തിരുവനന്തപുരം: സംസ്ഥാനം ഭരിച്ച ഇടതുവലത് സര്‍ക്കാരുകള്‍ ഭക്ഷ്യഭദ്രതാനിയമം അട്ടിമറിച്ചതാണ് കേരളത്തിലെ റേഷന്‍സംവിധാനം തകരാന്‍ കാരണമെന്ന് ബിജെപി ദേശീയ വക്താവും ദേശീയ പട്ടികജാതി കമ്മീഷന് മുന്‍ ചെയര്‍മാനുമായ ബിസേയ് സോങ്കാര്‍ ശാസ്ത്രി. ആദിവാസി കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ മരിക്കുമ്പോള്‍ കേരളത്തിലെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കുമിഞ്ഞ് കൂടുകയാണ്. ഇത് ഏറ്റെടുത്ത് വേണ്ടവിധം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദേശീയ ജനാധിപത്യസഖ്യം സംസ്ഥാന ചെയര്മാന് കുമ്മനം രാജശേഖരന് സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാഞ്ഞതിന്റെ കാരണം സംസ്ഥാനം വ്യക്തമാക്കണം. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ വേട്ടയാടപ്പെടുകയാണ്. അക്രമരാഷ്ട്രീയം മുന്‍നിര്‍ത്തി ബീഹാറിനെയും ഉത്തര്‍പ്രദേശിനെയും ആക്ഷേപിച്ചിരുന്ന മലയാളികളെ ഇന്ന് ഭരിക്കുന്നത് കൊലപാതകികളാണെന്നത് അദ്ഭുതമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃക തകര്‍ന്നിരിക്കുന്നു. കേന്ദ്രം പത്തുകോടി ചെറുപ്പക്കാര്‍ക്ക് സ്വയം തൊഴിലിനുള്ള അവസരം നല്കിയപ്പോള് കേരളത്തില്‍ യുവാക്കള്‍ തൊഴിലിനായി തെരുവില്‍ അലയുകയാണ്. നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ജോലി ലഭിക്കും വരെ നീട്ടണം. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പിണറായി വിജയനെ ബിജെപി അനുവദിക്കില്ലെന്നും സോങ്കാര്‍ ശാസ്ത്രി പറഞ്ഞു.
ഒ. രാജഗോപാല്‍ എംഎല്‍എ ആധ്യക്ഷം വഹിച്ചു. ബിസേയ് സോങ്കാര്‍ ശാസ്ത്രി ഷാള്‍ അണിയിച്ച് കുമ്മനത്തിനെ ആദരിച്ചു. ഇന്നു രാവിലെ 10 വരെയാണ് സമരം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, സംഘടനാ ജനറല്‍സെക്രട്ടറി എം. ഗണേശന്, സംസ്ഥാന ഉപാധ്യക്ഷന്മാരായ ജോര്‍ജ്ജ് കുര്യന്, ഡോ പി.പി. വാവ, എന്‍ഡിഎ നേതാക്കളായ രാജന് കണ്ണാട്ട്, കെ.കെ. കുമാരദാസ്, നെടുമങ്ങാട് രാജേഷ്, തെക്കന്‍ സുനില്‍, ബാലരാമപുരം സുരേന്ദ്രന്, വി.വി. രാജേന്ദ്രന്, കല്ലടദാസ്, താന്നിമ്മൂട് സുധീന്ദ്രന്‍, ചൂഴാല്‍ നിര്മലന്, ബിജെപി നേതാക്കളായ വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, പ്രതാപചന്ദ്രവര്‍മ, കരമന ജയന്, അഡ്വ ജെ.ആര്. പത്മകുമാര്‍, രാജസേനന്, അഡ്വ എസ്. സുരേഷ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: