എം. മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ മുതല്‍ ‘റഫീഖ് അഹമ്മദിന്റെ കവിതകള്‍’ വരെ സമ്പന്നമായ വായനാനുഭവമാണ് 2016 മലയാളിക്ക് സമ്മാനിച്ചത്. സജീവ ചര്‍ച്ചയ്ക്ക് വിധേയമായ നിരവധി സാഹിത്യസൃഷ്ടികളാല്‍ ശ്രദ്ധേയമായിരുന്നു കടന്നു പോകുന്ന വര്‍ഷത്തിന്റെ വായന. 2016 ലെ മികച്ച മലയാള പുസ്തകങ്ങളുടെ കണക്കെടുപ്പില്‍ എക്കാലവും മലയാളി വായനക്കാരന് ഇഷ്ടപ്പെട്ടിരുന്ന എം. മുകുന്ദന്റെ പുസ്തകം തന്നെ മുന്നില്‍ കയറി നില്ക്കുന്നു. 2015ന്റെ ‘ബുക്ക് ഷെല്‍ഫിലും’ കുട നന്നാക്കുന്ന ചോയി ഉണ്ടായിരുന്നെങ്കിലും 2016 ലെ കണക്കെടുപ്പിലാണ് ചോയിയുടെ കഥ വായനക്കാര്‍ കൂടുതല്‍ സ്വീകരിച്ചത്. മയ്യഴിയെ കേന്ദ്രമാക്കി ഇതിഹാസമെഴുതിയ എം. മുകുന്ദന് മറ്റൊരു ഇതിഹാസമാണ് മലയാളിക്ക് ചോയിയുടെ കഥയിലൂടെ സമ്മാനിക്കുന്നത്. ഏഴാമത് പതിപ്പും ഈ നോവലിന്റെതായി പുറത്തു വന്നുകഴിഞ്ഞു.
കുട നന്നാക്കിക്കൊണ്ടിരുന്ന ചോയി ഒരിക്കല്‍ താന്‍ മരിച്ചാലേ തുറക്കാവു എന്നുപറഞ്ഞ് ഒരു പെട്ടി മാധവനെ ഏല്‍പ്പിച്ച് ഫ്രാന്‍സിലേക്കു പോകുന്നു. അത് മയ്യഴി നാട്ടിലാകെ വാര്‍ത്തയാകുന്നു. നാട്ടുകാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒടുവില്‍ ചോയിയുടെ മരണാനന്തരം ആ പെട്ടി തുറക്കുന്നു. പെട്ടിയിലെ രഹസ്യമറിയാനാണ് എല്ലാവര്ക്കും ആകാംഷ.
മയ്യഴിയിലെ നിരവധി കഥകള്‍ മലയാളിയെ അറിയിച്ചിട്ടുള്ള മുകുന്ദന് അന്നു സ്വീകരിച്ച കഥപറച്ചില്‍ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് ‘കുട നന്നാക്കുന്ന ചോയി’ അവതരിപ്പിക്കുന്നത്. ഫ്രഞ്ചുകാര്‍ മയ്യഴി വിട്ടുപോകുന്നതുമുതല്‍ വര്‍ത്തമാന കാല ഇന്ത്യന്‍ സാഹചര്യത്തിലെ മയ്യഴിവരെ കഥയിലേക്കു വരുന്നു. മുകുന്ദന്റെ നിലപാടുകളെ സൂക്ഷ്മമായി കീറിമുറിച്ചാല്‍ യോജിക്കാനാകാത്ത നിരവധികാര്യങ്ങളുണ്ടെങ്കിലും നോവലെന്ന നിലയില്‍ മികച്ച വായനാനുഭവമാണ് ‘കുട നന്നാക്കുന്ന ചോയി’ സമ്മാനിക്കുന്നത്.
കാവ്യാസ്വാദകരുടെ ഹൃദയത്തില്‍ നീറിപ്പിടിക്കുന്ന കവിതകളാണ് റഫീഖ് അഹമ്മദിന്റെത്. വിഷയമേതായാലും വികാരനിര്ഭരമാകുന്നു എന്നതാണ് അദ്ദേഹത്തിന്റെ രചനയുടെ പ്രത്യേകത. തിളങ്ങുന്ന ഒരു വാക്കിന്റെയോ ആശയത്തിന്റെയോ പൊരിവാക്കില്‍ കത്തിപ്പിടിച്ച് വെളിച്ചത്തിന്റെ കതിരുകള്‍ നീട്ടുന്നവയാണ് റഫീഖ് അഹമ്മദിന്റെ കവിതകളെന്നാണ് നിരൂപകപക്ഷം. ‘റഫീഖ് അഹമ്മദിന്റെ കവിതകള്‍’ എന്ന പുസ്തകം 2016 ലെ മികച്ച കവിതാ സമാഹാരമായി മാറിയതും അതിനാലാണ്.
വായനയെ ഇഷ്ടപ്പെടുന്ന മലയാളി ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്ലോയുടെ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എല്ലാം പെട്ടെന്ന് തന്നെ വിറ്റുപോകുകയും നിരവധി പതിപ്പുകളിറങ്ങുകയും ചെയ്തു. 2016ലും പൗലോ കൊയ്ലോയുടെ പുസ്തകം മികച്ച വായനാനുഭവം സമ്മാനിച്ചു. ചാരസുന്ദരി എന്ന നോവല്‍ ആര്‍ത്തിയോടെ വായിച്ചു എന്നതാകും കൂടുതല്‍ ശരി. പൗലോ കൊയ്ലോയുടെ ദി സ്പൈ എന്ന നോവലിന്റെ പരിഭാഷ.
മലയാളകവിതയിലെ വ്യത്യസ്ത സ്ത്രീ ശബ്ദമാണ് വിജയലക്ഷ്മി. 2016 ല്‍ പ്രസിദ്ധീകരിച്ച വിജയലക്ഷ്മിയുടെ കവിതാസമാഹാരമാണ് സീതാദര്‍ശനം. രണ്ടു തെരുവുനായ്ക്കള്‍, ബംഗളൂരു എന്നീ കവിതകളടക്കം 27 കവിതകളുടെ സമാഹാരം. രാമായണ കഥാസന്ദര്‍ഭങ്ങളെ വേറിട്ട കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് ഈ കവിതകളിലൂടെ വിജയലക്ഷ്മി. കടന്നുപോകുന്ന വര്‍ഷത്തില്‍ മികച്ച വായനയ്ക്ക് അവസരമൊരുക്കി സീതാദര്‍ശനം. അന്തരിച്ച കവി ഒഎന്‍വിയുടെ അവസാനത്തെ കവിതാസമാഹാരത്തിനും വായനക്കാര്‍ ഏറെയുണ്ടായി. ബുക്ക് ഷോപ്പിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒഎന്‍വിയുടെ അനശ്വരതയിലേക്ക് എന്ന കവിതാസമാഹാരത്തിന് ഇടമുണ്ടായി.
വി. മധുസൂദനന്‍നായരുടെ കവിതകള്‍ അദ്ദേഹത്തിന്റെ തന്നെ ആലാപനമാധുര്യത്തിലൂടെയാണ് മലയാളി അറിഞ്ഞതും കൂടുതലായി ഇഷ്ടപ്പെട്ടതും. അക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് എന്നും വായനക്കാരുണ്ടായി. നാറാണത്തു ഭ്രാന്തന് മുതലുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ എണ്പതു കവിതകളുടെ സമാഹാരത്തിന് 2016ല്‍ വായനക്കാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്.
ജോര്‍ജ്ജ് ഓണക്കൂറിന്റെ ഏറ്റവും പുതിയ നോവലായ ‘ആകാശ ഊഞ്ഞാല്’ 2016ലെ മികച്ച പുസ്തകങ്ങളിലൊന്നാണ്. അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളറകളിലേക്ക് കടന്നുചെന്ന് അഴുകിയ മനസ്സുകളുടെ അവിശുദ്ധലോകത്തെ വെളിവാക്കുന്ന നോവലാണ് ആകാശ ഊഞ്ഞാല്.
സക്കറിയയുടെ ഏറ്റവും പുതിയ കഥാ സമാഹാരമായ ‘തേന്‍’, എം. മുകുന്ദന്റെ ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, അശോകന് ചരുവിലിന്റെ കല്പ്പണിക്കാരന് എന്നീ കഥാസമാഹാരങ്ങള്‍ 2016ലെ മികച്ച പുസ്തകങ്ങളാണ്. സന്തോഷ് ഏച്ചിക്കാനം കഥയുള്ള കഥാകാരനായി. കടന്നുപോകുന്ന വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ് ‘ബിരിയാണി’. മലബാറിലെ ഭക്ഷണ ധൂര്‍ത്ത് കഥയ്ക്ക് വിഷയമായപ്പോള്‍ കഥാകാരനെതിരെ എതിര്‍പ്പുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: