തിരുവനന്തപുരം: ചരിത്രരചന പരമാവധി വസ്തുനിഷ്ഠമാകണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വാദിക്കുന്ന അഭിഭാഷകന്റെ മനസല്ല, മുന്നിലെ വസ്തുതകളെ നിഷ്പക്ഷമായി വീക്ഷിക്കുന്ന ന്യായാധിപന്റെ മനസാണ് ചരിത്രകാരന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ 77-ാം സെഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
പ്രാദേശിക ചരിത്രമായാലും ദേശീയ ചരിത്രമായാലും അത് വസ്തുനിഷ്ഠമാകണം. പക്ഷപാതിത്വവും വൈകാരികതയും മുന്‍വിധികളും അധീശബോധവുമെല്ലാം ചരിത്രരചനയെ ബാധിക്കുന്നത് ഒഴിവാക്കണം. നമ്മുടെ വൈവിദ്ധ്യമാര്‍ന്ന സംസ്കാരവും ദേശീയതയും നൂറ്റാണ്ടുകളിലൂടെ എങ്ങനെ വികസിച്ചുവെന്നത് ആധുനിക രാഷ്ട്രനിര്‍മ്മാണത്തില്‍ മൂല്യവത്തായ പാഠങ്ങളാണ് നല്‍കുന്നത്. വിമര്‍ശനാത്മകമായ സമീപനം ചരിത്രകാരന് സ്വീകരിക്കണം. ഏത് വിഷയത്തിലെ അറിവും വസ്തുനിഷ്ഠ വിശകലനത്തിലൂടെയാണ് പുഷ്ടിപ്പെടുന്നത്. ചരിത്ര രചനയില്‍ ഊഹത്തിന്റെ സാധ്യത വിശാലമാണ്.
ചരിത്ര ഗവേഷണം നടത്തുന്നവരുടെ ദേശം, മതം, വ്യക്തി ചിന്ത, വിധേയത്വം തുടങ്ങിയ പല ദൗര്‍ബല്യങ്ങളും ചരിത്ര രചനയില്‍ കടന്നു കൂടാനുളള സാധ്യതയുണ്ട്. ഇത്തരം ദൗര്‍ബല്യങ്ങള്‍ ഒഴിവാക്കാനും ഏത് വിഷയത്തിലും വിമര്‍ശനാത്മക സമീപനം സ്വീകരിക്കാനും ഗവേഷകര്‍ക്ക് കഴിയണമെന്ന് രാഷ്ട്രപതി പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നതാണ് നമ്മുടെ പല ചരിത്രരചനകളുമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. വലിയ മനുഷ്യരുടെ ജീവചരിത്രമാണ് ചരിത്രമെന്ന ഒരു ധാരണയുണ്ട്. എന്നാല്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉള്‍പ്പെടുന്നതാണ് ശരിയായ ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ പഠനങ്ങള്‍ക്ക് പകരം വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും ചരിത്രവും ശാസ്ത്രവുമായി മാറ്റാനുളള ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്നും ചരിത്രകാരന്മാര് കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സ്ത്യുത്യര്‍ഹ സേവനം നല്കിയ ചരിത്രകാരന്മാര്ക്ക് നല്കുന്ന രാജ്വാഡെ അവാര്‍ഡ് പ്രശസ്ത ശിലാലേഖാ വിദഗ്ധന്‍ ഐരാവതം മഹാദേവന് രാഷ്ട്രപതി സമ്മാനിച്ചു. ഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രോസീഡിംഗ്സിന്റെ ആദ്യ പകര്‍പ്പ് മുഖ്യമന്ത്രി രാഷ്ട്രപതിക്ക് നല്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്, സി.രവീന്ദ്രനാഥ്, മേയര്‍ വി.കെ. പ്രശാന്ത്, കേരള സര്‍വ്വകലാശാല വിസി പി.കെ.രാധാകൃഷ്ണന്, ഹിസ്റ്ററി കോണ്‍ഗ്രസ് അധ്യക്ഷ പ്രൊഫ.ഷിറീന് മുസ്വീ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: