തിരുവനന്തപുരം: വരള്‍ച്ചയെയും ജലക്ഷാമത്തെയും നേരിടുന്നതിന്റെ ഭാഗമായി ബിജെപി ജലസംരക്ഷണത്തിനായി ജലസ്വരാജ് എന്ന പേരില്‍ ക്യാമ്പയിന് ആരംഭിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 2ന് ശാസ്താംകോട്ടയില്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഏ.എന്‍. രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 2ന് രാവിലെ 10 മണിക്ക് ശാസ്താംകോട്ട തടാക പരിസരത്ത് കേന്ദ്ര മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന മാഗ്സാസെ, സ്റ്റോക്ക്ഹോം അവാര്‍ഡുകളുടെ ജേതാവായ ഡോ. രാജേന്ദ്രസിംഗ് മുഖ്യാതിഥിയായിരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ശില്‍പ്പി കാനായി കുഞ്ഞിരാമന് ചെയര്‍മാനും സിനിമാ സംവിധായകന് രാജസേനന് ജനറല്‍ കണ്‍വീനറുമായി സംസ്ഥാനതല സംഘാടകസമിതിയും ജലപരിസ്ഥിതി മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സാങ്കേതിക സമിതിയും രൂപീകരിച്ചു.
ജനുവരി മുതല്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 വരെ വിപുലമായ കര്‍മ്മ പരിപാടികളാണ് ജലസ്വരാജിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഇതിനായി ബിജെപിയുടെ 18,000ല്‍ അധികം വരുന്ന ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജൂണ്‍ 5ന് സംസ്ഥാനത്ത് ഒരേസമയം 10 ലക്ഷം ഫലവൃക്ഷ തൈകള്‍ നടും. ഓരോ ബൂത്തിലും 25 പേര് എന്ന കണക്കില്‍ 4,50,000 ജലമിത്രങ്ങളെ പരിശീലിപ്പിക്കും. ഇവക്കായുള്ള സംസ്ഥാനജില്ലാതല പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചു. പ്രാദേശിക ജലമിത്രങ്ങളുടെ പരിശീലനത്തിന് 1000 പേരെ ഫാക്കല്‍റ്റിയായി നിയോഗിക്കും. ഓരോ ജലസ്രോതസ്സും കേന്ദ്രീകരിച്ച് ജല ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. 10 ലക്ഷം മഴക്കുഴികളുടെ നിര്‍മ്മാണം. വിവിധ മണ്ണ്, ജലസംരക്ഷണ പരിപാടികള്‍, നദീ ശുചീകരണം, കാട്, കാവ് എന്നിവയുടെ സംരക്ഷണം, കിണര്‍ റീചാര്‍ജ്ജിംഗ്, നീര്‍ത്തട സംരക്ഷണം എന്നിവ വ്യാപിപ്പിക്കുന്നതിനായി ഹെല്‍പ്പ് ഡെസ്കും സാങ്കേതിക സഹായ ഗ്രൂപ്പും സജ്ജമാക്കും.
78 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് ലഘുലേഖ വിതരണം, പുസ്തക പ്രചരണം, ജല സംരക്ഷണ സഹായം എന്നിവ നടപ്പിലാക്കും. ലോക ജലദിനമായ മാര്‍ച്ച് 22ന് സംസ്ഥാനത്ത് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ശില്‍പ്പി കാനായി കുഞ്ഞിരാമന്, നടനും സംവിധായകനുമായ രാജസേനന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: