കേരളത്തിലെ ബിജെപിക്ക് 2016 സുവര്ണകാലഘട്ടമെന്നുതന്നെ പറയാം. ബിജെപിയും അതിന്റെ പൂര്‍വരൂപമായ ഭാരതീയ ജനസംഘവും സംഘടനാ രംഗത്ത് സക്രിയമായിരുന്നെങ്കിലും 2016വരെ നിയമസഭയുടെ പടി ചവിട്ടാന്‍ അവസരം ലഭിച്ചിരുന്നില്ല. നേതാക്കളില്ലാത്തതുകൊണ്ടോ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാത്തതുകൊണ്ടോ ആയിരുന്നില്ല ഈ ദുര്‍വിധി. എല്ലാറ്റിനും ഒരു സമയമുണ്ട്. 2016ല്‍ അത് സംഭവിച്ചു. ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നു, ഒ. രാജഗോപാല്‍ എന്ന രാജേട്ടനിലൂടെ.
ജനസംഘകാലത്ത് തുടങ്ങി പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് രാജേട്ടന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. തോല്‍ക്കുമെന്നുറപ്പുള്ളപ്പോഴും വിജയിക്കാനുള്ള വീറും വാശിയും ഒട്ടും ചോരാതെ കര്‍മ്മനിരതനായി. ഓരോ തോല്‍വിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കരുതി ബിജെപി രാജേട്ടനെ തുടരെ തുടരെ മത്സരിപ്പിച്ചു. 18-ാമത്തെ മത്സരത്തിലാണ് ഫലം കണ്ടത്. പതിനെട്ടിന്റെ പ്രാധാന്യം പലതാണ്. അടവുകള്‍ പതിനെട്ടാണല്ലൊ. ധര്‍മ്മശാസ്താവിനെ കണ്ട് തൊഴാന്‍ കയറേണ്ടതിന് പതിനെട്ടു പടിയാണല്ലൊ. ഭഗവത്ഗീതയ്ക്ക് അദ്ധ്യായം പതിനെട്ട്. വോട്ടവകാശം നേടുന്നതും പെണ്‍കുട്ടികളുടെ വിവാഹപ്രായവും പതിനെട്ട്. എല്ലാം വച്ചുനോക്കുമ്പോള്‍ 18ന്റെ ഗുണം തെരഞ്ഞെടുപ്പില്‍ രാജേട്ടനെയും ബിജെപിയേയും തുണച്ചു.
2016ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മുമ്പെങ്ങുമില്ലാത്ത നേട്ടം ബിജെപിക്ക് ലഭിച്ചത്. ഒരാളെ നിയമസഭയിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമല്ല. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 60 മണ്ഡലങ്ങളില്‍ 20000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനായി. മൊത്തം 30 ലക്ഷം വോട്ടുകള്‍ നേടി. ഇത് പോള്‍ ചെയ്ത വോട്ടിന്റെ 15 ശതമാനമാണ്. ഈ വിജയം ബിജെപി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ അവസരമൊരുക്കിയപ്പോള്‍ പ്രതിയോഗികളില്‍ അമ്പരപ്പാണുളവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: