കൊച്ചി: പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് സംരക്ഷണം നല്കിയാല് മലിനീകരണമെന്ന നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടു നില്ക്കലാവുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പാലക്കാട് മുതലമട വില്ലേജിലെ 70 ഏക്കര്‍ കൃഷി സ്ഥലത്ത് ജൈവ വളം എത്തിക്കുന്നതിനും ഇതുപയോഗിച്ചു കൃഷി ചെയ്യുന്നതിനും പരിസരവാസികള്‍ എതിര്‍ക്കുകയാണെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും കാണിച്ച് പാലക്കാട് കൊടുമ്പ് സ്വദേശി ആര്. വിനോദ് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ചാലക്കുടിയിലെ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്നുള്ള ചെളി മാലിന്യമാണ് വളമായി കൊണ്ടുവരുന്നതെന്നും ഇതു മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. എന്നാല്‍ നീറ്റ ജലാറ്റിനില്‍ നിന്നുള്ള മാലിന്യം വ്യാവസായിക രാസ മാലിന്യമാണെന്നും മെര്‍ക്കുറി (രസം) ഉള്‍പ്പെടെയുള്ള ഘനലോഹങ്ങള്‍ ഇതിലുള്പ്പെട്ടിട്ടുണ്ടെന്നും കേസിലെ എതിര് കക്ഷികള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ഹൈക്കോടതി പരിശോധിച്ചു.
നീറ്റ ജലാറ്റിനില്‍ നിന്ന് മാലിന്യം ശേഖരിച്ചു കൊണ്ടുപോകുന്നതിന് കമ്പനി ഹര്‍ജിക്കാരനു പണം നല്‍കുന്നുണ്ടെന്നും എതിര് കക്ഷികള്‍ വ്യക്തമാക്കി. ഇവയൊക്കെ കണക്കിലെടുത്താണ് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഹര്ജിക്കാരന് പറയുന്നതുപോലെ ദോഷമില്ലാത്ത വളമാണ് കൃഷിക്കുപയോഗിക്കുന്നതെന്ന് കരുതാനാവില്ല. സമീപവാസികളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമായ രാസ മാലിന്യങ്ങളാണ് വളമായി കൃഷി സ്ഥലത്തു കൊണ്ടുവരുന്നത്. ഇത്തരത്തിലുള്ള മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ല-ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: