ഇന്ന് 2016 ന് തിരശ്ശീല വീഴുന്നു. ചരിത്രത്തിന്റെ നാള്‍വഴിയിലേക്ക് ഒരു വര്‍ഷം കൂടി. കണ്ണീരും കാരുണ്യവും ആഹ്ലാദവും പ്രതീക്ഷയും എല്ലാം ചേര്‍ന്ന് നമ്മെ 365 ദിവസം ചേര്‍ത്തുപിടിച്ചു നിര്‍ത്തിയ വര്‍ഷമാണ് മനസ്സില്ലാ മനസ്സോടെ പിരിയുന്നത്. ഡിസം. 31 ന് നാം പഴയ വസ്ത്രങ്ങള്‍ മാറ്റി പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. 2015 ല്‍ എന്തൊക്കെ പ്രതീക്ഷകള്‍ പുലര്‍ത്തിയാണോ നാം 2016 ലേക്കുവന്നത് അതേ പോലെയോ അതില്‍ കൂടുതലായോ 2017 ലേക്ക് പോകുന്നു. നിതാന്തമായ യാത്രയില്‍ കണ്ടതും കേട്ടതും നമ്മുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.
പ്രതീക്ഷാഭരിതമായ ഒരു ഭരണ സംവിധാനം സംസ്ഥാനത്ത് സ്വപ്നം കണ്ടവര്‍ക്ക് വെള്ളിടിയേറ്റ അനുഭവമാണുണ്ടായത്. സംസ്ഥാനത്തെ മുച്ചൂടും തകര്‍ത്തെറിഞ്ഞ സംവിധാനത്തില്‍ നിന്ന് കരകയറുമെന്ന പ്രതീക്ഷയായിരുന്നു ഇടതു മുന്നണി ജനങ്ങള്‍ക്കു മുമ്പാകെ വെച്ചത്. ഒരുവിധപ്പെട്ടവരൊക്കെ അതിനനുകൂലമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ അഞ്ചു വര്‍ഷംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത് ആറുമാസം കൊണ്ട് എല്‍ഡിഎഫ് ചെയ്ത പരുവമായി. ഒരു മന്ത്രിക്കു ഭരണ സംവിധാനം വിട്ടൊഴിയേണ്ടിയും വന്നു. അതിന്റെ അലയൊലികള്‍ ഇപ്പോഴും സജീവമായി നില്‍ക്കുമ്പോഴാണ് 2016 പടികടന്നുപോവുന്നത്. ജനങ്ങള്‍ക്ക് സ്വസ്ഥതയും സമാധാനവും നല്കാന് കഴിയാത്ത ഭരണസംവിധാനമായി ഇടതുമുന്നണി സര്‍ക്കാര്‍ അധപ്പതിക്കുമ്പോഴും അവരുടെ എക്കാലത്തെയും കാര്‍ക്കശ്യം വര്‍ധിക്കുകതന്നെയാണ്.
സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം രാഷ്ട്രീയ ദുശ്ശാഠ്യത്തിന്റെ വഴികളിലേക്ക് തിരിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കൈയയച്ച് സഹകരണം വാഗ്ദാനം ചെയ്തിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ തയാറാവുന്നില്ല. എന്നുമാത്രമല്ല നിരന്തരം സംഘര്‍ഷത്തിന് ശ്രമിക്കുകയും ജനങ്ങള്‍ക്കു മുമ്പാകെ അവാസ്തവ പ്രസ്താവനകള്‍ എഴുന്നള്ളിക്കുകയും ചെയ്യുകയാണ്.
ഒരു ഭാഗത്ത് സര്‍ക്കാറിന്റെ നിഷ്ക്രിയതയും രാഷ്ട്രീയ ദുഷ്ടലാക്കും അരങ്ങുതകര്‍ക്കുമ്പോള്‍ മറുഭാഗത്ത് ഉത്തരവാദത്തപ്പെട്ടവരുടെ ഇടപെടലുകളുടെ അഭാവം ദുരന്തങ്ങള്‍ വിളിച്ചുവരുത്തുന്നതും 2016ല്‍ നാം കണ്ടു. അതില്‍ ഏറ്റവും ഞെട്ടലുണ്ടാക്കുന്നതാണ് കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തം.
120 പേരാണ് അതില്‍ മരണമടഞ്ഞത്. അതിന്റെ മൂന്നും നാലും ഇരട്ടിയിലേറെ പേര്‍ക്ക് പരിക്കും കഷ്ടനഷ്ടങ്ങളും ഉണ്ടായി. മത്സരക്കമ്പത്തിന് അനുവാദം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നവര്‍ മനുഷ്യരുടെ ജീവന് തൃണസമാനമായ പരിഗണനയാണ് നല്‍കിയത്. അടുത്തിടെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാര്യങ്ങളൊക്കെ അക്കമിട്ടുനിരത്തിയിട്ടുണ്ട്.
ഒരു ഭാഗത്ത് ഇത്തരം ദുരന്തമാണെങ്കില്‍ മറുഭാഗത്ത് സാമൂഹികദ്രോഹികളും നിക്ഷിപ്തതാല്പര്യക്കാരും വരുത്തിവെക്കുന്നവ വേറെ. കൊല്ലം കളക്ട്രേറ്റിലും മലപ്പുറം കലക്ട്രേറ്റിലും ഉണ്ടായ സ്ഫോടനങ്ങള്‍ സമാധാനകാംക്ഷികളില്‍ പരിഭ്രാന്തി പടര്‍ത്താന്‍ ഇടവെച്ചു. സ്ഫോടനങ്ങളുടെ അലയൊലി മാറുന്നതിനുമുമ്പുതന്നെയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോവാദികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അതില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഈ സംഭവം കേരളത്തിന്റെ സാമൂഹികരംഗത്തും രാഷ്ട്രീയ രംഗത്തും ഏറെ ഒച്ചപ്പാടുണ്ടാക്കി. ഇടതുമുന്നണിയിലെ പ്രബലകക്ഷിയായ സിപിഐ തന്നെ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തി രംഗത്തുവന്നു. ആ സംഭവത്തിന്റെ അണിയറ വൃത്താന്തങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.
മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ തടയുന്ന അഭിഭാഷക നടപടികള്‍ പുതുവര്‍ഷത്തിലും തുടരാനാണ് സാധ്യത. അഭിഭാഷക- മാധ്യമമേഖലയില്‍ നിരന്തര സംഘര്‍ഷം ആരോ ആഗ്രഹിക്കുന്നുണ്ടെന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാവും. മനുഷ്യന്റെ എക്കാലത്തെയും കൂട്ടായ നായകള്‍ ശത്രുവായതിന്റെ കദന കഥകള്‍ 2016 ല്‍ എമ്പാടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. മനുഷ്യത്വം, മാനവികത, കാരുണ്യം, ആര്‍ദ്രത എന്നിവയൊക്കെ നിഘണ്ടുവിലെ വാക്കുകളായി മരവിച്ചുകിടക്കുന്ന വര്‍ത്തമാന കാലസാഹചര്യമാണുള്ളത്. ഇതിന് എന്തെങ്കിലും മാറ്റം പുതുവര്ഷത്തിലുണ്ടായില്ലെങ്കില് ‘സര്‍വനാശത്തിന്റെ സംഹാരതാണ്ഡവ’ത്തിന് നാം വിധേയരാവും; സംശയമില്ല. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രതീക്ഷാ ഭരിതമായ മനസ്സോടെ നമുക്കൊത്തൊരുമിച്ച് മുന്നേറാം. പുതുവര്‍ഷത്തലേന്ന് അതിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: