കൊച്ചി: ഭാരതീയ ദര്‍ശനങ്ങളിലേക്ക് അറിവിന്റെ സുവര്‍ണ വീഥിയൊരുക്കി ഒരു വിദ്യാപീഠം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഭഗവദ്ഗീത, ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം, ഷഡ്ദര്ശനങ്ങള്, വാല്മീകി രാമായണം, അദ്ധ്യാത്മ രാമായണം, മഹാഭാരതം എന്നിങ്ങനെ വിവിധ വിഷയങ്ങളുടെ അധ്യയനത്തിനാണ് വിദ്യാപീഠം അവസരമൊരുക്കുക. ഭാരതീയ ദര്‍ശനശാസ്ത്ര അധ്യയന ക്ഷേത്രം എന്ന പേരിലുള്ള കേന്ദ്രം ചെങ്ങന്നൂരിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടുപുറകിലാണിത്.
വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ മൂന്ന് മുതല്‍ 30 ദിവസം വരെയുള്ള ശിബിരങ്ങളാണ് ഇവിടെ സംഘടിപ്പിക്കുക. വിഷയവും പഠിപ്പിക്കുന്ന ആചാര്യനും പഠനശിബിരത്തിന്റെ സമയവും ദൈര്‍ഘ്യവും മുന്‍കൂട്ടി ദൃശ്യ-ശ്രവ്യ-പത്ര മാധ്യമങ്ങളില്‍ക്കൂടിയും, അധ്യയന കേന്ദ്രത്തിന്റെ വെബ്സൈറ്റ് വഴിയും അറിയിക്കും. ശിബിരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തീയതിയ്ക്കകം ശിബിരവിഹിതം നല്കി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി കെ. മോഹന കണ്ണന് അറിയിച്ചു. ബി. രവീന്ദ്രന് പിള്ളയാണ് പ്രസിഡന്റ്. സെക്രട്ടറി വി. സുരേഷ് കുമാര്‍.
ജനുവരി 22 മുതല്‍ 26 വരെ അഞ്ച് ദിവസങ്ങളിലായുള്ള ആദ്യ ശിബിരത്തില്‍ ഈശാവാസ്യോപനിഷത്തായിരിക്കും വിഷയം. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ചിന്മയാമിഷനിലെ ബ്രഹ്മചാരി സുധീര്‍ ചൈതന്യ എന്നിവര്‍ ക്ലാസെടുക്കും.മുണ്ഡകോപനിഷത്തിനെക്കുറിച്ചുള്ള പഠനശിബിരത്തില്‍ (ഫെബ്രുവരി 19-23) വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി തത്പുരുഷാനന്ദ, ബ്രഹ്മചാരി ദേവാത്മ ചൈതന്യ എന്നിവര്‍ ക്ലാസെടുക്കും.
തൈത്തിരീയോപനിഷത്തിനെക്കുറിച്ചുള്ള ശിബിരത്തില്‍ (മാര്‍ച്ച് 15-19) പാലക്കാട് ദയാനന്ദശ്രമത്തിലെ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ബ്രഹ്മചാരി ദേവാത്മ ചൈതന്യ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. മാണ്ഡൂക്യോപനിഷത്തിനെക്കുറിച്ചുള്ള ശിബിരത്തില്‍ (ഏപ്രില്‍ 23-27) തിരുവനന്തപുരം സംബോധ് ഫൗണ്ടേഷനിലെ സ്വാമി അധ്യാത്മാനന്ദ സരസ്വതി, പാലക്കാട് ചിന്മയാമിഷനിലെ ബ്രഹ്മചാരി പ്രസാദ് എന്നിവര്‍ ക്ലാസെടുക്കും.
കേനോപനിഷത്തിനെക്കുറിച്ചുള്ള ശിബിരത്തില്‍ (മെയ് 22-26) കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, ബ്രഹ്മചാരി ദേവാത്മ ചൈതന്യ എന്നിവര്‍ ക്ലാസെടുക്കും. ഒരു മാസത്തേക്ക് 1500 രൂപയാണ് വിഹിതം. പഠിതാക്കള്‍ ശിബിരം തുടങ്ങുന്നതിന്റെ തലേദിവസം കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495439147, 9947955180, 9400534216 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: