്‍ഡി മുറെയിലെത്തിയതും സവിശേഷത. ബോക്സിങ് ഇതിഹാസം മുഹമ്മദലി, ഫുട്ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് എന്നിവരുടെ വേര്‍പാടും വിമാനാപകടത്തില്‍ ബ്രസീലിയന്‍ ക്ലബ് ഷാപെകൊയന്സിന്റെ താരങ്ങള്‍ കൊല്ലപ്പെട്ടതും കായിക ലോകത്തെ ദുഃഖസാന്ദ്രമാക്കുന്നു.
ഒരേയൊരു ബോള്‍ട്ട്
ഈ നൂറ്റാണ്ടിന്റെ കായിക താരമാരെന്നതിന് ഒരുത്തരമേയുള്ളു, ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. റിയൊ ഒളിമ്പിക്സില്‍ 100, 200 മീറ്റര്‍, 4-100 മീറ്റര്‍ റിലേകളില്‍ സ്വര്‍ണം നേടി അപൂര്‍വ ഒളിമ്പിക് ട്രിപ്പിള്ളിനുടമയായി ഈ സ്പ്രിന്റര്‍. 2008ല്‍ ബീജിങ്ങില്‍ തുടങ്ങിയ അശ്വമേധം 2012ല്‍ ലണ്ടനിലൂടെ റിയൊയിലുമെത്തി. വരും വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പോടെ സ്യൂട്ടഴിക്കാനൊരുങ്ങുന്നു ഇദ്ദേഹം.
വേറെയും കായിക നക്ഷത്രങ്ങളുടെ ജ്വലനത്തിനും റിയൊ സാക്ഷ്യം വഹിച്ചു. 46 സ്വര്‍ണമടക്കം 121 മെഡലുകളുമായി യുഎസ് ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചതിനും റിയൊ സാക്ഷി. ബ്രിട്ടന് രണ്ടാമതെത്തിയപ്പോള്‍ (27), ചൈന (26) മൂന്നാമത്. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയുമടക്കം ആറു മെഡലുകളുമായി യുഎസ് നീന്തല്‍ താരം മൈക്കിള്‍ ഫെലിപ്സ് പുരുഷന്മാരിലും, നാല് സ്വര്‍ണവും ഒരു വെള്ളിയുമായി കാത്തി ലെഡക്കി വനിതകളിലും മികച്ച താരങ്ങളായി. 5,000, 10,000 മീറ്ററുകളില്‍ സ്വര്‍ണം നേടി രണ്ടാം ഒളിമ്പിക്സിലും ഡബിള്‍ തികച്ച ബ്രിട്ടന്റെ മോ ഫറയെ പോലുള്ളവരുടേതു കൂടിയായി റിയൊ. ഇതിനിടെ പല പ്രമുഖരുടെയും വീഴ്ചകളും.
റഷ്യയുടെ ‘മരുന്നടി’
മരുന്നടിക്ക് ഒരു രാജ്യത്തെ ഒന്നടങ്കം വിലക്കുകയെന്ന സംഭവത്തിനു കൂടി 2016 സാക്ഷ്യയായി. ഭരണനേതൃത്വത്തിന്റെ അറിവോടെ താരങ്ങള്‍ മരുന്നുപയോഗിച്ചുവെന്നതാണ് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സമിതി കണ്ടെത്തിയത്. ഇതാണ് ടീമിന്റെ വിലക്കിലേക്കു നയിച്ചതും. പോള്‍വോള്‍ട്ട് ഇതിഹാസം യെലേന ഇസിന്ബയോവയ്ക്കു നീക്കം തിരിച്ചടിയായി. എന്നാല്‍, റഷ്യന്‍ സംവിധാനത്തിനു പുറത്ത് പരിശീലിച്ചവരെ ഒളിമ്പിക്സ് പതാകയ്ക്കു കീഴില്‍ മത്സരിക്കാന്‍ അനുവദിച്ചു. ഇസിന്ബയേവയാകട്ടെ അതിനു നില്‍ക്കാതെ കളമൊഴിഞ്ഞു. കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്കിയ റഷ്യയുടെ അഭാവം ലാറ്റിനമേരിക്ക വേദിയായ ആദ്യ ഒളിമ്പിക്സിന്റെ ശോഭ കെടുത്തി.
ക്രിസ്റ്റ്യാനൊ വസന്തം
ലയണല്‍ മെസിയുമായുള്ള മത്സരത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയ്ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ച വര്‍ഷമാണിത്. പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കു വഹിച്ചു ക്രിസ്റ്റ്യാനൊ. സ്പാനിഷ് ലാ ലിഗയില്‍ കിരീടം ബാഴ്സലോണയ്ക്ക് അടിയറ വച്ചെങ്കിലും യുവേഫ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് നേട്ടങ്ങള്‍ റയലിലേക്കെത്തിയതില് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിനുള്ള പങ്ക് ചെറുതല്ല.
ബാഴ്സലോണയുടെ നേട്ടത്തിലൊതുങ്ങുന്നു മെസിയുടെ പകിട്ട്. ശതാബ്ദി കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനു വേദിയായ വര്‍ഷത്തില്‍ ചിലിക്കു മുന്പില് കിരീടം അടിയറവച്ചു അര്‍ജന്റീന. തോല്‍വി ഷൂട്ടൗട്ടില്‍. കിക്ക് നഷ്ടപ്പെടുത്തിയെന്ന പാപഭാരം മെസിയുടെയും ചുമലിലെത്തി. തുടരെ രണ്ടാം തവണയാണ് ചിലിക്കു മുന്നില്‍ ഷൂട്ടൗട്ടില്‍ അര്‍ജന്റീന കിരീടം കൈവിടുന്നത്.
ഇതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനവും മെസി നടത്തി. ടീമിലെ മറ്റു ചിലരും സൂപ്പര്‍ താരത്തിന്റെ വഴിയേയെന്ന് സൂചന നല്കി. അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്റെയും പുതിയ പരിശീലകന്റെയുമെല്ലാം ഇടപെടല്‍ കാര്യങ്ങള്‍ സാധാരണ നിലയിലാക്കി. മെസി ടീമില്‍ മടങ്ങിയെത്തി.
ലെസ്റ്ററിന്റെ വര്‍ഷം
യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലെസ്റ്റര്‍ സിറ്റി. പ്രതാപികളായ ഒരുകൂട്ടം ക്ലബ്ബുകളെ പിന്തള്ളി പ്രീമിയര്‍ ലീഗ് കിരീടവുമായി മടങ്ങി അവര്‍. രണ്ടാം ഡിവിഷനില്‍ നിന്നെത്തി പകിട്ടോടെ നേട്ടം. എന്നാല്‍, പുതിയ സീസണില്‍ മികവു തുടരാനായില്ല അവര്‍ക്ക്. ചെല്‍സി, ലിവര്‍പൂള്‍, ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ് തുടങ്ങിയ പ്രമുഖര്‍ തന്നെ വര്‍ഷത്തിന്റെ രണ്ടാംപാദം മുന്‍നിരയില്‍.
മറ്റു ലീഗുകളില്‍ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിച്ച്, ഇറ്റലിയില്‍ യുവന്റസ്, ഫ്രാന്‍സില്‍ പാരീസ് സെന്റ് ജര്‍മന്‍ എന്നിവര്‍ അനായാസം കിരീടം നിലനിര്‍ത്തി. ഇത്തവണ അത്ര എളുപ്പമല്ല ഈ ടീമുകള്‍ക്ക്. ജര്‍മനിയിലെ ലെസ്റ്റര്‍ എന്ന വിളിപ്പേരുമായി ലെയ്പ്സിങ് രണ്ടാമതുണ്ട്. ബയേണുമായി നേരിയ വ്യത്യാസം മാത്രം. ഇറ്റലിയില്‍ യുവന്റസ് ഒന്നാമത് തുടരുന്നുവെങ്കിലും, കഴിഞ്ഞ തവണത്തേതു പോലെ ആധികാരികതയില്ല. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ എസി മിലാനോടു തോറ്റതും തിരിച്ചടിയായി. ഫ്രാന്‍സില്‍ പിഎസ്ജിയും മൊണാക്കൊയും മുന്നിലെത്താനുള്ള വ്യഗ്രതയില്‍.
ഇന്‍ഫന്റിനൊ ഫിഫയുടെ തലപ്പത്ത്
ജിയൊവാനി ഇന്‍ഫന്റിനൊ ഫിഫയുടെ അധ്യക്ഷനായത് ഈ വര്‍ഷം ഫെബ്രുവരി 26ന്. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സെപ്പ് ബ്ലാറ്റര്‍ സ്ഥാനമൊഴിഞ്ഞതാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. യുവേഫ പ്രസിഡന്റായിരുന്ന മിഷേല്‍ പ്ലാറ്റിനിക്കും സ്ഥാനമൊഴിയേണ്ടിവന്നു. അലക്സാണ്ടര്‍ സെഫെറിനാണ് പുതിയ യുവേഫ അധ്യക്ഷന്‍.
ഹോക്കിയില്‍ പുതുമോടി
ഹോക്കിയില്‍ പുതുമുഖങ്ങളുടെ ഉയര്‍ച്ചയ്ക്കാണ് ഈ വര്‍ഷം സാക്ഷിയായത്. പരമ്പരാഗത ശക്തിയായ ഇന്ത്യ തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചപ്പോള്‍, ബെല്‍ജിയം, അര്‍ജന്റീന, ന്യൂസിലന്‍ഡ്, മലേഷ്യ, ഇംഗ്ലണ്ട് ടീമുകളുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സമീപകാല ഹോക്കിയിലെ കരുത്തരായ ഓസ്ട്രേലിയ, ജര്‍മനി, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്ക് പഴയ അപ്രമാദിത്യമില്ല. ഒളിമ്പിക് സ്വര്‍ണം നേടിയ അര്‍ജന്റീന എല്ലാവരെയും ഞെട്ടിച്ചു. ബെല്‍ജിയമാണ് വെള്ളി നേടിയത്. ഏഷ്യന്‍ ശക്തികള്‍ പാക്കിസ്ഥാനും ദക്ഷിണ കൊറിയയ്ക്കും പഴയ വീര്യമില്ലെന്നതും ഈ വര്‍ഷത്തെ നേര്‍ക്കാഴ്ച.
ടെന്നീസ് മുറെയിലേക്ക്
നൊവാക് ദ്യോകൊവിച്ചില് നിന്ന് ആന്‍ഡി മുറെയിലേക്കുള്ള യാത്രയാണ് 2016ന്റെ ടെന്നീസ് വിശേഷം. വര്‍ഷാവസാനം ദ്യോകൊയെ പിന്തള്ളി മുറെ ഒന്നാം സ്ഥാനത്തെത്തി. എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടി നേട്ടം ആഘോഷമാക്കി മുറെ. ഗ്രാന്‍ഡ്സ്ലാമുകളില്‍ വിംബ്ള്‍ഡണും സ്വന്തമാക്കി സ്കോട്ടിഷ് താരം.
ഓസ്ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണുകള്‍ നേടി ദ്യോകൊവിച്ച് തുടക്കം നന്നാക്കിയെങ്കിലും പകുതി പിന്നിട്ടതോടെ പരിക്കും ഫോമില്ലായ്മയും മൂലം വലഞ്ഞു. യുഎസ് ഓപ്പണ്‍ കിരീടം നേടി സ്റ്റാനിസ്ലസ് വാവ്റിങ്കയും വര്‍ഷം തന്റെ പേരെഴുതിച്ചേര്‍ത്തു. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നീ പേരുകള്‍ വലിയ വാര്ത്തായാകാതിരുന്നതും സവിശേഷത. പരിക്കും ഫോമില്ലായ്മയും മൂലം കാര്യമായ പ്രകടനങ്ങള്ക്കായില്ല ഇവര്‍ക്ക്.
വനിതകളില്‍ സെറീന വില്യംസിന്റെ അപ്രമാദിത്യത്തിനും 2016 മറുപടി നല്കി. വിംബ്ള്ഡണിലൊതുങ്ങി ഗ്രാന്‍ഡ്സ്ലാം നേട്ടം. ഓസ്ട്രേലിയന്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ ആഞ്ജലീന കെര്‍ബറാണ് താരമായത്. ലോക ഒന്നാം നമ്പര്‍ പദവിയും ഈ ജര്‍മന്‍ താരത്തെ തേടിയെത്തി. ഫ്രഞ്ച് ഓപ്പണില്‍ ഗാര്ബിന് മുഗുരസ ജേത്രി. ഡബ്ല്യുടിഎ ഫൈനല്‍സ് കിരീടം നേടിയത് ഡൊമിനിക്ക സിബ്ലുകോവ. പുരുഷ ടീം ചാമ്പ്യന്‍ഷിപ്പ് ഡേവിസ് കപ്പ് അര്ജന്റീയും വനിതകളുടെ ഫെഡറേഷന് കപ്പ് ചെക്ക് റിപ്പബ്ലിക്കും നേടി.
ഷറപ്പോവയുടെ തുറന്നുപറച്ചില്‍
റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ തുറന്നു പറച്ചിലും 2016ലെ വിശേഷം. വാര്‍ത്താസമ്മേളനം വിളിച്ച് മരുന്നടിച്ചുവെന്ന് സമ്മതിച്ചു ഷറപ്പോവ. ശാരീരികാസ്വാസ്ഥ്യത്തിന് ഉപയോഗിച്ചിരുന്ന മരുന്ന് നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെട്ടത് ശ്രദ്ധിച്ചില്ലെന്നും താരം കുറ്റസമ്മതം നടത്തി. തത്കാലം കോര്‍ട്ടില്‍ നിന്ന് പിന്മാറുന്നുവെന്നും പ്രഖ്യാപിച്ചു. ഫെഡറേഷന് താരത്തെ രണ്ടു വര്‍ഷത്തേക്ക് വിലക്കി.
ചെക്ക് റിപ്പബ്ലിക്ക് താരം പെട്ര ക്വിറ്റോവയ്ക്ക് അക്രമിയുടെ കുത്തേറ്റത് വര്‍ഷാന്ത്യത്തില്‍. വീട്ടില്‍ വച്ച് മോഷ്ടാവാണ് താരത്തെ ആക്രമിച്ചത്. ഇടതു തോളിനാണ് പരിക്ക്.
————————–
ബാഡ്മിന്റണ്‍ വനിതകളില്‍ പരമ്പരാഗത ശക്തികളെ ഞെട്ടിക്കാന്‍ കരോലിന മരിനും പി.വി. സിന്ധുവിനും കഴിഞ്ഞതാണ് 2016ലെ മറ്റൊരു പ്രധാന നേട്ടം. റിയൊ ഒളിമ്പിക്സില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടി മരിന്. ലോക റാങ്കിങ്ങില്‍ രണ്ടാമതാണ് സ്പാനിഷ് താരം. സിന്ധു ആറിലും, സൈന നേവാള്‍ പത്താം സ്ഥാനത്തുമുണ്ട്. തായ്പേയിയുടെ സു യിങ് തായ് ആണ് ഒന്നാമത്.
റിയൊയിലെ പുരുഷ കിരീടം ചൈനയുടെ ചെന്‍ ലോങ് സ്വന്തമാക്കി. മലേഷ്യയുടെ ലീ ചോങ് വെയിയെ തോല്‍പ്പിച്ചു. വെയ് നയിക്കുന്ന റാങ്കിങ്ങില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ഡെന്മാര്ക്കുകാര് ജൊര്ഗെന്സണ്, അലെക്സന് വിക്റ്റര്‍ എന്നിവര്‍ പരമ്പരാഗത ശക്തികള്ക്കപ്പുറത്തു നിന്ന്.
ചെസിലെ ലോക കിരീടം മാഗ്നസ് കാള്സണ് നിലനിര്‍ത്തി. റഷ്യയുടെ ചലഞ്ചര്‍ സെര്‍ജി കര്യാക്കിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചു നോര്‍വെ താരം. നിശ്ചിത റൗണ്ടുകള്‍ സമനിലയിലായതോടെ ടൈബ്രേക്കറില്‍ ജയം.
ഫോര്‍മുല വണ്ണില്‍ മെഴ്സിഡസ് ഈ വര്‍ഷവും ആധിപത്യം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ജേതാവായ ലൂയി ഹാമില്‍ട്ടണിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി നിക്കൊ റോസ്ബര്‍ഗ് ചാമ്പ്യന്‍പട്ടമണിഞ്ഞു.
ഇനിയില്ല ഇവര്‍
സമകാലീന കായിരംഗത്തെ ഒട്ടേറെ പ്രതിഭകളുടെ അരങ്ങൊഴിയലിനും 2016 സാക്ഷിയായി. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഇന്ത്യന്‍ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയില്‍ തുടങ്ങുന്നു പട്ടിക. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകന് ബ്രെണ്ടന്‍ മക്കെല്ലം, ഓസ്ട്രേലിയയുടെ ഷെയ്ന് വാട്സണ്, ശ്രീലങ്കയുടെ തിലകരത്നെ ദില്ഷന്, വെസ്റ്റിന്‍ഡീസിന്റെ ശിവനാരായണ്‍ ചന്ദര്‍പോള്‍, ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം നായിക ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ് എന്നിവര്‍ ഇനി ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിക്കാനുണ്ടാകില്ല.
ഫോര്‍മുല വണ്‍ കിരീടം നേടിയതിനു പിന്നാലെ അരങ്ങൊഴിഞ്ഞ നിക്കൊ റോസ്ബെര്‍ഗ്, ഒളിമ്പിക്സിലെ റെക്കോഡ് സ്വര്‍ണവേട്ടയുടെ പകിട്ടില്‍ നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്സ്, ഫുട്ബോള്‍ താരങ്ങളായ സ്റ്റീവന്‍ ജെറാര്‍ഡ്, ബാസ്റ്റ്യന്‍ ഷെയ്ന്സ്റ്റിഗര്, ഹോക്കി താരം ജാമി ഡ്വെയര്, ബ്രിട്ടീഷ് അത്ലറ്റും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേത്രിയുമായ ജെസിക്ക എന്നിസ് ഹില്‍ എന്നിവരും കളിക്കളത്തോട് വിടപറഞ്ഞു.
വേര്‍പാട്
ബോക്സിങ് ഇതിഹാസം മുഹമ്മദലി, ടോട്ടല്‍ ഫുട്ബോളിന്റെ വക്താവ് യൊഹാന്‍ ക്രൈഫ്, കായിക സംഘാടകന്‍ ജോവൊ ഹവാലാഞ്ച് എന്നിവരുടെ വേര്‍പാടിനു സാക്ഷിയായി 2016. എന്നാല്‍, കോപ്പ സുഡാമേരിക്കാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെുക്കാന് കൊളംബിയയിലേക്കു പോയ ബ്രസീലിയന്‍ ക്ലബ് ഷാപെകൊയന്സ് ടീമംഗങ്ങള്‍ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടതാണ് കായിക ലോകത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം.
ജൂണ്‍ മൂന്നിനാണ് കാഷ്യസ് ക്ലേ എന്ന മുഹമ്മദലിയുടെ വേര്‍പാട്. ബോക്സിങ് റിങ്ങിലും പുറത്തും നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ അലിയുടെ മരണം കായികലോകത്തിന്റെ വന്‍ നഷ്ടം. മാര്‍ച്ച് 24നാണ് ഡച്ച് ഫുട്ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് അന്തരിച്ചത്. ടോട്ടല്‍ ഫുട്ബോളിന് പുതിയ ഭാഷ്യം ചമച്ച ക്രൈഫ് നൂറ്റാണ്ടിലെ മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളാണ്.
ഫിഫയുടെ പ്രസിഡന്റായിരുന്ന ബ്രസീലിയന്‍ ജൊവൊ ഹവാലാഞ്ച് വിടപറഞ്ഞത് ആഗസ്ത് 16ന്. ഫിഫയെ സമ്പന്നമാക്കിയതും ഫുട്ബോളിലെ ജനകീയമാക്കിയതും 1974 മുതല്‍ 1998 വരെ അധ്യക്ഷപദം അലങ്കരിച്ച ഹവാലാഞ്ചിന്റെ മിടുക്ക്. ജോണ്‍ ജോണ്സണ്, കാര്‍ലോ മോണ്ടി, പാട്രിക് എകെങ് തുടങ്ങിയ നിരവധി പേരും 2016ന്റെ നഷ്ടം.
കൊളംബിയന്‍ ടീം അത്ലറ്റികോ നാഷണല്‍സിനെ നേരിടാനാണ് ഷാപെകൊയന്സ് കൊളംബിയയിലേക്ക് യാത്രയായത്. മെഡെല്ലിനിലാണ് വിമാനം തകര്‍ന്നുവീണത്. കളിക്കാരും ടീം ഒഫീഷ്യല്‍സും വിമാനജോലിക്കാരുമുള്പ്പെടെ 77 പേര് വിമാനത്തിലുണ്ടായിരുന്നു. നവംബര്‍ 29നുണ്ടായ അപകടത്തില്‍ 71 പേരും കൊല്ലപ്പെട്ടു.
അത്ലറ്റികോ നാഷണല്‍സിന്റെ ആവശ്യപ്രകാരം ഷാപെകൊയന്സിനെ സുഡാമേരിക്കാന ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. കായികരംഗത്തെ മഹത്തരമായ പ്രവൃത്തിയായി ഇത്. ഇതിനു മറുപടിയായി നാഷണല്‍സിന് ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫെയര്‍ പ്ലേ പുരസ്കാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: