കൊച്ചി: സിനിമാ സമരത്തില്‍ നിര്‍മാതാക്കളുടെ വാശിക്കു മുന്പില് മുട്ടുമടക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്. തിയറ്റര്‍ വിഹിതത്തെ ചൊല്ലി തുടരുന്ന തര്‍ക്കം ഇതോടെ രൂക്ഷമായി. പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ വെള്ളിയാഴ്ച എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് തിയറ്റര്‍ ഉടമകള്‍ നയം വ്യക്തമാക്കിയത്.
നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് സഹകരിച്ചിരുന്നു. അതേ സമയം 50-50 എന്ന അനുപാതം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും തിയറ്റര്‍ ഉടമകള്‍ പറഞ്ഞു.
ക്രിസ്തുമസിന് റിലീസുകള്‍ വേണ്ടെന്ന തീരുമാനമെടുത്ത പ്രൊഡ്യൂസേഴ്സ് -ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുകള്‍ പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി സിനിമകള്‍ പിന്‍വലിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ, പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളുടെ നിര്‍മാതാക്കളെ ബാധിക്കുമെന്നതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന സംയുക്ത യോഗം തീരുമാനം പുന:പരിശോധിക്കുകയും ചിത്രങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
തിയറ്ററുകള്‍ പൂട്ടിയിടാന്‍ തയ്യാറല്ല. ജനുവരിയില്‍ അന്യഭാഷാ റിലീസുകളുടെ പ്രദര്‍ശനവുമായി മുന്നോട്ട് പോകും. നിര്‍മ്മാതാക്കളുടെ സംഘടനയിലെ ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ വഷളാക്കിയതെന്ന്് തിയറ്റര്‍ ഉടമകള്‍ കുറ്റപ്പെടുത്തി. മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇനി സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ ഉണ്ടാകില്ലെന്നതും സിനിമാ മേഖലക്ക് തിരിച്ചടിയാണ്.
അതേ സമയം നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും നേതൃത്വത്തില്‍ നടത്തുന്ന സമരം സുരേഷ്കുമാറിന്റെ മകള്‍ക്ക് വേണ്ടിയാണെന്ന് ലിബര്‍ട്ടി ബഷീര്‍. സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷ് നായികയായ ഭൈരവ എന്ന വിജയ് ചിത്രം കൂടുതല്‍ തിയറ്ററുകളിലെത്തിക്കാന്‍ വേണ്ടിയാണ് സമരം നീട്ടുന്നത്. സുരേഷ് കുമാറിന്റെ വ്യക്തി താല്‍പ്പര്യങ്ങള്‍ കാരണമാണ് സമരമെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തി. ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യപ്രവണതയാണ് സമരത്തിന് പിന്നിലെന്ന് സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: